ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനം; ലഭിച്ചത് 222 കോടി 98 ലക്ഷം രൂപ, ഈ സീസണിൽ ഇതുവരെയായി 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ

ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനം ലഭിച്ചതായി റിപ്പോർട്ട്. 222 കോടി 98 ലക്ഷം രൂപയാണ് നടവരുമാനമായി ലഭിച്ചിരിക്കുന്നത്. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017-ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം എന്നത്.
അതോടൊപ്പം തന്നെ ഈ സീസണിൽ ഇതുവരെയായി 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പത്രസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. 70.10 കോടി രൂപ കാണിക്കയായുംലഭിക്കുകയും ചെയ്തു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. കൃത്യമായി പറഞ്ഞാൽ 222,98,70,250 രൂപ നടവരുമാനവും 70,10,81,986 രൂപ കാണിക്കയുമായി ലഭിക്കുകയും ചെയ്തു. അരവണയ്ക്കും അപ്പത്തിനും എത്രവരവ് ഉണ്ടായെന്ന് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയില്ല.
കൂടാതെ എത്തിയ 29,08,500 തീർഥാടകരിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടുകയുണ്ടായി. കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായവർക്കും വേണ്ടി ഇക്കുറി ഏർപ്പെടുത്തിയ പ്രത്യേക വരി ഫലപ്രദമാണ്.
അതേസമയം ഒരുദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം നിൽക്കേണ്ടി വന്നതായി ആക്ഷേപമുയർന്നത്. സാധാരണയിൽ കൂടുതൽ നേരം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അതു പരിശോധിക്കുമെന്നും അനന്തഗോപൻ ചൂണ്ടിക്കാണിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത് കുമാർ, വിജിലൻസ് എസ്.പി. സുബ്രഹ്മണ്യം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.
നടവരവ് (ആദ്യത്തെ 39 ദിവസം)
വർഷം വരവ്
2022 222 കോടി
2021 78.92 കോടി
2020 9.09 കോടി
2019 156 കോടി
2018 105 കോടി
2017 164 കോടി
https://www.facebook.com/Malayalivartha


























