പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായ വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസുകാർ...! ശബരിമലയിൽ അധിക ഡ്യൂട്ടിയിലുള്ള പൊലീസുകാരെ നിയോഗിക്കും, സമരം ശക്തമാക്കി നീങ്ങാൻ തീരുമാനിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി

വിഴിഞ്ഞം സമരം തുടങ്ങിയ ശേഷമുള്ള ഏറ്റവും സംഘർഷഭരിതമായ നാളുകൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സര്‍വകക്ഷിയോഗത്തിലെ അഭിപ്രായം എന്നുവേണം കുരുതുവാൻ. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.ആർ. അനിലാണ് യോഗത്തിലെത്തിയത്.
സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും ആവശ്യപ്പെട്ടത് വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുതരുതെന്നാണ് മന്ത്രി പറഞ്ഞത്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണമെന്നാണ് പൊതുവികാരമെന്നും മന്ത്രി കൂട്ടിചേർത്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോലുള്ള അക്രമങ്ങൾ ആവർത്തിക്കരുതെന്നും സർവകക്ഷി യോഗത്തില്‍ ധാരണയായതായും മന്ത്രി പറഞ്ഞു.
പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായ വിഴിഞ്ഞത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. സംഘർഷത്തിലേർപ്പെട്ട പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി തുടരുകയാണ്. വിഴിഞ്ഞം നിലവിൽ ശാന്തമാണെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം. ശബരിമലയിൽ അധിക ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് വിഴിഞ്ഞത്ത് നിയോഗിക്കുക.
എന്നാൽ സംഘർഷങ്ങളും പൊലീസ് നടപടിയും സർക്കാരിന്റെ തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിക്കുന്ന ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ആകട്ടെ സമരം ശക്തമാക്കി നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. മൂവായിരത്തോളം സമരക്കാരാണ് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷൻ വളഞ്ഞത്. നാൽപ്പതോളം പൊലീസുകാർക്ക് പരിക്കേറ്റു.
വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ പൊതുമുതലിനുണ്ടായ നാശനഷ്ടം സമരക്കാരിൽ നിന്ന് തന്നെ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. പൊലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളുമടക്കം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകും. ഹർജി വെളളിയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതിഷേധത്തിനിടെ വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ആക്രമിച്ച പ്രതിഷേധക്കാർ 8 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. ഈ ആക്രമണത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഴിഞ്ഞത്ത് ലഹളയുണ്ടാക്കിയവരേയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും കർശന നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടയാൽ നടപടിയെടുക്കാൻ കോടതിയുടെ അനുമതിക്ക് കാത്ത് നിൽക്കേണ്ട കാര്യമില്ല. വിഴിഞ്ഞം പദ്ധിക്ക് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ക്രമസമാധാനം ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
https://www.facebook.com/Malayalivartha
























