തനുവും മനവും ഒരു പോലെ ഇങ്ങനെ കുളിരു കോരി നിറഞ്ഞു തുളുമ്പുന്നതിനെയാണോ " ഭക്തി " എന്ന നിർവചനം കൊണ്ട് അടയാളപ്പെടുത്തുന്നത്? അറിയില്ല എൻ്റെ അയ്യപ്പാ ! അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്

ഇന്നലെയാണ് നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന സിനിമയുടെ ട്രയിലർ പുറത്തിറങ്ങിയത്. വമ്പൻ സ്വീകാര്യതയാണ് ട്രയിലറിന് ലഭിച്ചിരിക്കുന്നത്. എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് 'മാളികപ്പുറം'. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കർ. സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദും ക്യാമറാമാൻ വിഷ്ണു നാരായണൻ നമ്പൂതിരിയുമാണ്. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ളയാണ് തിരക്കഥ. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഈ സിനിമയുടെ ട്രെയിലർ കണ്ട ശേഷം അഞ്ജു പാര്‍വതി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്ന്.
അഞ്ജു പാര്‍വതിയുടെ കുറിപ്പ്:
ജീവിതത്തിൽ ആദ്യമായാണ് ഒരു ട്രെയിലർ കണ്ട് തേങ്ങി കരയുന്നത്. എത്ര വട്ടം കണ്ടുവെന്ന് അറിയില്ല. ഓരോ തവണ കാണുമ്പോഴും ശരീരമാസകലം കുളിരു കോരുന്നുണ്ടായിരുന്നു. തനുവും മനവും ഒരു പോലെ ഇങ്ങനെ കുളിരു കോരി നിറഞ്ഞു തുളുമ്പുന്നതിനെയാണോ " ഭക്തി " എന്ന നിർവചനം കൊണ്ട് അടയാളപ്പെടുത്തുന്നത്? അറിയില്ല എൻ്റെ അയ്യപ്പാ !
അചഞ്ചലമായ ഭക്തിയോടെ ഒരു കുഞ്ഞ് മാളികപ്പുറം അയ്യപ്പസ്വാമിയെ ദർശിക്കാൻ കൊതിക്കുകയാണ്. അവളുടെ കുഞ്ഞുപരിഭവങ്ങളും ആവശ്യങ്ങളും അയ്യൻ്റെ മുന്നിൽ നിരത്തി കണ്ണും കരളും നിറയെ ആ മോഹന ദിവൃരൂപം ദർശിക്കാൻ ! അതിനായി അവൾ തൻ്റെ കൂട്ടുകാരനൊപ്പം മലയിലേയ്ക്ക് ഒരു സാഹസികയാത്ര നടത്തുന്നു. കലിയുഗവരദനായ അയ്യപ്പ സ്വാമിയാകട്ടെ അവൾക്കായി തന്റെ ഹൃദയകവാടം തുറന്ന് നല്കുന്നു. അതും ആരെയും ഭക്തി കൊണ്ട് കുളിരു കോരിക്കും വിധത്തിൽ.. "മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമല്ല; മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തിൽ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയാണ്. ഉണ്ണി എന്ന കലാകാരൻ ഈ കെട്ടകാലത്തിൻ്റെ ഒരു പ്രതീക്ഷയാണ്.
സത്യമായപൊന്നും പതിനെട്ടാം പടി
സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി
ഭക്തവത്സലൻ ഭഗവാൻ അയ്യപ്പന്റെ
ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി.
കുട്ടിക്കാലത്ത് കേട്ട ഈ വരികൾ ആഴത്തിൽ പതിഞ്ഞുപ്പോയത് ഹൃദയത്തിനുള്ളിലാണ്. ഹൃദയത്തിൽ കോറിയിട്ട അയ്യപ്പസ്വാമിയുടെ ചിത്രത്തിനൊപ്പം ആ സത്യമായ പൊന്നും പതിനെട്ടാം പടിയും ശബരിമലയും അങ്ങനെ വിശ്വാസത്തിന്റെ , ജീവിതത്തിന്റെ ഒക്കെ ഭാഗമായി. ആ വിശ്വാസത്തിനെ , ഒരു കൂട്ടം നികൃഷ്ട ജന്മങ്ങൾ കള്ളപ്രമാണങ്ങളിലൂടെയും നവോത്ഥാനമെന്നു പേരിട്ടു വിളിച്ച മൂന്നാം കിടപേക്കൂത്തിലൂടെയും തകർത്തെറിയാൻ ശ്രമിച്ചപ്പോൾ കണ്ണിൽ നിന്നും വാർന്നുപ്പോയത് കേവലം കണ്ണീരല്ലായിരുന്നു ; ജീവരക്തം തന്നെയായിരുന്നു. ഇത് എന്റെ മാത്രം അനുഭവമല്ലായിരുന്നു. മണികണ്ഠസ്വാമിയെ ജീവനു തുല്യം സ്നേഹിച്ച ജനലക്ഷങ്ങളുടെയും അനുഭവം ഇതൊക്കെ തന്നെയായിരുന്നു.
ആ നെറികെട്ട കാലം നല്കിയ വേദനയ്ക്കിടയിലും ആത്മവിശ്വാസത്തോടെ മനസ്സിലോർത്തത് ഭക്തരേറിപ്പോയിടുന്ന ( ഭക്തർ മാത്രം ) പുണ്യമാം പടി സത്യമാണെന്നു ഭക്തവത്സലനായ എന്റെ അയ്യപ്പസ്വാമി തെളിയിക്കുമെന്ന ദൃഢവിശ്വാസം തന്നെയാണ്. ഇന്ന് ഈ ട്രെയിലർ കാണുമ്പോൾ ആ ദൃഢവിശ്വാസം ഏറുകയാണ്. ദൈവികമായ ഈ കലാസൃഷ്ടിയെ ഈ പുണൃമണ്ഡലകാലത്ത് എത്തിക്കുന്ന ഉണ്ണിയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.
ഭക്തിയോടെ നാളികേരമുടച്ചൂ -പാദം
തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ
ഇപ്പടികളേറീടുമ്പോൾ മാമലമേലേ
മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം
മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം.
https://www.facebook.com/Malayalivartha



























