കാടിറങ്ങി തമ്മിൽ തല്ലി കടുവ ചത്തു! പുലിവാല് പിടിച്ച് ജനങ്ങൾ... മതിൽ ചാടാനാവാതെ കടുവ

കടുവകൾ ജനവാസ മേഖലകളിലിറങ്ങി പരിഭ്രാന്തി സൃഷ്ടിക്കുന്ന വാർത്തകൾ ദിനംപ്രതി കേൾക്കുകയാണ്. അത്തരം ഒരു സംഭവം തന്നെയാണ് വയനാട് നിന്നും നമുക്ക് കേൾക്കാനാവുന്നത്. വയനാട് വാകേരിയില്‍ അവശനിലയില്‍ കണ്ട കടുവയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പ്. പക്ഷേ കടവയെ ചത്ത നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.
കടുവയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വനം വകുപ്പിന്റെ ലാബിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വ്യാഴാഴ്ചയാണ് കടുവയെ ജനവാസ മേഖലയില്‍ കണ്ടതായി നാട്ടുകാർ വെളിപ്പെടുത്തിയത്. വനത്തില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പരിക്കുപറ്റിയതെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുകയാണ്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് കടുവയുടെ ജഡം സംസ്ക്കരിക്കും. രണ്ട് ദിവസം മുൻപാണ് വാകേരി ഗാന്ധി നഗറിലെ ജനവാസ മേഖലയിൽ കടുവയെത്തിയത്. ആറ് വയസ് പ്രായം തോന്നിക്കുന്ന പെൺകടുവയുടെ വലതു കാലിന് പരിക്കേറ്റിരുന്നു. കാലിലെ പരിക്കിൽ നിന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വനപാലകർ അറിയിച്ചു.
മയക്കുവെടിവെച്ച് കടുവയെ പിടികൂടി ചികിത്സ നൽകാൻ വനം വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വനത്തോട് ചേർന്ന സ്വകാര്യ എസ്റ്റേറ്റിൽ കടുവയുടെ ജഡം കണ്ടെത്തിയത്. പിന്‍കാലിന് സാരമായി പരിക്കേറ്റ കടുവ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു.
നടക്കാന്‍ പോലും ബുദ്ധിമുട്ട് നേരിട്ട കടുവയ്ക്ക്, കാട്ടിലേക്ക് കയറിപ്പോകാനുള്ള മതില്‍ ചാടിക്കടക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കടുവ കാപ്പിത്തോട്ടത്തിലേക്ക് മാറിയിരുന്നു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു പോയ സ്ഥലത്ത് കടുവയെ വനപാലകര്‍ കണ്ടെത്തിയിരുന്നു. മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇതോടെ വെള്ളിയാഴ്ച രാത്രിയോടെ ദൗത്യം സംഘം ഉപേക്ഷിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും തോട്ടത്തിലെത്തിയ വനപാലകര്‍ കഴിഞ്ഞ ദിവസം കിടന്നിരുന്നിടത്ത് തന്നെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വനത്തില്‍ കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ സാധാരണമാണെന്നും ഇപ്പോള്‍ ഇത്തരം ഏറ്റുമുട്ടല്‍ നടക്കുന്ന കാലമാണെന്നും വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ അറിയിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണ കാരണം വ്യക്തമാകൂ.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പൊന്‍മുടിക്കോട്ടയും മാങ്കൊമ്പും കടുവ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി 3 വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു. മാങ്കൊമ്പില്‍ കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് കൊന്നുതിന്നത്. അമ്പലവയല്‍ ടൗണില്‍ നിന്ന് ഒരു കിലേമീറ്റര്‍ മാത്രം ദൂരത്തിലായിരുന്നു ആക്രമണം.
കടുവയുടെ സാന്നിധ്യം ഈ പ്രദേശങ്ങളില്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി എടയ്ക്കലിലെ തൊഴുത്തിന് സമീപത്തും കടുവയെത്തി. വനംവകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ക്ഷീരകര്‍ഷകര്‍.
കഴിഞ്ഞയാഴ്ച പൊന്‍മുടിക്കോട്ടയിലെ റോഡിലൂടെ കടുവ നടന്നുപോകുന്ന ദൃശ്യം സമീപത്തെ സിസിടിവില്‍ പതിഞ്ഞിരുന്നു. ഇതേ സ്ഥലത്തിന് സമീപം വീണ്ടും കടുവ എത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയുള്ള മേഖല കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയാത്തതാണ് കൂട് സ്ഥാപിക്കുന്നതിന് വനംവകുപ്പിന് മുന്നിലുള്ള വെല്ലുവിളി. ക്യാമകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha






















