തീരുകയാണ് ഇ.പി ജയരാജന്‍ എന്ന മൂത്ത സഖാവിന്റെ രാഷ്ട്രീയഭാവി! ഇപി വനവാസത്തിന് പുറപ്പെടുകയായി, ഇ.പി ജയരാജന്‍ പിണറായിയുടെ മൗനാനുവാദത്തോടെ പി ജയരാജനെ വെട്ടിനിരത്തിയത് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായി വിജയനെക്കാള്‍ മിന്നുന്ന താരമായി ശോഭിച്ചിരിക്കെ... രാഷ്ട്രീയത്തില്‍ ഒരിക്കലും സ്ഥിരം ശത്രുവും സ്ഥിരം മിത്രവുമില്ലെന്ന് വീണ്ടും ശരിവച്ച് പുതിയ സംഭവ വികാസങ്ങൾ

തീരുകയാണ് ഇ.പി ജയരാജന്‍ എന്ന മൂത്ത സഖാവിന്റെ രാഷ്ട്രീയഭാവി. ഇനി പാര്‍ട്ടിയില്‍ സഖാവിന് കറിവേപ്പിലയുടെ വിലപോലും ഉണ്ടാവില്ലെന്ന തിരിച്ചറിയല്‍. ഇപി വനവാസത്തിന് പുറപ്പെടുകയായി. ഇന്‍ഡിഗോ വിമാനക്കമ്പനിക്കുനേരേ കളിച്ചതുപോലെ നിസാരമല്ല, മാനവും പദവിയും നഷ്ടമാകുമെന്ന് ഇപി മനസിലാക്കിയിരിക്കുന്നു. ഒരിക്കല്‍ സിപിഎം എതിര്‍ചേരികളില്‍പ്പെട്ട പ്രതിയോഗികളെയാണ് വെട്ടിനിരത്തിയതെങ്കില്‍ ഇപ്പോള്‍ വെട്ടിനിരത്തല്‍ സിപിഎമ്മിനുള്ളില്‍ തന്നെയാണ്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായി വിജയനെക്കാള്‍ മിന്നുന്ന താരമായി ശോഭിച്ചിരിക്കെയാണ് ഇ.പി ജയരാജന്‍ പിണറായിയുടെ മൗനാനുവാദത്തോടെ പി ജയരാജനെ വെട്ടിനിരത്തിയത്. രാഷ്ട്രീയത്തില്‍ ഒരിക്കലും സ്ഥിരം ശത്രുവും സ്ഥിരം മിത്രവുമില്ലെന്ന് വീണ്ടും ശരിവയ്ക്കപ്പെടുകയാണ് ഇപ്പോഴത്തെ കരുനീക്കങ്ങളിലൂടെ.
കണ്ണൂരില്‍ പിണറായി വിജയന് കിട്ടാത്ത താരാരവും പൊതുയോഗങ്ങളില്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജന് കി്ട്ടുന്ന സാഹചര്യത്തിലാണ് പിണറായി വിജയന്‍ പി ജയരാജനെ ഒതുക്കാന്‍ തുടങ്ങിയത്. ആ വെട്ടിനിരത്തിലിനും വെട്ടിയൊതുക്കലിനും പിണറായി ആരാച്ചാരായി ഉപയോഗിച്ചത് ഇപി ജയരാജനെയും എംവി ജയരാജനെയുമാണ്. കണ്ണൂരില്‍ സിപിഎമ്മിനെ വളര്‍ത്താന്‍ തല്ലുകൊടുത്തും തല്ലുകൊണ്ടും അധ്വാനിച്ച നേതാവാണ് പി ജയരാജന്‍.
സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയുടെ മുകളിലേക്കു ചാഞ്ഞാല്‍ തലയും ഉടലും വെട്ടി ഒതുക്കുമെന്ന് ജയരാജനെ ഇരുത്തിക്കൊണ്ട് പിണറായി കണ്ണൂരില്‍ പ്രഖ്യാപിച്ചു. അവസാനം എംപിയാക്കി ഡല്‍ഹിയിലേക്ക് നാടുകടത്താനുള്ള നീക്കത്തിലാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. അപ്രതിക്ഷിത സ്ഥാനാര്‍ഥിയായി കടന്നുവന്ന കെ മുരളീധരനു മുന്നില്‍ പി ജയരാജനെ സിപിഎം കാലുവാരി തോല്‍പിച്ചുവെന്നാണ് ജയരാജന്‍ ഇന്നും വിശ്വസിക്കുന്നത്.
