മാധ്യമപ്രവർത്തകൻ ശരത് സുരേന്ദ്രന്റെ 'സത്യാനന്തരകാലം വാണിജ്യ തന്ത്രവും മാധ്യമ നീതിയും' എന്ന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു; നുണയെ സത്യമായി പ്രചരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്; മാധ്യമ മേഖലയിൽ ആധികാരികമായ പഠനങ്ങൾ ഇനിയും വരേണ്ടതുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

മാധ്യമപ്രവർത്തകൻ ശരത് സുരേന്ദ്രന്റെ 'സത്യാനന്തരകാലം വാണിജ്യ തന്ത്രവും മാധ്യമ നീതിയും' എന്ന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. നുണയെ സത്യമായി പ്രചരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നതെന്നും മാധ്യമ മേഖലയിൽ ആധികാരികമായ പഠനങ്ങൾ ഇനിയും വരേണ്ടതുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രതി കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും സാമൂഹിക പ്രവർത്തകയുമായ പ്രൊഫസർ കെ.ലളിത ഏറ്റുവാങ്ങി. സമൂഹത്തിലെ സമസ്ത മേഖലയിലേക്കും കടന്നു ചെല്ലുന്ന അന്ധവിശ്വാസത്തിൻ്റെ പ്രതീതി നിർമ്മിതിയെ ആധികാരികമായി ചർച്ച ചെയ്യേണ്ടതുണ്ടെന്ന് പ്രൊഫ.കെ.ലളിത പറഞ്ഞു. ഇത്തരം പഠനങ്ങൾ സമൂഹത്തിൽ ചർച്ചാ വിഷയമാകേണ്ടതാണെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു. ചടങ്ങിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, ആർ.പി ശിവജി, പി.ആർ രാജേഷ്, വിമൽ തുടങ്ങിയവർ പങ്കെടുത്തു.
സമകാലിക മാധ്യമ രംഗത്തെ ഹൃസ്വമായ പഠനമാണ് ‘സത്യാനന്തരകാലം, വാണിജ്യ തന്ത്രവും മാധ്യമ നീതിയും’. ബുക്ക് കഫേയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പുസ്തകം, സമൂഹത്തിലെ സമസ്ത മേഖലയിലേക്കും പരക്കുന്ന അന്ധവിശ്വാസത്തിൻ്റെ പ്രതീതി നിർമ്മിതിയെയും അനന്തരഫലങ്ങളെയും കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുകൾ നൽകുന്നു.
മാധ്യമ രംഗത്തെ നൂതന വിഷയങ്ങൾ കണ്ടെത്തി സമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകകൂടിയാണ് പുസ്തകത്തിൻ്റെ മുഖ്യലക്ഷ്യം. സത്യാനന്തരകാലത്ത് എന്തിനെയും വിറ്റഴിക്കാനായി സ്വീകരിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളും മനുഷ്യനും മനുഷ്യത്വത്തിനും ഉണ്ടാകുന്ന മൂല്യത്തകർച്ചയും കാണാം.
വ്യക്തി താത്പര്യങ്ങൾക്കായി യാഥാർത്ഥ്യത്തെക്കാൾ 'ഞാനാണ് ശരിയെന്ന' ധാരണയിൽ മുന്നോട്ടു പോവുകയാണ്. സമസ്ത മേഖലയിലേക്കും വാസ്തവരഹിത പ്രചാരണം കടന്നു കയറിയിട്ടുണ്ടെന്നുള്ള നിരീക്ഷണങ്ങളാണ് 'സത്യാനന്തരകാലം; വാണിജ്യ തന്ത്രവും മാധ്യമ നീതിയും' എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha























