ഇങ്ങനെ ഇട്ട് വലയ്ക്കല്ലേ മോട്ടോർ വാഹന വകുപ്പേ..! ആർസി ബുക്കിനായി അതിരമ്പുഴ സ്വദേശി കോട്ടയം ആർടിഓഫിസിൽ കയറിയിറങ്ങി നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ; ഹൈദരാബാദിലേയ്ക്ക് കൊണ്ട് പോകാനായി വാങ്ങിയ വണ്ടി വീട്ടിലിരിക്കുന്നതിങ്ങനെ...

നിയമലംഘനങ്ങളുടെ പേരിൽ റോഡിലിറങ്ങി നാട്ടുകാർക്ക് പിഴയിടാൻ മടിക്കാത്ത മോട്ടോർ വാഹന വകുപ്പ് അതിരമ്പുഴ സ്വദേശിയെ വലയ്ക്കാൻ തുടങ്ങിയിട്ട് മാസം രണ്ട് കഴിയുന്നു. ആശിച്ച് മോഹിച്ച് വാങ്ങിയ വാഹനത്തിന്റെ ആർസി ബുക്ക് രണ്ട് മാസം കഴിഞ്ഞിട്ടും നൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായിട്ടില്ല. ഹൈദരാബാദിലേയ്ക്ക് കൊണ്ടു പോകുന്നതിനായി വാങ്ങിയ വാഹനമാണ് മതിയായ രേഖകൾ ലഭിക്കാത്തതിനാൽ കൊണ്ടു പോകാനാവാത്തത്. ഒക്ടോബർ 26 നാണ് അതിരമ്പുഴ സ്വദേശിയായ അനൂപ് ആക്ടീവ സ്‌കൂട്ടർ വാങ്ങിയത്.
ഈ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ വാഹനം ലഭിക്കുകയും ചെയ്തു. എന്നാൽ, ഒരു മാസത്തിലധികം കഴിഞ്ഞിട്ടും വാഹനത്തിന്റെ ആർസി ബുക്ക് നൽകാൻ അധികൃതർ തയ്യാറായില്ല. ആർസിബുക്ക് തപാലിൽ അയച്ചു നൽകാമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെ വാഹനം ഹൈദരാബാദിലേയ്ക്ക് കൊണ്ടു പോകുന്നതിനായി അനൂപ് റെയിൽവേ സ്റ്റേഷനിലെത്തി ബുക്കിംങ് കൗണ്ടറിൽ അന്വേഷിച്ചു.
എന്നാൽ, ഒറിജിനൽ ആർസി ബുക്കോ , പകർപ്പോ ഉണ്ടെങ്കിൽ മാത്രമേ ട്രെയിൻ മാർഗം സ്‌കൂട്ടർ ഹൈദരാബാദിലേയ്ക്ക് അയക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്നു ജോലി സ്ഥലമായ ഹൈദരാബാദിലേയ്ക്കു മടങ്ങിയ അനൂപ് ഒരു മാസത്തിന് ശേഷം മടങ്ങിയെത്തി. ജോലിയിൽ നിന്നും അവധിയെടുത്താണ് അനൂപ് നാട്ടിലെത്തിയത്.
തുടർന്ന്, ആർടി ഓഫിസിൽ എത്തി അന്വേഷിച്ചപ്പോൾ വാഹൻ സൈറ്റ് ഹാങ്ങാണെന്നും ഒരാഴ്ചയ്ക്ക് ശേഷം തപാലിൽ ആർസി ബുക്ക് ലഭിക്കുമെന്നും ആശ്വസിപ്പിച്ച് ജീവനക്കാർ മടക്കി. എന്നാൽ, മറ്റ് ആർടി ഓഫിസുകളിൽ അനൂപിന് ശേഷം വാഹനം രജിസ്റ്റർ ചെയ്തവർക്കെല്ലാം ഇതിന് ഇതിനോടകം ആർസി ബുക്ക് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ അനൂപ് ആർടിഓയ്ക്കും ജോയിന്റ് ആർടിഓയ്ക്കും മെയിൽ മാർഗം പരാതി നൽകി. എന്നാൽ, ഇതുവരെയും നടപടിയുണ്ടായിട്ടില്ല. പരാതിയിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ആർടിഒ അറിയിച്ചു.
https://www.facebook.com/Malayalivartha



























