കേരള പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എന്‍ക്വയറി റൂള്‍ 10 ആണ് ഭേദഗതി ചെയ്യുന്നത്. ക്രിമിനല്‍ കേസില്‍ പെടുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിയെടുക്കാമെന്നും കോടതി വിധി ഇവര്‍ക്ക് അനുകൂലമെങ്കില്‍ നടപടി പുനഃപരിശോധിക്കാമെന്നുമാണു പ്രധാന ഭേദഗതി.

തലസ്ഥാനത്തെ തന്ത്രപ്രധാനമായ പോലീസ് സ്‌റ്റേഷനുകളിലേയ്ക്ക് സിപിഎംന്റെ സ്വന്തം ആള്‍ക്കാരെ വെച്ച് പണിയെടുപ്പിച്ചത് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ പണിയായിരിക്കുകയാണ്. ഗുണ്ടാ മാഫിയ ബന്ധങ്ങളും, റിയല്‍ എസ്റ്റേറ്റ് ഒത്തുതീര്‍പ്പുകളും, ഭൂമികച്ചവടവും ഭീഷണിയുമൊക്കെ നടത്തി ഇക്കൂട്ടര്‍ വാരിക്കൂട്ടിയതാകട്ടെ ലക്ഷങ്ങളും. പിന്നെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തലസ്ഥാന നഗരിയില്‍ വന്‍ ഗുണ്ടാപടയെ തന്നെ ഇവര്‍ വളര്‍ത്തിയെടുത്തു. പാര്‍ട്ടിക്കാരുടെ സ്വന്തം പോലീസും അവരുടെ ഗുണ്ടകളും സര്‍ക്കാരിന് തലവേദയായപ്പോഴാണ് ഓരോരുത്തര്‍ക്കെതിരായ നടപടികള്‍ പിണറായി മുതിര്‍ന്നത്.
പോലീസ് ആസ്ഥാനത്ത് നിന്ന് ആര്‍ക്കെതിരെയാണ് നടപടി വരുന്നതെന്ന് അറിയാന്‍ കഴിയാതെ ഭയത്തിലും അതിലേറെ അച്ചടക്കത്തിലും കഴിയുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍. കയറൂരി വിട്ട സമയത്ത് കാട്ടികൂട്ടിയ കെള്ളരുതായ്മകള്‍ക്ക് ഇത്രപെട്ടെന്ന് തിരിച്ചടി കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എന്നാലിപ്പോള്‍ സര്‍ക്കാരിന് തന്നെ ബോധ്യമായി ഗുണ്ടകളുടെ വിളയാട്ടം നിയന്ത്രിക്കണമെങ്കില്‍ അവരെ വിലസാന്‍ അനുവാദം നല്കിയിട്ടുള്ള പോലീസുകാരെ മര്യാദ പഠിപ്പിക്കണമെന്ന് . അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ സസ്‌പെന്‍ഷ്ന്‍ ഉത്തരവുകള്‍. അതിന് പുറമേയാണ് ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള നടപടികളും. മുന്നറിയിപ്പുകള്‍ കൊടുത്തിട്ടും നന്നാവാത്ത പോലീസ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താനുള്ള നിയമനിര്‍മ്മാണത്തിനും കൂടി മുതിരുന്നതോടെ പിണറായി സര്‍ക്കാര്‍ പോലീസ് സേനയില്‍ അടിമുടി മാറ്റം വരുത്താന്‍ തന്നെയാണിറങ്ങിയിരിക്കുന്നതെന്ന് വ്യക്തം.
നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ 3 സിഐമാര്‍ക്കും ഒരു എസ്ഐയ്ക്കും സസ്പെന്‍ഷന്‍ നല്കി പൊലീസ് മേധാവി അനില്‍ കാന്തിന്റെ ഉറച്ച നിലപാടിലേയ്‌ക്കെന്ന് സൂചനയാണ് നല്കിയിരിക്കുന്നത്.. പേട്ട എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ എസ്.എല്‍.സജീഷ്, റെയില്‍വേ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്ഐ സതീഷ് കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത് ഇതിന്റെ ഭാഗമാണ്. ഇനി മൂന്ന് ഡിവൈഎസ് പിമാര്‍ക്കെതിരെ കൂടി നടപടി വരും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഭിലാഷ് ഡേവിഡ് ഭൂമാഫിയ സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായും കണ്ടെത്തി. തുടര്‍ന്നാണ് സസ്പെന്‍ഷനെന്ന് ഡിജിപി വ്യക്തമാക്കി. ഓംപ്രകാശ് എന്ന ഗുണ്ടാതലവനുമായി അഭിലാഷിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. 3 ഡിവൈഎസ്പിമാര്‍ക്കെതിരെ റിപ്പോര്‍ട്ട് ഇന്നലെ ഡിജിപി ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ട്.
പാറ്റൂരില്‍ ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്റെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട ബില്‍ഡര്‍ നിഥിന്‍ ഫ്ളാറ്റ് ഇടപാടില്‍ ചതിച്ചുവെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശി രാഹുല്‍ ഇന്നലെ പത്രസമ്മേളനം നടത്തിയിരുന്നു. ഇതില്‍ നഗരത്തിലെ ഭൂമാഫിയയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 3 ഡിവൈഎസ്പിമാരുടെയും ഒരു സിഐയുടെയും പേര് വെളിപ്പെടത്തുകയും ഇവര്‍ക്ക് വേണ്ടി തനിക്കു പതിവായി പാര്‍ട്ടി നടത്തേണ്ടിവന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ആരോപണവിധേയനായ സിഐ അഭിലാഷ് ഡേവിഡിനെ ഡിജിപി രാത്രി തന്നെ സസ്പെന്‍ഡ് ചെയ്തു. അഭിലാഷിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. നേരത്തെ ശ്രീകാര്യം സിഐയായിരുന്നു അഭിലാഷ്.
കേരള പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എന്‍ക്വയറി റൂള്‍ 10 ആണ് ഭേദഗതി ചെയ്യുന്നത്. ക്രിമിനല്‍ കേസില്‍ പെടുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിയെടുക്കാമെന്നും കോടതി വിധി ഇവര്‍ക്ക് അനുകൂലമെങ്കില്‍ നടപടി പുനഃപരിശോധിക്കാമെന്നുമാണു പ്രധാന ഭേദഗതി.
കോടതിയില്‍ കേസ് നടക്കുകയാണെന്ന ന്യായത്തില്‍ തുടരുന്ന നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇതോടെ സര്‍വീസില്‍ നിന്നു പുറത്താകുയോ കടുത്ത അച്ചടക്ക നടപടിക്കു വിധേയരാകുകയോ ചെയ്യും. പോക്‌സോ കേസില്‍ അടക്കം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 ഉദ്യോഗസ്ഥരുടെ പട്ടികയും തയാറായി. ഇതില്‍ 40 പേര്‍ സസ്‌പെന്‍ഷനിലും ബാക്കി സര്‍വീസിലുമാണ്. കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയാണു പലരും ഇപ്പോഴും കാക്കിക്കുള്ളില്‍ കഴിയുന്നത്. ഇതില്‍ ഭൂരിപക്ഷവും ഡിവൈഎസ്പി, ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവരാണ്.
https://www.facebook.com/Malayalivartha
























