സരിത എസ് നായരെ വധിക്കാന്‍ മുന്‍ ഡ്രൈവര്‍ ഭക്ഷണത്തില്‍ സ്ലോ പോയ്‌സണ്‍ കലര്‍ത്തിയെന്ന കേസ്... വധശ്രമക്കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന വിനുകുമാര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തു

സോളാര്‍ കേസ് പ്രതി സരിത എസ് നായരെ വധിക്കാന്‍ ഭക്ഷണത്തില്‍ സ്ലോ പോയ്‌സണ്‍ കലര്‍ത്തിയെന്ന ആരോപണത്തില്‍ വധ ശ്രമക്കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മുന്‍ ഡ്രൈവര്‍ വിളവൂര്‍ക്കല്‍ സ്വദേശി ബി. വിനുകുമാര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചത്. താന്‍ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. സരിതയുടെ ഡ്രൈവര്‍ കം ബോഡീ ഗാര്‍ഡായിരുന്ന തനിക്ക് സരിതയുടെ എല്ലാ രഹസ്യങ്ങളുമറിയാവുന്നതാണ്. താന്‍ ഇടക്ക് സരിതയുമായി അഭിപ്രായ വ്യത്യാസമുണ്ടായി തെറ്റിപ്പിരിഞ്ഞതില്‍ വച്ചുള്ള വൈരാഗ്യത്താല്‍ താന്‍ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന് മുന്‍കൂട്ടി കണ്ട് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളക്കേസ് എടുപ്പിച്ചതെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ആരോപണം.
തന്റെ വീടും പരിസരവും സെര്‍ച്ച് നടത്തിയപ്പോള്‍ തന്റെ ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നതെന്നും യാതൊന്നും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ലെന്നും ജാമ്യഹര്‍ജിയിലുണ്ട്. തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് സി ആര്‍ പി സി വകുപ്പ് 438 പ്രകാരം മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
സരിതയുടെ മുന്‍ ഡ്രൈവറുടെ വിളവൂര്‍ക്കലിലെ വീടും പരിസരവും കോടതിയുടെ സെര്‍ച്ച് വാറണ്ടുത്തരവ് പ്രകാരം നവംബര്‍ 23ന് ക്രൈംബ്രാഞ്ച് പരിശോധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍. രേഖയാണ് ക്രൈംബ്രാഞ്ച് അപേക്ഷ അനുവദിച്ച് സെര്‍ച്ച് വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാര്‍ 2014 മുതല്‍ ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തിയെന്നാണ് സരിതയുടെ കേസ്. ഭക്ഷണത്തില്‍ രാസപദാര്‍ത്ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്നാണ് സരിതയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത് എഫ് ഐ ആര്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ നവംബര്‍ 22 ന് ഹാജരാക്കിയത്.
രാസപദാര്‍ത്ഥം , വിഷപദാര്‍ത്ഥം , അവയുടെ ഉറവിടം , മിശ്രിതം കലക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവ പ്രതിയുടെ വീട്ടില്‍ ഒതുക്കം ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടെത്താനായാണ് പരിശോധനാ വാറണ്ട് ഉത്തരവ് നല്‍കിയത്. ആയവ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 91 പ്രകാരം സമന്‍സോ നോട്ടീസോ നല്‍കിയാല്‍ ആ വ്യക്തി അവ ഹാജരാക്കില്ലെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടെന്നും അതിനാലാണ് വാറണ്ട് നല്‍കുന്നതെന്നും വാറണ്ടുത്തരവില്‍ കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 93 (സി) പ്രകാരമാണ് സെര്‍ച്ച് വാറണ്ട് നല്‍കിയത്.
തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നതായി സരിത പോലീസില്‍ പരാതി നല്‍കിയിരുന്നു. ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നും അത് ഞരമ്പുകളേയും അവയവങ്ങളേയും ബാധിച്ചുവെന്നും കാണിച്ചായിരുന്നു സരിതയുടെ പരാതി. ഗുരുതര രോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയതായും സരിതയുടെ മൊഴിയില്‍ പറയുന്നു.
അതേ സമയം തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് 2021 ലാണ് സരിത വെളിപ്പെടുത്തിയത്. നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് വിഷം ബാധിച്ചത്. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു. കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ എടുക്കുന്നുണ്ടെന്നും രോഗം പൂര്‍ണ്ണമായും ഭേദമായ ശേഷം വിഷം നല്‍കിയത് ആരെന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സരിത അന്ന് പറഞ്ഞത്.
അതേസമയം സരിതയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തിയതെന്നാണ് സരിതയുടെ മൊഴി പ്രകാരം കണ്ടെത്തിയിരിക്കുന്നത്.
സ്ലോ പോയ്‌സണിംഗ് എന്ന രീതിയാണ് ഉപയോഗിച്ചത്. കുറഞ്ഞ അളവിലായി രാസവിഷം ശരീരത്തില്‍ എത്തിയതിന്റെ തെളിവുകളും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയില്‍ അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സരിതയുടെ മൊഴി പ്രകാരം 2018 മുതല്‍ താന്‍ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളുമായി ചികിത്സ തേടിയിരുന്നു. പിന്നീടത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല. ഞാന്‍ ഇപ്പോള്‍ ഇമ്മ്യൂണോ തെറാപ്പിയിലൂടെ കടന്നുപോകുകയാണ്.കാലുകളുടെ ചലന ശേഷിയൊക്കെ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ചില നാഡികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം രൂപീകരിച്ച എസ് ഐ ടിക്ക് സ്ഥിരമായി മൊഴി കൊടുക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു മാസത്തോളം താന്‍ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് തനിക്ക് അസുഖം വന്ന് തുടങ്ങിയത്'.
കൂടെയുണ്ടായിരുന്നവരെ താന്‍ ആദ്യം സംശയിച്ചിരുന്നില്ല. എന്നാല്‍ തന്റെ കൂടെ ഉള്ളവര്‍ തന്നെയാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് 2021 നവംബറില്‍ തന്നെ മനസിലാക്കി. അതിന് പിന്നാലെ ജനവരി 3 ന് നേരിട്ട് മനസിലാക്കാനുള്ള അവസരവും ഉണ്ടായി. പല ആരോഗ്യ പ്രശ്‌നങ്ങളും കൊണ്ടാണ് താന്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം മുന്‍പില്‍ വന്നിരുന്നത്. തുറന്ന് പറയാനുളള അവസ്ഥ ആയിരുന്നില്ല. ആരാണ് യഥാര്‍ത്ഥ ശത്രു എന്ന് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നില്ല.
ജനുവരിയില്‍ വിനു അത് കലര്‍ത്തുന്നതായി താന്‍ നേരിട്ട് കണ്ടതാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയ സരിതയുടെ മൊഴിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























