ക്രമിനല്‍ കേസുള്ളവര്‍ എസ് എൻ ട്രസ്റ്റ് ഭാരവാഹികളാകരുത്; വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് അധികാര പദവികളിൽ നിന്ന് മാറിനില്‍ക്കണം; എസ് എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതി അംഗീകാരം

വെള്ളാപ്പള്ളിക്ക് തിരിച്ചടി എന്ന് പറയാവുന്ന തരത്തിലുള്ള ഒരു തീരുമാനമാണ് ഹൈക്കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് . ക്രിമിനല്‍ കേസുള്ളവര്‍ SN ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന് ഹൈക്കോടതി തുറന്നടിച്ചു. എന്‍.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതി അംഗീകാരം നൽകി . വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് അധികാര പദവികളിൽ നിന്ന് മാറിനില്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
എസ്.എന്‍. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഭേദഗതി. എന്തായാലും നിർണായക ഉത്തരവ് തന്നെയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തില്‍ എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തിന്റ അടിസ്ഥാനത്തിലായിരുന്നു മാരാരിക്കുളം പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി മാറിയിരുന്നു. മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകള്‍ക്ക് പുറമേ എസ്.എന്‍. ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന നിര്‍ദ്ദേശമാണ് കൊടുത്തിരിക്കുന്നത് .
ഹൈക്കോടതിയാണ് എസ്.എന്‍. ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത്. അതിനാല്‍ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരം എന്നതാണ് ശ്രദ്ധേയമായ കാര്യം. ക്രിമിനല്‍ കേസുകളില്‍ കുറ്റവിമുക്തരാവുന്നത് വരെ ട്രസ്റ്റ് ഭാരവാഹികളായി തുടരാന്‍ പാടില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് . കുറ്റവിമുക്തരാക്കപ്പെട്ടാല്‍ ഭാരവാഹിത്വത്തലേക്ക് തിരിച്ചുവരുന്നതിന് തടസ്സങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാൽ ഹൈക്കോടതി ഉത്തരവിലൂടെ ഭാരവാഹികളെ പുറത്താക്കാന്‍ കഴിയില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം . അധികാരപരിധിയിലുള്ള സിവില്‍ കോടതികളുടെ നിര്‍ദ്ദേശപ്രകാരം സ്ഥാനത്തുനിന്ന് നീക്കാവുന്നതാണ് . ഒരൊറ്റ ഹൈക്കോടതി ഉത്തരവിലൂടെ നിലവിലെ ഭാരവാഹികളെ മാറ്റിയാല്‍ പ്രതിസന്ധി നേരിടുമെന്ന ട്രസ്റ്റിന്റെ വാദം കൂടി പരിഗണിച്ചാണ് തീരുമാനത്തിന് സിവില്‍ കോടതിക്ക് അധികാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ബൈലോയില്‍ 34 എ എന്ന ഭേദഗതിയായാണ് പുതിയ നിര്‍ദ്ദേശം ചേര്‍ത്തിരിക്കുന്നത്.
അതേസമയം ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നും മഹേശന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ മൂന്നുപേരെയും പരാമർശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു.
https://www.facebook.com/Malayalivartha
























