എം.എ.ബേബി വാങ്ങിച്ചു കൂട്ടുന്നു കടന്നല്‍ കൂടിളകിയപോലെ സോഷ്യല്‍ മീഡിയ : സിപിഎം ജാതിവാദികള്‍ പേടിച്ചോടി.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിയൂട്ട് സമരത്തില്‍ സര്‍ക്കാരോ സിപിഎമ്മോ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തത് സമൂഹത്തിലെ എല്ലാത്തരം ജനങ്ങളിലും അമര്‍ഷം ഉണ്ടാക്കിയിരിക്കുന്നുവെന്നതിന് എം.എ.ബേബിയുടെ ഫെയ്‌സ് ബൂക്ക് പോസ്റ്റ് തെളിവാകുന്നു. ഇന്‍സ്റ്റ്റ്റിയൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ജാതിവാദ പ്രസ്താവനയെ അനുകൂലിച്ച് എം.എ.ബേബി എഴുതി സന്ദേശമാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. ബേബിയുടെ സന്ദേശം പുറത്തു വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ നാന്നൂറിലധികം പേര്‍ പ്രതികരിച്ചു. ഒരാള്‍ പോലും ബേബിയുടെ അടൂര്‍ ന്യായീകരണം അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല സിപിഎം നേതാവിന്റെ ജാതിവാദത്തെ തുറന്നു കാട്ടുകയും ചെയ്തു.
എം.എ.ബേബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു.
കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ കുറച്ചു വിദ്യാര്‍ത്ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു വരികയാണ്. ദൃശ്യമാധ്യമങ്ങളില്‍ വിദ്യാഭ്യാസത്തിനും പഠനത്തിനും ഇന്ത്യക്കാകെയും സംഭാവന നല്‌കേണ്ടുന്ന ഒരു സ്ഥാപനമാണ് കെആര്‍എന്‍ഐവിഎസ്എ. പൂണെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്റെ വര്‍ഗീയ രാഷ്ട്രീയത്താല്‍ തകര്‍ക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്റെ നിലനില്പും വളര്‍ച്ചയും രാഷ്ട്രീയപ്രാധാന്യവും നേടുന്നു. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ആണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷന്‍. മഹാനായ ചലച്ചിത്രകാരന്‍ എന്നത് കൂടാതെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷതയടക്കമുള്ള ചുമതലകള്‍ വഹിച്ചിട്ടുള്ള സ്ഥാപനനായകനുമാണ് അദ്ദേഹം.
അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളു. തന്റെ ജീവിതചുറ്റുപാടുകള്‍ക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അദ്ദേഹം. അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണ്. മലയാളസിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അടൂര്‍ തന്റെ അമ്പത് വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ മാറിനിന്നു. തന്റെ പ്രതിഭയുടെ മികവ് കൊണ്ടുമാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി പോവേണ്ട സാഹചര്യം അടൂരിന് ഉണ്ടാവാതിരുന്നത്. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്.
ഇന്നത്തെ ഇന്ത്യയിലെ മനുവാദ - അര്‍ധ ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ നിരന്തരം ഉയര്‍ന്ന ശബ്ദങ്ങളില്‍ ഒന്ന് അടൂരിന്റേതാണെന്നത് ചെറിയ കാര്യമല്ല. വെറും മൗനം കൊണ്ടുമാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അധ്യക്ഷസ്ഥാനം ഒന്നും അല്ല. ജീവിതകാലം മുഴുവന്‍ അടൂര്‍ ഒരു മതേതരവാദിയായിരുന്നു. വര്‍ഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിര് നിന്നു.
സ്വയംവരം നിര്‍മിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേള അടൂരിന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് ആദരവര്‍പ്പിക്കേണ്ടതാണ്. ഓരോ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പ്രകോപിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂര്‍. അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂര്‍.
എം.എ.ബേബിയുടെ അടൂര്‍ സൂക്തം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് മൂന്നു മണിക്കുറിനുള്ളില്‍ നാനൂറ്റന്‍പതോളം കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഒറ്റ കമന്റില്‍ പോലും ബേബിയുടെ ന്യായീകരണം അംഗീകരിച്ചിട്ടില്ല. എം.എ.ബേബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധ സന്ദേശങ്ങളാണ് പ്രവഹിക്കുന്നത്. ജാതി വാദം അരക്കിട്ടുറപ്പിക്കുന്ന സിപിഎം നേതാവാണ് ബേബി എന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ അധികവും.
.ഡിസംബര്‍ അഞ്ച് മുതലാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളജില്‍ വിദ്യാര്‍ഥി സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ വിദ്യാര്‍ഥികളോട് ജാതി വിവേചനം കാണിക്കുന്നെന്നും ജാതീയധിക്ഷേപം നടത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപം, സംവരണത്തില്‍ അട്ടിമറി, ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെ നിരന്തരം മാനസികപീഡനങ്ങള്‍ എന്നിവയുള്ളതായി അന്വേഷണം നടത്തിയ ഉന്നതതല കമ്മിഷന്‍ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്.
https://www.facebook.com/Malayalivartha
