ആ പോരാട്ടത്തില്‍ ജയരാജന് ഇലക്ഷന്‍ തോല്‍വി മാത്രമല്ല സംഭവിച്ചത്, കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനവും നഷ്ടമായി. ലോക് സഭയില്‍ തോറ്റുവന്ന ജയരാജനെ ഓരോ തലത്തില്‍ പാര്‍ട്ടി ഒതുക്കി. ജില്ലാ സെക്രട്ടറി സ്ഥാനം മാത്രമല്ല പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ മാത്രമായി ജയരാജന്‍ ചുരുങ്ങിപ്പോയി. കണ്ണൂരിലെ സിപിഎം വേദികളില്‍ നിന്നെല്ലാം മാറ്റിനിറുത്തപ്പെട്ട ജയരാജന്‍ മൂന്നു വര്‍ഷമായി ഉള്ളില്‍ പകയുമായി കാത്തിരിക്കുകയാണ്. ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ച തന്നെ വെട്ടിനിരത്തിയതിലെ പ്രധാനി ഇപി ജയരാജനായിരുന്നുവെന്ന വൈരാഗ്യബുദ്ധി അന്നു മുതല്‍ പി ജയരാജനുണ്ട്.
സിപിഎമ്മില്‍ ഇപി ജയരാജനെപ്പോലെ ഒരു നിര നേതാക്കള്‍ പാര്‍ട്ടിയെ കട്ടുമുടിക്കുക മാത്രമല്ല അതിസമ്പന്‍മാരായി വിരാജിക്കുന്നുവെന്ന് മുന്‍പും പി ജയരാജന്‍ പറഞ്ഞിട്ടുണ്ട്. എന്തിനേറെ പിണറായി വിജയന്റെ മകള്‍ വീണയുടെ ഐടി ബിസിനസിനെ വരെ ജയരാജന്‍ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ മരുന്നു മുതല്‍ വാഹനങ്ങള്‍ വരെ വാങ്ങുന്നതില്‍ കോടികളുടെ കോഴയും കമ്മീഷനുമുണ്ടെന്നും ആ കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നത് സിപിഎം കണ്ണൂര്‍ ലോബിയിലെ നേതാക്കളുടെ മക്കളാണെന്നും പി ജയരാജന്‍ തുറന്നടിച്ചിരുന്നു. മാത്രവുമല്ല സിപിഎം പ്രസ്ഥാനത്തെ നിയന്ത്രിക്കുന്നതുതന്നെ ദുബായി ആസ്ഥാനമാക്കിയ ഒരു നിര ബിനാമികളാണെന്ന് വിമര്‍ശനവും ജയരാജനില്‍നിന്നുണ്ടായി. ഒന്നര പതിറ്റാണ്ടു മുന്‍പ് വിഎസ് അച്യുതാനനന്ദര്‍ പറഞ്ഞ വെറുക്കപ്പെട്ടവരുടെ നിയന്ത്രണത്തിലാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമെന്ന വിമര്‍ശനവും ജയരാജനില്‍നിന്നുണ്ടായി.
സിപിഎം രാഷ്ട്രീയത്തെയും അധികാരത്തെയും ഇപി ജയരാജന്‍ ക്വട്ടേഷനെയടുത്തുവെന്നും തന്നൈ സിപിഎമ്മില്‍നിന്ന് പുറത്താക്കാനാണ് ഇപിയുടെ നീക്കമെന്നും പി ജയരാജന്‍ മുന്നേ തിരിച്ചറിഞ്ഞിരുന്നു. സിപിഎമ്മില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ സീറ്റും സ്ഥാനവും പദവിയും നഷ്ടപ്പെട്ട തോമസ് ഐസക്കും സുധാകരനും എംഎ ബേബിയും ഉള്‍പ്പെട്ട വലിയൊരു ലോബിയുടെ പിന്‍തുണയും ഇപ്പോള്‍ പി ജയരാജനുണ്ട്.
തോമസ് ഐസക്കിനെയും സുധാകരനെയും രാഷ്ട്രീയത്തില്‍ ഒതുക്കിയതിനു പിന്നില്‍ ഇപി ജയരാജനെതിരെ തെക്കന്‍ ലോബിയിലും അമര്‍ഷം രൂക്ഷമാണ്. ആറു മാസമായി പാര്‍ട്ടിയില്‍ സ്വയം ഒതുങ്ങിവരികയാണ് ഇപി ജയരാജന്‍. ഒട്ടുവൈകാതെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനപദവികളിലും നിന്ന് ഇപി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുന്നതോടെ പി ജയരാജന്റെ വെട്ടിനിരത്തല്‍ ഒന്നാം ഘട്ടം വിജയത്തിലെത്തും. ഇനി പി ജയരാജന്‍ അടുത്ത വാള്‍ ഓങ്ങുന്നത് സാക്ഷാല്‍ പിണറായി വിജയനു നേരേയാകും. പിണറായി കുടുംബത്തിനെതിരെ സ്വപ്‌നാ സുരേഷിനെക്കാള്‍ വലിയ പോരാളിയായി പി ജയരാജന്‍ കളത്തിലിറങ്ങുന്നോടെ സിപിഎം വീണ്ടും കലങ്ങിച്ചുവക്കുമെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha


























