സല്യൂട്ടോടെ യാത്രാമൊഴി നൽകി ഭാര്യയും ഒരുവയസുള്ള മകനും; തൻവികിന്റെ ഒന്നാം പിറന്നാൾ ഗംഭീരമാക്കി മടങ്ങിയത് മരണത്തിലേക്ക്; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

സിക്കിമിൽ ട്രക്ക് കൊക്കയിലേക്കു വീണു മരിച്ച സൈനികൻ വൈശാഖിന്റെ സംസ്‌കാരച്ചടങ്ങിൽ ഭാര്യ ഗീതയും മകൻ ഒരു വയസുകാരൻ തൻവിക്കും സല്യൂട്ട് ചെയ്തു. പ്രിയപ്പെട്ടവനുള്ള അവസാന യാത്രാമൊഴി കണ്ടു നിന്നവരെല്ലാം പൊട്ടിക്കരയിച്ചു . മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവന്റെയും വിജയകുമാരിയുടെയും മകൻ വൈശാഖിന്റെ (27) മൃതദേഹം 25നു രാത്രി ഒൻപതരയോടെയാണു വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷും ജില്ലാ കലക്ടർക്കു വേണ്ടി എഡിഎം കെ.മണികണ്ഠനും വാളയാർ അതിർത്തിയിൽ ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടി പുഷ്പചക്രമർപ്പിച്ചു.
ഇന്നലെ രാവിലെ സൈനിക വാഹനത്തിൽ മാത്തൂർ ചുങ്കമന്ദം എയുപി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത് . വൈകിട്ട് സ്പീക്കർ എൻ.എം.ഷംസീർ വൈശാഖിന്റെ വസതിയിലെത്തി.
വൈശാഖിന് യാത്രയയപ്പ് നൽകാനെത്തുമ്പോൾ മകൻ തൻവിക് അലറിക്കരഞ്ഞു.ഭർത്താവിന്റെ ചേതനയറ്റ ശരീരം നോക്കിക്കരയുന്ന ഭാര്യയെയും മകനെയും മാതാപിതാക്കളെയും ആശ്വപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിറകണ്ണുകളോടെ നോക്കി നിന്നു .
വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തൻവികിന്റെ ഒന്നാം പിറന്നാൾ നന്നായി ആഘോഷിക്കണമെന്ന്. മകന്റെ പിറന്നാൾ ആഘോഷമാക്കണമെന്ന് വൈശാഖ് നാട്ടിൽ വിളിക്കുമ്പോഴൊക്കെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറയും. അങ്ങനെ കഴിഞ്ഞ ജൂലൈ 25ന് ആഘോഷമായി തൻവികിന്റെ ആദ്യ പിറന്നാൾ കൊണ്ടാടി.ഈ ആഗ്രഹവും പൂർത്തിയാക്കിയാണ് വൈശാഖ് മടങ്ങിയത് മരണത്തിലേക്ക്.
23 നാണ് വടക്കൻ സിക്കിമിലെ സേമയിൽ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്കു മറിഞ്ഞ് വൈശാഖ് ഉൾപ്പെടെ 16 പേരാണ് മരിച്ചത്. രണ്ടരമാസം മുൻപു പഞ്ചാബിൽ നിന്നു സിക്കിമിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോഴാണു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. പഞ്ചാബിൽ നിന്നു കുടുംബത്തോടൊപ്പം നാട്ടിലെത്തിയ വൈശാഖ് മകന്റെ ഒന്നാം പിറന്നാളും ഓണവും ആഘോഷിച്ച ശേഷമാണ് മടങ്ങിയത്.
പ്രിയ ജവാന് വിടചൊല്ലാൻ നേതാക്കളും നാട്ടുകാരും സുഹൃത്തുകളും അടക്കം ആയിരങ്ങൾ എത്തി. സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി പി.സുനിൽ ദാസ്, എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.ഡി.പ്രസേനൻ, പി.പി.സുമാേദ്, കെ.ശാന്തകുമാരി, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ്, എൻസിപി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.എൻ.അനുരാഗ്, സിഐടിയു, സേവാഭാരതി തുടങ്ങിയ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ പുഷ്പചക്രമർപ്പിച്ചു.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈഎസ്പിമാരായ ആർ.അശോകൻ, എം.കൃഷ്ണൻ, സിഐമാരായ ആർ.രജീഷ്, എസ്.അരുൺ പ്രസാദ്, സിക്കിമിലെ 221 ആർട്ടിലറി ഫീൽഡ് റെജിമെന്റിലെ സുബേദാർ പി.ചന്ദ്രൻ, ഹവിൽദാർ പി.പ്രവീൺ, മദ്രാസ് ആർമി ലഫ്.കേണൽ ചന്ദനു, മധുക്കര 35 റെജിമെന്റ് ഉദ്യോഗസ്ഥർ, പാലക്കാട് സൈനിക കൂട്ടായ്മ, പിഎസ്എസ്കെ പ്രതിനിധികൾ എന്നിവരും നാട്ടിലെ ഒട്ടേറെ സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെയും പ്രതിനിധികൾ അന്തിമാേപചാരമർപ്പിച്ചു. എയർഫോഴ്സ് അസോസിയേഷൻ പാലക്കാട് ചാപ്റ്റർ പുഷ്പ ചക്രമർപ്പിച്ച് അന്തിമോപചാരം അർപ്പിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് എൻ.കൃഷ്കുമാർ, ട്രഷറർ ടി.പി.ഹരിദാസ്, പ്രസന്നകുമാർ, ഉണ്ണി മാത്തൂർ, ശിവദാസൻ എന്നിവർ സന്നിഹിതരായി.
വെള്ളിയാഴ്‌ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇരുപത് സൈനികരാണ് ഇതിൽ ഉണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ കൊടും വളവ് തിരിയുമ്പോൾ ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിൽ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂർണമായി തകർന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്‌ടോക്കിലെ എസ്.ടി.എൻ.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈശാഖ് ഉൾപ്പെടെ 16 സൈനികരാണ് മരണമടഞ്ഞത്. 221 കരസേന റെജിമെന്റിൽ നായിക്ക് ആണ് വൈശാഖ്. 2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്.
https://www.facebook.com/Malayalivartha


























