രണ്ടാം വിവാഹത്തിന് പിന്നാലെ ഐടി ജീവനക്കാരിയായ 25കാരി തിരിച്ചറിഞ്ഞത് ഭർത്താവ് അന്ധവിശ്വാസത്തിന് അടിമയെന്ന്; ദിവസവും അടുത്തെത്തി ചെവിയിൽ മന്ത്രങ്ങൾ ചൊല്ലുന്നത് തടഞ്ഞതോടെ ഭാര്യയ്ക്ക് ജിന്ന് കൂടിയെന്ന് ബന്ധുക്കളെ അറിയിച്ചു: മൂന്ന് മാസത്തോളം ഭർത്താവും ബന്ധുക്കളും മന്ത്രവാദിയും ചേർന്ന് യുവതിയെ കെട്ടിയിട്ട് ക്രൂര മർദ്ദനത്തിനിരയാക്കി: വാള്‍ ഉപയോഗിച്ചും, കത്തി ഉപയോഗിച്ചും ശരീരത്തില്‍ മുറിവേൽപ്പിച്ച് പൂജകൾ - യുവതിയുടെ പരാതിയിൽ പ്രതികൾ അറസ്റ്റിൽ
ദുർമന്ത്രവാദത്തിന്റെ പേരിൽ കായംകുളം കറ്റാനത്ത് യുവതിക്ക് ക്രൂരമർദനം. ഐ.ടി. ജീവനക്കാരിയായ 25 വയസ്സുകാരിയെയാണ് ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുർമന്ത്രവാദിയായ കുളത്തൂപ്പുഴ സ്വദേശി സുലൈമാൻ, ഇയാളുടെ സഹായികളായ അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് സ്വദേശിയായ അനീഷുമായി യുവതിയുടെ രണ്ടാംവിവാഹമായിരുന്നു.
കഴിഞ്ഞ മൂന്നു മാസമായി ഭർത്താവും ഇയാളുടെ ബന്ധുക്കളും ദുർമന്ത്രവാദത്തിനിരയാക്കി ഉപദ്രവിക്കുകയാണെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് ഐടി ജീവനക്കാരിയായ യുവതി ഇക്കാര്യം പോലീസിൽ അറിയിച്ചത്. തുടർന്ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ആറുപേരെയും പോലീസ് പിടികൂടുകയായിരുന്നു. ഭർത്താവ് കടുത്ത അന്ധവിശ്വാസത്തിന് അടിമയാണെന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം ദിവസവും ഭാര്യയുടെ അടുത്തെത്തി ചെവിയിൽ ചില മന്ത്രങ്ങൾ ചൊല്ലുന്നത് ഇയാളുടെ പതിവായിരുന്നു.
എതിർത്തതോടെ ഭാര്യയുടെ ശരീരത്തിൽ ജിന്ന് ബാധിച്ചതായി ഇയാൾ പറഞ്ഞിരുന്നു. തുടർന്നാണ് കുളത്തൂപ്പുഴ സ്വദേശിയായ സുലൈമാനെ ദുർമന്ത്രവാദത്തിനായി വീട്ടിലെത്തിച്ചത്. ജിന്നിനെ ഒഴിപ്പിക്കാനായി അടച്ചിട്ട മുറിയിലാണ് പൂജ നടത്തിയത്.
ഇതിന് വഴങ്ങാതിരുന്നതോടെ കയര്‍ കൊണ്ടുംമറ്റും ക്രൂരമായി മര്‍ദിച്ചു. പിന്നീട് വാള്‍ ഉപയോഗിച്ചും കത്തി ഉപയോഗിച്ചും ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഏകദേശം മൂന്നുമാസത്തോളം ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ മര്‍ദനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha