ബസ് നിർത്താൻ അലറിവിളിച്ചു; സഫ്നയെയും കൊണ്ട് കെ.എസ്.ആർ.ടി.സി. ബസ് മുന്നോട്ട് പോയത് പത്ത് മീറ്ററോളം ; കണ്മുന്നിൽ കൂട്ടുകാരി പിടഞ്ഞ് മരിക്കുന്നത് കണ്ടതിന്റെ ഞെട്ടലിൽ ആവണി

കലവൂരിൽ കൂട്ടുകാരിയുടെ കൺമുന്നിൽ വെച്ച് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർത്ഥിനി കൂട്ടുകാരിയുടെ കൺമുന്നിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു മരിക്കുകയായിരുന്നു. അപകടത്തിൽ മണ്ണഞ്ചേരി പനയ്ക്കൽ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടിൽ സഫ്‌ന സിയാദ് (15) ആണു മരിച്ചത്. കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച സഫ്ന.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു സംഭവം. ആലപ്പുഴ-മുഹമ്മ റോഡിൽ കോമളപുരത്ത് വെച്ചാണ് അപകടം നടന്നത്. ട്യൂഷൻ സെന്ററിലേക്കു പോകാനായി സ്വകാര്യ ബസ് ഇറങ്ങി എതിർവശത്തേക്കു നടക്കുമ്പോഴായിരുന്നു അപകടം നടന്നത്. ഇതേസമയം സ്വകാര്യ ബസിനെ മറികടന്നെത്തിയതായിരുന്നു കെ.എസ്.ആർ.ടി.സി. വേണാട് ബസ്. എന്നാൽ അമിതവേഗതയിലായിരുന്ന ബസ് സഫ്നയെ ഇടിച്ചു. തുടർന്ന് മുന്നിലെ വലതു ടയറിനടിയിൽപ്പെട്ട സഫ്നയെയും കൊണ്ട് പത്ത് മീറ്ററോളം ബസ് മുന്നോട്ട് പോയി.
അതേസമയം സഫ്നയുടെ സഹപാഠി ആവണിയുടെ കൺമുന്നിലായിരുന്നു അപകടം നടന്നത്. സഫ്‌ന റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി. ബസ് പാഞ്ഞുവരുന്നത് ആവണി കാണുന്നുണ്ടായിരുന്നു. ഇതോടെ ഉടൻ തന്നെ തിരിഞ്ഞ് ബസ് നിർത്താൻ ആവണി അലറിവിളിച്ചെങ്കിലും കാര്യമുണ്ടായില്ല. എന്നാൽ അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ നൗഷാദിനെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റുചെയ്തു.
https://www.facebook.com/Malayalivartha


























