മലമ്പുഴയിലെ വനത്തിൽ പുരുഷന്റെ പഴകിയ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ; വസ്ത്രം കത്തിക്കരിഞ്ഞും ഒരുകൈ മുറിഞ്ഞനിലയിയിലുമാണ്; സംഭവത്തിൽ ദുരൂഹത എന്ന് പോലീസ്

മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ജനവാസമേഖലയോടുചേർന്ന ആരക്കോട് ഭാഗത്തെ വനത്തിൽ കത്തിക്കരിഞ്ഞനിലയിൽ പുരുഷന്റെ മൃതദേഹം. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹമാണ് ഞായറാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്. വനത്തിൽ വിറകുശേഖരിക്കാൻപോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന്, വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞിട്ടുണ്ട്. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ ഒരുകൈ മുറിഞ്ഞനിലയിലാണെന്ന് പറഞ്ഞു. ആക്രമണത്തിനിടെയോ കാട്ടുമൃഗങ്ങൾ കടിച്ചുവലിച്ചപ്പോഴോ കൈ മുറിഞ്ഞുപോയതാവാമെന്നാണ് പോലീസിന്റെ നിഗമനം.
ഈ പ്രദേശത്തെ ആരെയും കാണാനില്ലെന്ന പരാതികൾ ലഭിച്ചിട്ടില്ലാത്തതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. മറ്റെവിടെ നിന്നെങ്കിലും കൊലപ്പെടുത്തിയ ശേഷം കൊണ്ടുവന്നിട്ടതാവാമെന്ന സംശയവുമുണ്ട്. മുഖം വ്യക്തമാകാതിരിക്കാൻ കത്തിച്ചതായിരിക്കാമെന്നും സംശയിക്കുന്നു.
പാലക്കാട് എ.എസ്.പി. എ. ഷാഹുൽ ഹമീദ്, വാളയാർ ഇൻസ്പെക്ടർ എ. അജിഷ്, മലമ്പുഴ സ്റ്റേഷനിലെ എസ്.ഐ.മാരായ പി.എ. റഹ്‌മാൻ, കെ. ജ്യോതിമണി, എ.എസ്.ഐ. രമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ കാവൽ ഏർപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. തിങ്കളാഴ്ച പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























