സെക്രട്ടറിയേറ്റില്‍ വാഹന അഭ്യാസം ; ഗാര്‍ഡനറുടെ നെഞ്ചത്ത്
അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റില്‍ നടക്കുന്ന വാഹന അഭ്യാസങ്ങള്‍ ഏവര്‍ക്കും ഭയപ്പാടുളവാക്കുന്നതായി മാറി. സെക്രട്ടറിയേറ്റില്‍ സന്ദര്‍ശകരുടെ വരവ് നിയന്ത്രണ വിധേയമായതോടെ സര്‍ക്കാര്‍ വാഹനങ്ങളും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും വരുന്ന വാഹനങ്ങളും മാത്രമേ സെക്രട്ടറിയേറ്റ് മതില്‍ കെട്ടിനകത്തുണ്ടാകാറുള്ളൂ.
മതില്‍ കെട്ടിടനകത്ത് മന്ത്രിമാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് പോലീസ് ഡ്യൂട്ടിയിലുണ്ട്. എന്നാല്‍ സെക്രട്ടറിയേറ്റിലെ ഗാര്‍ഡന്‍ ഒഴികെയുള്ള മറ്റെല്ലാ ഭാഗങ്ങളിലും ഡിപ്പാര്‍ട്ടുമെന്റ് വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. കഴിഞ്ഞ നവംബര്‍ 28 ന് മെയന്‍ ക്യാമ്പസിലെ നോര്‍ത്ത് ബ്ലോക്കിന്റെ ഭാഗത്തു കൂടി അമിത വേഗതയിലും അശ്രദ്ധമായും കാറോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ച സംഭവം പുറത്തു വന്നതോടെയാണ് സെക്രട്ടറിയേറ്റിലെ വാഹന ദുരുപയോഗത്തിന്റെ കഥകള്‍ പുറത്തു വരുന്നത്.
28 തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പിലെ വാഹനം വകുപ്പിലെ ഡ്രൈവറായ ഷെഫീക്കാണ് ഓടിച്ചിരുന്നത്. ഷെഫീഖ് അമിത വേഗതയില്‍ ഓടിച്ച വാഹനം ഗാര്‍ഡന്‍ സൂപ്പര്‍വൈസറെ തട്ടി തെറിപ്പിക്കാന്‍ ശ്രമിക്കുകയും, ഗാര്‍ഡന്‍ നനച്ചു കൊണ്ടിരുന്ന ഓസ് നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ഗാര്‍ഡന്‍ സൂപ്പര്‍ വൈസര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് പരാതി നല്കി.
ഗാര്‍ഡന്‍ സൂപ്പര്‍വൈസറെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഗാര്‍ഡന്‍ പരിപാലിക്കാനുള്ള ഹോസ് പൂര്‍ണ്ണമായും വണ്ടി കയറ്റി നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റില്‍ 20 കിലോമീറ്റര്‍ സ്പീഡില്‍ മാത്രമേ വാഹനം ഓടിക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ നിലനില്‌ക്കെയാണ് ഷെഫീഖിന്റെ അക്രമം നടന്നത്.
ഗാര്‍ഡന്‍ സൂപ്പര്‍ വൈസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഷെഫീഖിനോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം തേടിയിരിക്കുകയാണ്. വണ്ടിയോടിച്ച് ഒരാളെ കൊല്ലന്‍ ശ്രമിച്ചയാളെ രക്ഷിക്കുന്നതിനായി ധനകാര്യാ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ഷെഫീഖിന്റെ പ്രവൃത്തികളെ ന്യായീകരിച്ചു കെണ്ട് ധനകാര്യ വകുപ്പിലെ ചില ഉന്നതര്‍ പാര്‍ട്ടി ബന്ധങ്ങള്‍ ഉപയോഗിച്ച് സംഭവം തേയ്ച് മായ്ചു കളയാന്‍ ശ്രമിക്കുന്നതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സെക്രട്ടറിയേറ്റിലും പരിസരത്തും മനോഹരമായ ഗാര്‍ഡനാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ കൃഷിയും ചെയ്യുന്നുണ്ട്. ഗാര്‍ഡന്‍ ജീവനക്കാരെ നിരവധി തവണ മുഖ്യമന്ത്രി തന്നെ പ്രശംസിച്ചിട്ടുണ്ട്. അതു കൊണ്ട് എല്ലാ സമയത്തും ഗാര്‍ഡന്‍ ജീവനക്കാര്‍ ജോലിയില്‍ ശ്രദ്ധിക്കുക പതിവാണ്. ഒരു ചെടി പോലും നശിച്ചു പോകാന്‍ അവര്‍ അനുവദിക്കാറില്ല.
