അനുഭവിക്കാന്‍ യോഗമില്ല... കോവിഡിന് ശേഷം ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; പക്ഷെ അത് പൂര്‍ണമായും അനുഭവിക്കാന്‍ യോഗമില്ല; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കാണിക്കപ്പണമായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ചു; വാച്ചറുടെ കയ്യാങ്കളിക്ക് പിന്നാലെ പുറത്ത് വരുന്ന വാര്‍ത്ത വേദനിപ്പിക്കുന്നത്

മകരവിളക്ക് ദിവസം ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയ സംഭവം അയ്യപ്പ ഭക്തരെയാകെ വേദനിപ്പിച്ചതാണ്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി വരുന്നു. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കാണിക്കപ്പണമായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ചു.
തിരുനടയില്‍ കാണിക്കപ്പണമായി അയ്യപ്പ ഭക്തര്‍ സമര്‍പ്പിച്ച നോട്ടുകള്‍ യഥാസമയം എണ്ണിമാറ്റാത്തതുമൂലമാണ് നശിച്ചത്. ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോള്‍ വെറ്റയ്ക്കും അടയ്ക്കക്കുമൊപ്പം നോട്ടോ നാണയമോ രണ്ടുംചേര്‍ത്തോ ഒരു തുണിയില്‍ കെട്ടിയാണ് കാണിക്കപ്പണം തയ്യാറാക്കുന്നത്. ഈ തുണിക്കെട്ട് സോപാനത്തും സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കും.
നേരത്തെ ചെറിയ തുകയാണ് ഇരുമുടിക്കുള്ളില്‍ വച്ചിരുന്നത്. ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടര്‍ ഉള്‍പ്പടെ വലിയ തുക കാണിക്കപ്പണമായി വയ്ക്കാറുണ്ട്. ഇങ്ങനെ ലഭിച്ച പണം ദേവസ്വം ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി എണ്ണിത്തീര്‍ക്കാതെ പഴയ ഭണ്ഡാരത്തില്‍ കൂട്ടിയിട്ടു. ദിവസങ്ങള്‍ കഴിഞ്ഞതോടെ പാക്കുംവെറ്റയും ജീര്‍ണ്ണിച്ചഴുകി നോട്ടുകള്‍ നശിക്കുകയും കറപിടിച്ച് കൈമാറ്റം ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തു.
കാണിക്കപ്പണം കെട്ടഴിച്ച് എണ്ണുന്നതിന് വേണ്ടത്ര ജീവനക്കാരെ നിയമിച്ചിരുന്നില്ല. നോട്ടുകള്‍ നശിക്കുന്ന കാര്യം ദേവസ്വം വിജിലന്‍സിന്റെ ശ്രദ്ധയിലും പെട്ടില്ല. മണ്ഡലപൂജയ്ക്കു ശേഷം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഭണ്ഡാരത്തിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് ദേവസ്വം അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
മകരവിളക്ക് ദിവസം ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച് രംഗത്തെത്തിയിരുന്നു. ഭക്തരെ പിടിച്ചു തള്ളാന്‍ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആരാഞ്ഞു.
ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണ വിധേയന് എങ്ങനെ കഴിഞ്ഞെന്നും മറ്റുള്ളവര്‍ പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നും കോടതി പറഞ്ഞു. സംഭവം നീതികരിക്കാനാകാത്തതാണ്, ആരോപണവിധേയന്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ രാവിലെ ഹര്‍ജി പരിഗണിച്ച കോടതി, സ്പെഷല്‍ കമ്മിഷണറോടും പൊലീസിനോടും വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഉച്ചകഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ശബരിമല സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാച്ചറുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിയ്ക്ക് കൈമാറി. അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാര്‍ഡിനെതിരെ നടപടിയെടുത്തുവെന്ന് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും പ്രസ്തുത ഗാര്‍ഡിനെയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. ദേവസ്വം ഗാര്‍ഡിനെതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ അസ്റ്റിസ്റ്റന്റ് ദേവസ്വം കമ്മീഷണറോടും കോടതി നിര്‍ദേശിച്ചു. വിഷയം ഹൈക്കോടതി 24ന് വീണ്ടും പരിഗണിക്കും.
അതേസമയം മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞിട്ടും സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. പന്തളത്തു നിന്ന് കൊണ്ടു വന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുളള ദര്‍ശനം 19 വരെ ഉണ്ടാവും. 20ന് പുലര്‍ച്ചെ നട അടയ്ക്കും. അന്ന് ഭക്തര്‍ക്ക് ദര്‍ശനമില്ല.
മകരവിളക്കിന് ശേഷം ദീപാരാധനയ്ക്ക് ശേഷം പടി പൂജ നടന്നു. അത്താഴപൂജയ്ക്കു ശേഷം രാത്രി 10ന് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിയിലേക്ക് വിളക്കിനെഴുന്നളളത്തും വേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തില്‍ നായാട്ടുവിളിയും നടന്നു. 18ന് രാത്രി ശരംകുത്തിയിലേക്കുളള എഴുന്നളളത്തും നായാട്ടുവിളിയും, 19ന് മാളികപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വലിയ ഗുരുതിയും നടക്കും.
"
https://www.facebook.com/Malayalivartha

























