തളിപ്പറമ്പിലെ ട്രാവൽ ഏജൻസി വഴി യുകെയിൽ എത്തിയ യുവാവ് ജോലി തട്ടിപ്പിനിരയായി ജീവനൊടുക്കി; യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയ ഏജൻസി ഉടമ നാടുവിട്ടു: പണം തിരികെ കിട്ടുമെന്ന വിശ്വാസത്തിൽ ഉടമയുടെ വീടിന് സമീപം വാടകയ്ക്ക് വീടെടുത്തും മറ്റും കാത്തിരുന്ന കൂട്ടത്തിലുണ്ടായിരുന്ന അനൂപിന്റെ മരണത്തിൽ നടുങ്ങി നാട്ടുകാർ:- തട്ടിപ്പുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം....

ഏജൻസിയുടെ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. തളിപ്പറമ്പിലെ ട്രാവൽ ഏജൻസി സ്ഥാപനം കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ വിസ തട്ടിപ്പിനിരയായ വയനാട് പുൽപ്പള്ളി സ്വദേശിയായ ടോമി വിൻസി ദമ്പതികളുടെ മകൻ മുത്തേടത്ത് അനൂപ് ടോമി (24) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ജോലി തട്ടിപ്പിനിരയായ യുവാവ് വിദേശത്തെ ജോലി സ്വപ്നം ബാക്കിവെച്ചാണ് ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപയാണ് യുവാവ് വിസക്കായി നൽകിയിരുന്നത്.
കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരെയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം പേരിൽ നിന്നാണ് തളിപ്പറമ്പ് ചിറവക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്റ്റാർ ഹൈറ്റസ് ട്രാവൽസ് സ്ഥാപനം കോടികൾ തട്ടിയെടുത്തത്. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിയായ പി. പി. കിഷോറിൻ്റെ ഉടമസ്ഥതയിൽ ആയിരന്നു സ്ഥാപനം. യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി ബാങ്ക് വഴിയും നേരിട്ടുമായി അഞ്ച് ലക്ഷം മുതൽ ആറരലക്ഷം രൂപ വരെയാണ് കൈപ്പറ്റിയത്. കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ ഉദ്യോഗാർഥികൾ ഇയാളെ തേടിയെത്തുമ്പോഴെക്കും തളിപ്പറമ്പ് ചിറവക്കിലെ ട്രാവൽ ഏജൻസി ഓഫീസ് പൂട്ടി നാടുവിടുകയായിരുന്നു.
പിന്നീട്, ഉടമയുടെ വീട് തേടിയെത്തിയവർ നിരാശരായി. ഇയാൾ നാട്ടിൽ നിന്നും മുങ്ങിയ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ പലരും തളിപ്പറമ്പ് പോലീസിൽ പരാതിയുമായി എത്തി. ആലക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ ഏഴ് പേരുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ട്രാവൽ ഏജൻ്റിന് പിന്നിൽ വമ്പന്മാർ ഒത്താശ ചെയ്തു കൊടുക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇയാളുടെ നിയന്ത്രത്തിലുള്ള എറണാകുളത്തെ ഓഫീസും പൂട്ടിയ നിലയിലാണ്. പോലീസ് നടപടിയും മന്ദഗതിയിലാണ്.
തട്ടിപ്പിനിരയായ കണ്ണൂർ സ്വദേശിയായ മറ്റൊരു യുവാവ് ഒന്നരമാസംമുമ്പ് ട്രാവൽ ഏജൻസിക്കെതിരേ നൽകിയ പരാതി പോലീസ് അവഗണിച്ചെന്നും ആരോപണമുണ്ട്. ഏജൻസിക്കെതിരേ കഴിഞ്ഞ നവംബർ 18-നാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ യുവാവ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ഓഫീസിൽ പരാതി നൽകിയത്. ഡിവൈ.എസ്.പി. ഓഫീസിൽ പരാതി തരേണ്ട ആവശ്യമില്ലെന്നും താമസിക്കുന്ന പരിധിയിലെ പോലീസ് സ്റ്റേഷനിലാണ് നൽകേണ്ടതെന്നുമാണ് ഡിവൈ.എസ്.പി. ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് യുവാവിന്റെ ബന്ധു പറഞ്ഞു.
ഏജൻസി പ്രവർത്തിക്കുന്നതിന്റെ പരിധിയിലാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ഓഫീസ്. സിവിൽ എൻജിനിയറിങ് പൂർത്തിയാക്കിയ ശേഷം എറണാകുളത്തെ ഒരു ലോഡ്ജിൽ മാനേജരായി ജോലിചെയ്യുകയായിരുന്നു അനൂപ്. 10 മാസം മുമ്പാണ് വിദേശത്ത് ജോലി ലഭിക്കാൻ തളിപ്പറമ്പിലെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടത്.
ബെൽജിയത്തിലേക്കായിരുന്നു ജോലി നോക്കിയിരുന്നത്. നാലുലക്ഷം രൂപയാണ് ഏജൻസി ഫീസായി പറഞ്ഞിരുന്നത്. ആദ്യഗഡുവായി 25,000 രൂപ നൽകി. വിസ നടപടികൾ വൈകിയതിനെത്തുടർന്ന് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ കാലതാമസമെടുക്കുമെന്നും അധികം പണം നൽകിയാൽ യു.കെ.യിൽ ജോലി ശരിയാക്കാമെന്നും പറഞ്ഞു. ഓഫർലെറ്റർ വന്നപ്പോൾ രണ്ട് ലക്ഷവും പിന്നീട് പലതവണകളായി ആറുലക്ഷത്തോളം രൂപയും നൽകി. കഴിഞ്ഞ ജൂലായ് ഒന്നിന് വിസ ലഭിച്ചു. വിസ സ്റ്റാമ്പ് ചെയ്യാൻ ഡൽഹിയിൽ പോകണമെന്നാണ് അറിയിച്ചത്. പിന്നീട് ഓഗസ്റ്റ് ഒമ്പത്, പത്ത് തീയതികളിൽ യു.കെ.യിൽനിന്നുള്ള പ്രതിനിധി കൊച്ചിയിൽ വരുമെന്നും അവിടെവെച്ച് വിസ സ്റ്റാമ്പിങ് നടപടിപൂർത്തിയാക്കാമെന്നും അറിയിച്ചു. ഇതിനായി കൊച്ചിയിലെത്തിയപ്പോഴാണ് അനൂപ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. നിരവധിപേർ വിസ സ്റ്റാമ്പിങ്ങിന് കൊച്ചിയിലെത്തിയിരുന്നു.
താൻ ചതിക്കപ്പെട്ടതാണെന്നും 10 ദിവസത്തിനുള്ളിൽ എല്ലാ ശരിയാക്കാമെന്നുമാണ് ട്രാവൽ ഏജൻസി ഉടമ ആദ്യം പറഞ്ഞത്. പണം തിരിച്ചുനൽകാമെന്നും സാവകാശം നൽകണമെന്നും പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറി. പിന്നീടാണ് ഇയാൾ രണ്ട് മാസം മുമ്പ് ഓഫീസ് അടച്ചു മുങ്ങിയെന്ന് അറിഞ്ഞത്. ഇയാൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അനൂപിന്റെ കുടുംബം. പണം നഷ്ടമായവർ ഏജൻസി ഉടമയുടെ വീടിനു സമീപം വാടകയ്ക്ക് വീടെടുത്തും മറ്റും കാത്തിരിക്കുന്ന സ്ഥിവരെ ഉണ്ടായിരുന്നു. തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലായും വഞ്ചിതരായത്. ഇത്തരത്തിൽ വീടെടുത്ത് താമസിച്ചവരിൽ അനൂപും ഉണ്ടായിരുന്നതായാണ് വിവരം. പണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന ദിവസം ഇവിടെ നിന്നും പോയത്.
https://www.facebook.com/Malayalivartha






















