പിണറായിയും സതീശനും തമ്മിൽ ഒത്തുകളിക്കുന്നു! ജനങ്ങളെ വിഢികളാക്കി... തുറന്നടിച്ച് സുരേന്ദ്രൻ

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്‍ കേരള നിയമസഭ പാസാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ചില ഭേദഗതികള്‍ നിയമസഭ അംഗീകരിച്ചു. ചാന്‍സലറെ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന മൂന്നംഗ സമിതി നിലവില്‍വരും.
ഇതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് പുതിയ ഘട്ടത്തിലേക്ക് കടക്കും എന്നത് ഉറപ്പായി. അതിനിടയിൽ ഈ ബില്ലിനെ ചൊല്ലി പലയിടത്തും കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെടുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേരളത്തിലെ 14 സർവകലാശാലകളിലും സി.പി.എമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ അനുകൂലിച്ച വി.ഡി. സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്. പ്രതിപക്ഷ ധർമം മറന്നതുകൊണ്ടാണ് യു.ഡി.എഫ് ജനാധിപത്യ വിരുദ്ധമായ ബില്ലിനെ എതിർക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് സർക്കാർ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്നത്.
ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മുഖമുദ്രയാക്കിയ ലീഗിൽ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ കോടതികൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർവ്വകലാശാലകളുടെ സ്വയം ഭരണം തകർക്കാനും വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്.
സർക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തെ പതിനായിരക്കണക്കിന് സർവകലാശാല വിദ്യാർഥികൾ ആശങ്കയിലാണ്. അവരുടെ ഭാവിക്ക് ഭീഷണിയാണ് നിയമസഭയിൽ അവതരിപ്പിച്ച ബിൽ. ഇപ്പോൾ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സർവകലാശാലകൾ. ഭരണഘടനാ വിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വിരമിച്ച ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിർദേശം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബിൽ പാസാക്കിയത്. എന്നാൽ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതില്‍ ഭരണപ്രതിപക്ഷങ്ങള്‍ യോജിച്ചു. പകരം കൊണ്ടുവരുന്ന സംവിധാനത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.
സർവകലാശാലകളിൽ മാർക്‌സിസ്റ്റ് വത്കരണം നടത്താനാണ് സർക്കാർ ശ്രമമെന്നു പ്രതിപക്ഷം ആരോപിച്ചു. ബില്ലിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും ഒന്നിലധികം ചാൻസലർ വേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ഉള്ളവരെയോ നിയമിക്കുക ന്നതാണ് ബില്ലിന്റെ ഉള്ളടക്കം.
ചാന്‍സിലറെ തെരഞ്ഞെടുക്കാന്‍ സമിതി വന്നാല്‍ പ്രോട്ടോക്കോള്‍ പ്രശ്‌നം വരില്ലെന്നും അമിത രാഷ്ട്രീയ വത്ക്കരണം ഒഴിവാക്കാമെന്നുമുള്ള നിര്‍ദേശമാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്നാണ് സര്‍ക്കാരിന്റെ വാദം.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കണമെന്ന് സഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു. ബില്‍ പാസാക്കിയ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. എന്നാല്‍, തന്നെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ബില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയ നിലയ്ക്ക് അന്തിമ തീരഒമാനം രാഷ്പ്രതിയുടേതാകും.
https://www.facebook.com/Malayalivartha



























