വിഴിഞ്ഞത്ത് വന്‍സംഘര്‍ഷത്തിൽ തീരദേശത്താകെ ജാഗ്രതാ നിര്‍ദേശം, തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും, സമരപ്പന്തൽ പൊളിച്ച് നീക്കാൻ സർക്കാർ തയാറായില്ല... കോടതി ഉത്തരവ് നടപ്പായില്ലെന്ന് ഹർജിക്കാരായ അദാനി ഗ്രൂപ്പ്

തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് വന്‍സംഘര്‍ഷമാണുണ്ടായത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും വൈദികരും ഉൾപ്പെടെ വിഴിഞ്ഞം പൊലീസ് സ്റ്റേനിലേക്കെത്തിയത് വന്‍സംഘര്‍ഷത്തിൽ കലാശിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ തീരദേശത്താകെ പോലീസ് ജാഗ്രതാ നിര്‍ദേശം പുപ്പെടുവിച്ചിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.
സമരക്കാർ നിർമ്മാണം തടസപ്പെടുത്തുന്നതിരായ ഹർജിയും പോലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള പൊതുതാത്പര്യ ഹർജിയുമാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നുമുളള മുൻ ഉത്തരവ് നടപ്പാക്കിയേ പറ്റൂ എന്ന് സംസ്ഥാന സർക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഉത്തരവ് നടപ്പായില്ലെന്ന് ഹർജിക്കാരായ അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. സമരപ്പന്തൽ നീക്കം ചെയ്യാൻ പോലും സർക്കാർ തയാറായിട്ടില്ലന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്ന് കഴിഞ്ഞ തവണ നിര്‍ദേശിച്ച സിംഗിൾ ബെഞ്ച് കർശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എഡിജിപി അറിയിച്ചു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും സന്ധ്യയോടെ സ്റ്റേഷൻ വളഞ്ഞ പ്രവർത്തകർ നിർത്തിയിട്ട പൊലീസ് വാഹനങ്ങൾ തകർത്തു.
പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.പിരിഞ്ഞുപോയവർ വീണ്ടും തിരികെയെത്തി പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഒട്ടേറെ സമരക്കാർക്ക് പരിക്കേറ്റു. പൊലീസുകാരെയും ആക്രമിച്ചു. സംഘർഷം മണിക്കൂറുകളോളം നീണ്ടുനിന്നു. പരിക്കേറ്റ പൊലീസുകാരെ പുറത്തിറക്കാൻ പോലും സമരക്കാർ അനുവദിച്ചില്ല. കൂടുതൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.അർധരാത്രിയോടെ സ്ഥിതിഗതികൾനിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതായിരുന്നു. തുടര്‍ന്ന് അദാനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായി. തുടര്‍ന്നാണ് നിര്‍മാണം പുനരാരംഭിക്കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്ത് നല്‍കിയത്. അതോടെ സമരക്കാര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായതോടെ പോലീസിന് നേരെ കല്ലേറുണ്ടായി.
പദ്ധതിയെ അനുകൂലിക്കുന്നവരുമെത്തിയതോടെ അന്തരീക്ഷം വഷളായി. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സമരക്കാര്‍ അറിയിച്ചു. നിര്‍മാണത്തിന് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പോലീസ് സമരക്കാരോട് പറഞ്ഞു.ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് മുകളിലൂടെ ലോറികള്‍ കൊണ്ടുപോയ്‌ക്കോ എന്ന് തൊഴിലാളികള്‍ പോലീസിനെ വെല്ലുവിളിച്ചു.പോലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























