'കേരളത്തിലെ ഡോക്ടർമാർക്ക് അങ്ങനത്തെ മോശം അനുഭവങ്ങൾക്ക് ഒരു കുറവുമില്ലാന്ന് നിങ്ങൾക്കുമറിയാം. പക്ഷെ എല്ലാ രോഗികളും എപ്പോ വേണേലും കിട്ടാവുന്ന ഒരു ചവിട്ടും കൊണ്ട് വരുന്നവരാണെന്നും ആ രീതിയിൽ ഇനി മുതൽ അവരെ നോക്കിയാൽ മതിയെന്നും ഡോക്ടർ ചിന്തിച്ചു തുടങ്ങിയാൽ ചീട്ടു കൊട്ടാരം പോലെ തകരുന്ന ഒന്നാണീ ആരോഗ്യകേരളം. തലയിൽ ഒരിക്കൽ തേങ്ങ വീണവർക്ക് ആ അനുഭവം മറക്കാൻ പറ്റില്ല...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറിനെ ആക്രമിച്ച സംഭവം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഡോക്ടറെ ചവിട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു. ശേഷം ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശപ്രകാരം ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. ഒരൽപ്പം ആശ്വാസം നൽകുന്ന കാര്യം തന്നെ. ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ലാന്ന് പ്രതിഭാഗം വാദിക്കുന്നതിനിടയിൽ, അറസ്‌റ്റെങ്കിലും നടന്നല്ലോ. പക്ഷെയതിൽ അധികം സന്തോഷിക്കാനുള്ള വകയൊന്നുമില്ല. Justice delayed is always justice denied. അതിവിടെ സംഭവിച്ചു കഴിഞ്ഞ കാര്യമാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ നടന്ന സംഭവമാണ്. ഇന്ന് തിങ്കളാഴ്ചയായി. 6 ദിവസമെടുത്തു, കൺമുന്നിലുള്ള ഒരു പ്രതിയെ പോലീസിന് ഒന്ന് കൺകുളിരെ കാണാൻ. ആദ്യ 24 മണിക്കൂറിൽ അറസ്റ്റ് ചെയ്യാത്തത്, ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്കിടയിലെങ്ങനെ..? എന്ന് ചോദിച്ചിട്ടായിരുന്നു. നിയമപരമായിട്ടങ്ങനെ വിട്ടുവീഴ്ചയൊക്കെ ഉണ്ടോയെന്നറിയില്ലെങ്കിലും, മനുഷ്യത്വത്തിന്റെ പേരിൽ ആ വാദം അംഗീകരിച്ചവരാണ് ഞങ്ങൾ. തീവ്രവാദിയൊന്നുമല്ലല്ലോ പ്രതി.
പക്ഷെ അതു കഴിഞ്ഞും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലാ എന്ന് ചോദിച്ചായിരുന്നു ഡോക്ടർമാർ പ്രതിഷേധിക്കാനിറങ്ങിയത്. എന്നിട്ടുമിവിടെ ഒന്നും സംഭവിച്ചില്ല. അറസ്റ്റ് വൈകുന്ന ആ സമയം, ആദ്യം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. പല രീതിയിൽ ശ്രമിച്ചിട്ടും അത് നടക്കില്ലാ എന്നു വന്നപ്പോഴാണ്, അന്നുവരെയില്ലാതിരുന്ന ചികിത്സാ പിഴവും ആരോപിച്ച് അയാളുടെ കുടംബം മുന്നോട്ട് വരുന്നത്. അതാവുമ്പോ ഡോക്ടറെ തല്ലിയാലും തെറ്റില്ലാ എന്നൊരു പൊതുബോധം നേരത്തേ സെറ്റ് ചെയ്തിട്ടുണ്ടല്ലോ. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സപ്പോർട്ട് അനർഗളം ലഭിക്കുകയും ചെയ്യും.
ഒടുവിൽ കോടതിയിൽ നിന്നും മുൻകൂർ ജാമ്യവും ലഭിച്ചശേഷം, കോടതിയുടെ നിർദ്ദേശം ലഭിച്ചതുകൊണ്ടു മാത്രം അയാൾ സ്വയം സ്റ്റേഷനിൽ ഹാജരായി അറസ്റ്റ് വരിച്ചു. ജാമ്യം നേടി വീട്ടിലും പോയി. സിനിമയിലെ നായകനടനെ പോലെ. അതോടെ ആ ചാപ്റ്റർ കഴിഞ്ഞു.
എന്തായാലും ഒരുപാട് പാഠങ്ങൾ പഠിച്ചു. ചെറിയൊരു ധാരണയുണ്ടായിരുന്നെങ്കിലും ഡോക്ടർമാർക്കെതിരെ ഇത്രയധികം വൈരാഗ്യമുള്ളൊരു സമൂഹത്തിലാണ് ജീവിക്കുന്നതെന്ന തിരിച്ചറിവായിരുന്നു അതിലേറ്റവും വലുത്. ആരാണെന്നോ ഏതു തരം മനുഷ്യനാണെന്നോ അറിയാത്ത ഒരു ഡോക്ടർക്ക് ചവിട്ടു കൊണ്ടതിൽ ആഹ്ലാദിക്കുകയും കിട്ടിയ അവസരം മുതലാക്കി ഡോക്ടർ സമൂഹത്തെയാകെ വീണ്ടും വീണ്ടും ചവിട്ടുകയും ചെയ്തവർ എന്തുമാത്രം പേർ! ഫോണിലും ഇൻബോക്സിലും വാട്സാപ്പിലും ഏതു സമയത്തും ഡോക്ടറുടെ സേവനം തേടിയിരുന്നവരെ വരെ അക്കൂട്ടത്തിൽ കണ്ടപ്പോൾ നിറഞ്ഞു.
