ശരിഅത്ത് നിയമത്തിന് പച്ചക്കൊടി; പ്രവാചകന്റെ യഥാർത്ഥ ആവിഷ്കാരമായി ഉയർത്തിക്കാട്ടാൻ കേരള സർക്കാർ ; ഏകീകൃത സിവിൽ കോഡിന് പുല്ലു വില?

ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍. ഉടൻ തന്നെ ഭരണഘടന സാധുത വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാൻ നീക്കം. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി, വി പി സുഹ്‌റ തുടങ്ങിയവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്‌പെഷ്യല്‍ ലീവ് പെറ്റിഷനിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക.
ശരീഅത്ത് നിയമത്തെ നബിയുടെ യഥാർത്ഥ ആവിഷ്കാരം ആയി കണക്കാക്കുകയും അതിൽ അടങ്ങിയിരിക്കുന്ന മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട അനന്തരാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമാണെന്ന് വ്യക്തമാക്കിയാണ് സംസ്ഥാനം ഉടന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിക്കാൻ നീക്കം. പ്രത്യേകിച്ച് അനന്തരാവകാശ നിയമത്തില്‍ അതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
മുസ്‌ലിം സ്ത്രീകളുടെ അനന്തരാവകാശം സംബന്ധിച്ച് മുസ്‌ലിംകൾ പിന്തുടരുന്ന ആചാരം തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഖുറാൻ സുന്നത്ത് സൊസൈറ്റിയും മറ്റുള്ളവരും സമർപ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിക്കുക.
മുസ്ലീം വ്യക്തിനിയമം സ്ത്രീകളോട് വിവേചനം കാണിക്കുകയും നിയമത്തിന് മുന്നിൽ തുല്യത, മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്നും പരാതിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍, ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി, പ്രശ്‌നങ്ങള്‍ പരിഗണിച്ചുള്ള നിയമനിര്‍മാണം നിയമസഭയ്ക്ക് വിടുകയായിരുന്നു.
നിലവിലുള്ള ആചാരങ്ങളും നടപടിക്രമങ്ങളും തുടരണമെന്ന് സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത മതനേതാക്കളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉന്നതതല യോഗം ഏകകണ്ഠമായി അഭ്യർത്ഥിച്ചു. ഇതിനെ തുടർന്ന് ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ഇസ്ലാം അംഗീകരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരാള്‍ക്ക് വിവേചനത്തെക്കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിക്കും. പിന്തുടര്‍ച്ചാവകാശ തത്വങ്ങള്‍ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ അറിവിന് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് തോന്നുന്നുവെങ്കില്‍, അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, കോടതിയിലൂടെ അവര്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വാദിക്കും എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha



























