വെള്ളായണിയിലെ കവര്‍ച്ച: തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിള സ്വദേശിനി വിശദീകരണവുമായി രംഗത്ത്; 55 പവനും 1.5 ലക്ഷം രൂപയും മോഷ്ടിച്ചതല്ല, കടമായി നൽകിയത്...

ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വെള്ളായണിയിൽ വന്‍ കവര്‍ച്ച നടത്തിയ തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിള സ്വദേശിനി വിശദീകരണവുമായി രംഗത്ത്. സ്വര്‍ണം മോഷ്ടിച്ചതല്ല, പരാതിക്കാര്‍ പണയം വയ്ക്കാനായി നല്കിയതാണെന്ന് വിദ്യ അവകാശപ്പെട്ടു. ആള്‍ദൈവമായി പൂജകള്‍ നടത്താറില്ലന്നും, സ്വര്‍ണം കൈവശമുണ്ടെന്നു സമ്മതിച്ച വിദ്യ, അതൊന്നും മോഷ്ടിച്ചതെല്ലന്നും ക്ഷേത്രത്തിലെ കടബാധ്യത തീര്‍ക്കാനായി അവര്‍ തന്നെ നല്‍കിയതാണെന്നും അവകാശവാദം ഉന്നയിക്കുന്നു. വെള്ളായണിയിലെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും പൂജ നടത്തിയിട്ടിയില്ല, ആള്‍ദൈവമല്ല, കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പൂജകളെന്നും വിശദീകരണം.
പകുതി സ്വര്‍ണം തിരികെ നല്‍കിയെന്നും അവശേഷിക്കുന്നവ 21ന് നല്‍കുമെന്നും പൊലീസിനെ അറിയിച്ചു. മരണദോഷം മാറ്റാനെന്ന് പറഞ്ഞെത്തിയ ആൾദൈവമാണ് തട്ടിപ്പ് നടത്തിയത്. കുടുംബത്തെ പറ്റിച്ച് 55 പവനും ഒന്നര ലക്ഷം രൂപയും കൈക്കലാക്കുകയായിരുന്നു. വെള്ളായണി തൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ കുടംബമാണ് കളിയിക്കാവിള ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന തെറ്റിയോട് ദേവി എന്ന് വിളിപ്പേരുള്ള വിദ്യയുടെ തട്ടിപ്പിനിരയായത്.
2021ൽ നടന്ന സംഭവം പ്രതികളുടെ ഭീഷണിയെത്തടർന്ന് കുടുംബം ആദ്യം പുറത്തു പറയാതിരുന്നു. നാലു മാസം മുമ്പ് നേമം പൊലീസിൽ പരാതിപ്പെട്ടിട്ടും കേസെടുത്തില്ല. സംഭവം വിവാദമായതോടെ വിദ്യയും സംഘവും ഒളിവിൽപ്പോയി. 2020ൽ വിശ്വംഭരന്റെ മകനുൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ മരണമടഞ്ഞിരുന്നു.
ശാപമാണെന്നും മാറ്റാൻ ആളുണ്ടെന്നും പറഞ്ഞ് പരിചയക്കാരനായ നെയ്യാറ്റിൻകര സ്വദേശി അഭിഭാഷകനാണ് വിശ്വംഭരനെയും മകൾ വിനിതുവിനെയും 2021 ജനുവരിയിൽ വിദ്യയുടെ അടുത്തെത്തിക്കുന്നത്. വിദ്യയും നാലംഗസംഘവും 2021 ജനുവരിയിൽ പൂജയ്ക്കായി വെള്ളായണിയിലെ വീട്ടിലെത്തി. വീണ്ടും ദുർമരണം ഉണ്ടാകുമെന്നു പറഞ്ഞ് വിദ്യ കുടുംബത്തെ ഭയപ്പെടുത്തി. മകന്റെ അകാലമരണത്തിന്റെ വിഷമത്തിൽ കഴിഞ്ഞിരുന്ന വിശ്വംഭരനും കുടംബവും ഇത് വിശ്വസിച്ചു. തുടർന്ന് വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി. രാത്രിയിലായിരുന്നു പൂജകൾ.
ദേവി പ്രീതിപ്പെടണമെങ്കിൽ സ്വർണവും പണവും പൂജാമുറിയിലെ അലമാരിയിൽ വച്ച് പൂജിക്കണമെന്ന് വിദ്യ പറഞ്ഞതോടെയാണ് 55 പവനും ഒന്നര ലക്ഷം രൂപയുമേൽപ്പിച്ചത്. ഇവ അലമാരയിൽ വച്ച് പൂട്ടി. പതിനഞ്ച് ദിവസം അലമാര തുറക്കാൻ പാടില്ലെന്നും ആൾദൈവം അറിയിച്ചു. ദേവിയും ഇരുതല സർപ്പവും അദൃശ്യമായി മുറിയിലുണ്ടെന്നു പറഞ്ഞ് പേടിപ്പിച്ചതിനാൽ വീട്ടുകാർ അവിടെ കയറാൻ ധൈര്യപ്പെട്ടില്ല. ഇടയ്ക്ക് രണ്ടു നാൾ സംഘം വന്ന് പൂജകൾ നടത്തി. എന്നാൽ, സംഘം പറഞ്ഞ പതിനഞ്ച് ദിവസം കഴിഞ്ഞതോടെ വരാതായി.
അന്വേഷിച്ചപ്പോൾ ശാപം തീർന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നുമായി. പിന്നീടത് ഒരു വർഷമായി. ഒടുവിൽ സംശയം തോന്നി നാല് മാസം മുൻപ് വീട്ടുകാർ അലമാര തുറപ്പോഴാണ് സ്വർണവും പണവും തട്ടിയെടുത്തത് അറിയുന്നത്. വിദ്യയുടെ വീട്ടിൽ തിരക്കിയെത്തിയപ്പോൾ കേസ് കൊടുത്താൽ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരന്നു. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെന്നും വിനിതു പറഞ്ഞു. മറ്റു നടപടികൾ വേണ്ടെന്നും തട്ടിയെടുത്ത സ്വർണം തിരികെ വാങ്ങി നൽകിയാൽ മതിയെന്ന പരാതിക്കാരുടെ ആവശ്യമനുസരിച്ച് തട്ടിപ്പുകാരിൽ നിന്നു പകുതിയിലധികം സ്വർണം വാങ്ങി നൽകിയിട്ടുണ്ടെന്നു നേമം പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