അവർക്കൊക്കെയും പറയാനുള്ള ന്യായീകരണം, അവർക്കോ വേണ്ടപ്പെട്ടവർക്കോ എപ്പോഴെങ്കിലും ഡോക്ടർമാരിൽ നിന്നുണ്ടായ മോശം അനുഭവമാണ്. അതു ശരിയായിരിക്കാം. പക്ഷെ അവരോടും സപ്പോർട്ട് ചെയ്യുന്നവരോടും ചോദിക്കാനുള്ള ഒരു ചോദ്യം, നിങ്ങളുടെ അനുഭവത്തിന്റെ ബലത്തിൽ നിങ്ങളെടുക്കുന്ന ഇതേ മനോഭാവത്തോടെ ഒരു ഡോക്ടർ തന്റെ രോഗികളെ പരിശോധിച്ച് തുടങ്ങിയാൽ എങ്ങനെയായിരിക്കും ഇവിടെ കാര്യങ്ങൾ എന്നാണ്. കേരളത്തിലെ ഡോക്ടർമാർക്ക് അങ്ങനത്തെ മോശം അനുഭവങ്ങൾക്ക് ഒരു കുറവുമില്ലാന്ന് നിങ്ങൾക്കുമറിയാം. പക്ഷെ എല്ലാ രോഗികളും എപ്പോ വേണേലും കിട്ടാവുന്ന ഒരു ചവിട്ടും കൊണ്ട് വരുന്നവരാണെന്നും ആ രീതിയിൽ ഇനി മുതൽ അവരെ നോക്കിയാൽ മതിയെന്നും ഡോക്ടർ ചിന്തിച്ചു തുടങ്ങിയാൽ ചീട്ടു കൊട്ടാരം പോലെ തകരുന്ന ഒന്നാണീ ആരോഗ്യകേരളം.
തലയിൽ ഒരിക്കൽ തേങ്ങ വീണവർക്ക് ആ അനുഭവം മറക്കാൻ പറ്റില്ല.
അതവർ കിട്ടുന്ന അവസരങ്ങളിലെല്ലാം പറഞ്ഞു നടന്നെന്നുമിരിക്കും. പക്ഷെ, തലയിൽ തേങ്ങ വീഴാത്തവർ, എന്റെ തലയിൽ തേങ്ങ വീണില്ലാ, എന്റെ തലയിൽ തേങ്ങ വീണില്ലാ എന്ന് പറഞ്ഞു നടക്കില്ല. അതുപോലെയാണ് ഡോക്ടർമാരിൽ നിന്നും (അല്ലെങ്കിൽ മറ്റേതൊരു ജോലി ചെയ്യുന്നവരിൽ നിന്നും) മോശം അനുഭവം ഉണ്ടായവരുടെ കാര്യവും. തലയിൽ തേങ്ങ വീഴാത്ത മനുഷ്യരും തലയിൽ തേങ്ങ വീഴ്ത്താത്ത തെങ്ങുകളുമാണ് ഈ ഭൂമിയിൽ ബഹുഭൂരിപക്ഷവുമെന്ന് ഈ പറയുന്നവരും കേൾക്കുന്നവരും മറക്കുന്നതാണ് പ്രശ്നം. ഈ വിഷയങ്ങൾ ഇനിയും എഴുതാൻ വയ്യാ. ശരിക്കും മടുത്തു. തിരിച്ചറിവുകൾ മനുഷ്യനെ സ്ട്രോങ്ങാക്കുമെന്നാണ് പറയാറ്. പക്ഷെ ഈ വിഷയത്തിലുണ്ടായ തിരിച്ചറിവുകൾ എന്നെയുൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകരെ ദുർബലരാക്കുകയാണുണ്ടായത്. അതിൽ നിന്നും മാറിവരാൻ കുറച്ച് സമയമെടുക്കുമായിരിക്കും.
ഭൂരിപക്ഷവും എതിരായിരുന്നപ്പോഴും സംശയത്തോടെ മാത്രം കൂടെ നിന്നപ്പോഴും, വസ്തു നിഷ്ഠമായി കാര്യങ്ങളെ കാണുകയും ആത്മാർത്ഥമായി സപ്പോർട്ട് ചെയ്യുകയും ചെയ്തവർ കുറേ പേരുണ്ട്. അവരാരെയും മറക്കുന്നില്ല. സ്നേഹം മാത്രം.
ഒപ്പം, എല്ലാതരം മനുഷ്യർക്കും നന്ദി
മനോജ് വെള്ളനാട്.
https://www.facebook.com/Malayalivartha

