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പോലും ചെടിയ്ക്ക് വെള്ളം തളിക്കുന്ന ഹോസ് എടുത്ത് മാറ്റാനുള്ള സമയം നല്കാറുണ്ട്. ഹോസ് മാറ്റുന്നതുവരെ വാഹനങ്ങള്‍ നിറുത്തി കൊടുക്കും. ഒന്നോ രണ്ടോ സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാകുന്ന കാര്യത്തിന് കാത്ത് നില്ക്കാതെയാണ് ഡ്രൈവര്‍ ഷെഫീഖ് ഹോസും തകര്‍ത്ത് ഗാര്‍ഡനറെ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
അമിതവേഗതയിലും അശ്രദ്ധയിലുംവാഹനം ഓടിച്ച് ഹോസ് പൂര്‍ണ്ണമായും നശിപ്പിച്ചതായും, പാര്‍ക്കിംഗ് ഭാഗം ക്രോസ് ചെയ്യുവാന്‍ ശ്രമിച്ച ഗാര്‍ഡനര്‍ കാറിന്റെ മുന്നില്‍പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഗാര്‍ഡനറുടെ പരാതിയില്‍ പറയുന്നു. സാധാരണ വാഹനങ്ങള്‍ വരുമ്പോള്‍ ഹോസ് വഴിയില്‍ നിന്ന് എടുത്ത് മാറ്റി വാഹനം കടന്നു പോകുന്നതിനുള്ള അവസരം ഒരുക്കാറുണ്ടെങ്കിലും താങ്കള്‍ അതിന് വേണ്ടി കാത്തു നില്ക്കാതെ വാഹനം ഹോസിന് പുറത്തു കൂടെ മനപൂര്‍വ്വം കയറ്റി കൊണ്ടു പോവുകയും അതിലൂടെ സര്‍ക്കാരിന് നഷ്ടം സംഭവിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ ഇതിന്മേലുള്ള വിശദീകരണം ഈ കത്ത് കൈപറ്റി ഏഴ് ദിവസത്തിനകം നല്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡിസംബര്‍ എട്ടിന് നല്കിയ നോട്ടീസില്‍ പറയുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കു വേണ്ടി അഡീഷണല്‍ സെക്രട്ടറി പി.ഹണിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ ചില ഡിപ്പാര്‍ട്ടുമെന്റുകളിലെ ഡ്രൈവര്‍മാരെ കുറിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സെക്രട്ടറിയേറ്റ് കോമ്പൗണ്ടില്‍ അമിത വേഗതയിലും അലക്ഷ്യമായും വാഹനം ഓടിക്കുന്നത് നേരത്തെയും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഗാര്‍ഡനര്‍ക്ക് മാരകമായ പരിക്കോ ചിലപ്പോള്‍ ജീവഹാനിയോ സംഭവിക്കാന്‍ സാധ്യതയുള്ള ഡ്രൈവിംഗ് ആയതിനാലാണ് സംഭവം പരാതിയായതും അന്വേഷണം നടന്നതും. വിശദീകരണം കൊണ്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനെതിരെ ധനകാര്യ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാനും ഒരു വിഭാഗം തയ്യാറാകുന്നുണ്ട്.
പഞ്ചിംഗ് സംവിധാനവും സുരക്ഷയും വര്‍ദ്ധിപ്പിക്കുകുയും സന്ദര്‍ശകരെ നിയന്ത്രിക്കുകയും ചെയ്‌തെങ്കിലും സെക്രട്ടറിയേറ്റിലെ ഓഫീസ് അസിസ്റ്റന്റ് മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha