നാല് ലക്ഷം രൂപയുടെ ശുചിമുറി...ഭരണഘടനയെ അവഹേളിച്ചിട്ടും എന്തിന് രാജി വയ്ക്കണമെന്ന ചോദ്യവുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ച സജിചെറിയാൻ പിന്നാലെ പിന്നാലെ കൂടിയ വിവാദങ്ങൾ..സർവകലാശാല പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്ന അടുത്ത ബോംബ്.. ഒടുവിൽ ഗത്യന്തരമില്ലാതെ രാജി...മന്ത്രിയായുള്ള രണ്ടാംവരവിൽ സജിചെറിയാന് ഭീഷണി അത് ഒന്ന് മാത്രം..സൂക്ഷിച്ചില്ലെങ്കിൽ ഇനിയും പണികിട്ടുന്ന ആ ഒന്ന്..!

മന്ത്രിയായുള്ള രണ്ടാംവരവിൽ സജിചെറിയാന് ഭീഷണി സ്വന്തം നാവു തന്നെയായിരിക്കും. ഭരണഘടനയെ അവഹേളിച്ചിട്ടും എന്തിന് രാജി വയ്ക്കണമെന്ന ചോദ്യവുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ച സജി ഗത്യന്തരമില്ലാതെയാണ് മന്ത്രിസ്ഥാനമൊഴിഞ്ഞത്.ആലപ്പുഴയിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളായി വളർന്ന സജിയെ പലതവണ നാക്ക് ചതിച്ചു. തലനാരിഴയ്ക്കാണ് എല്ലാത്തവണയും രക്ഷപെട്ടത്. 2018ലെ മഹാപ്രളയകാലത്ത് ഹെലികോപ്ടർ അയച്ചില്ലെങ്കിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് ചാനലുകളിൽ വിലപിച്ചത് സർക്കാരിന്റെ രക്ഷാദൗത്യത്തിന്റെ മഹിമ കെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, രാഷ്ട്രീയക്കാർ 55 വയസിൽ വിരമിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ആലപ്പുഴയിലെ തലമുതിർന്ന നേതാക്കൾക്കെതിരായ കൂരമ്പായിരുന്നു അത്.
ദത്ത് വിവാദത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കൂടിയായ അനുപമയ്ക്കെതിരെ സജി നടത്തിയ വിമർശനങ്ങൾ സ്‌ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന പരാതി പൊലീസ് ഒതുക്കിയതുകൊണ്ട് രക്ഷപ്പെട്ടു. "കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോവുക."- ഇതായിരുന്നു വാക്കുകൾ.
സർവകലാശാല പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നതായിരുന്നു അടുത്ത ബോംബ്. വിവാദത്തിലായ അടുത്ത പ്രസംഗം ഇങ്ങനെ-''സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിൽ സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്നു പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണ്.'
സജി ചെറിയാൻ വിവാദം നാൾവഴി
2022 ജൂലായ് 3: ഭരണഘടനയുമായി ബന്ധപ്പെട്ട് മല്ലപ്പള്ളിയിലെ സി.പി.എം പൊതുയോഗത്തിൽ സജി ചെറിയാന്റെ വിവാദ പ്രസംഗം
ജൂലായ് 6: പ്രസംഗവീഡിയോ പ്രചരിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സി.പി.എം അടിയന്തര സെക്രട്ടേറിയറ്റ് ചേർന്ന് രാജി തീരുമാനിക്കുന്നു. വൈകിട്ട് 6.45ന് സജി ചെറിയാൻ രാജി പ്രഖ്യാപിക്കുന്നു
ജൂലായ് 26: സജി ചെറിയാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന സ്വകാര്യ ഹർജിയിൽ, അതിന് നിയമവ്യവസ്ഥയില്ലെന്ന് ഹൈക്കോടതി
ഡിസംബർ 8: എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻബെഞ്ച് തള്ളി
ഡിസംബർ 8: കോടതിനിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച തിരുവല്ല പൊലീസ്, ആരോപണത്തിന് തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി
ഡിസംബർ 30: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാൻ സി.പി.എം സെക്രട്ടേറിയറ്റ് നിർദ്ദേശം
4.10 ലക്ഷത്തിന്റെ ടോയ്‌ലെറ്റ്
മന്ത്രിയായിരിക്കെ സജിചെറിയാന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ ടോയ്ലെറ്റ് നിർമ്മിക്കാൻ 4.10ലക്ഷം രൂപ അനുവദിച്ചത് വൻ വിവാദമായിരുന്നു. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലായിരുന്നു സജിചെറിയാന്റെ ഓഫീസ്. അപ്പോഴും സജി ചെറിയാന് പകരക്കാരനെ സി.പി.എം നിയോഗിക്കാതിരുന്നപ്പോൾ തന്നെ മന്ത്രിസഭയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് ഏറെക്കുറെ ഉറപ്പായിരുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും കരുത്തുള്ള ജില്ലകളിലൊന്നായ ആലപ്പുഴയിൽ സി.പി.എമ്മിന്റെ ഏറ്റവും കരുത്തനെന്ന പ്രതിച്ഛായയാണ് സജിക്ക്.
https://www.facebook.com/Malayalivartha






















