തലസ്ഥാനത്തെ പാങ്ങോട് മിലിട്ടറി റിക്രൂട്ട്‌മെന്റ് റാലി ജോലി തട്ടിപ്പ്: വ്യാജരേഖ ചമച്ച് സൈന്യത്തില്‍ ജോലി നേടാന്‍ ശ്രമിച്ച 7 യു. പി. സ്വദേശികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്, ശാരീരിക ക്ഷമതാ പരീക്ഷ കഴിഞ്ഞ് റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ അഭിമുഖത്തിനെത്തിയപ്പോള്‍ പിടികൂടിയത് മിലിട്ടറി ഇന്റലിജന്റ്‌സ്, ജോലി വാഗ്ദാനം ചെയ്ത് 3 ലക്ഷം രൂപ വീതം തട്ടിയെടുത്ത തലസ്ഥാനത്തെ മിലിട്ടറി ജോലി തട്ടിപ്പ് റാക്കറ്റിലെ ഇടനിലക്കാരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി പൂജപ്പുര പോലീസ്

തലസ്ഥാനത്തെ പാങ്ങോട് മിലിട്ടറി റിക്രൂട്ട്‌മെന്റ് ജോലി തട്ടിപ്പു കേസില്‍ വ്യാജരേഖ ചമച്ച് കൊല്ലം സ്വദേശികളാണെന്ന വ്യാജേന ജോലി നേടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ ഏഴു കൗമാരക്കാരെ ഹാജരാക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
കൊല്ലം ജില്ലാ നിവാസികളായി ആധാര്‍ കാര്‍ഡ് , വിദ്യാഭ്യാസ രേഖകള്‍ , റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ ചമച്ച് ശാരീരിക ക്ഷമതാ പരീക്ഷകളൊക്കെയും കഴിഞ്ഞ് അഭിമുഖത്തിനെത്തിയ യു. പി. സ്വദേശികളാണ് കേസിലെ പ്രതികള്‍. ശൈലേന്ദ്ര സിംഗ് (21), അങ്കിത് ഭാട്ടി (22), മനീഷ് കുമാര്‍ (20), വിഷ്ണു കുമാര്‍ (19), വിപിന്‍ കുമാര്‍ (18), ചേതന്‍ പ്രകാശ് സോളങ്കി (20), അനൂജ് (20) എന്നീ ഏഴു പ്രതികളെ ഹാജരാക്കാനാണ് കോടതി ഉത്തരവ്. പ്രതികളെ ജനുവരി 31 ന് ഹാജരാക്കാന്‍ പൂജപ്പുര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി ആജ്ഞാപിച്ചത്.
അതേ സമയം യു. പി. സ്വദേശികളില്‍ നിന്ന് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 3 ലക്ഷം രൂപ വീതം തട്ടിച്ചെടുത്ത മിലിട്ടറി റിക്രൂട്ട്‌മെന്റ് ക്യാമ്പ് ജോലി തട്ടിപ്പു റാക്കറ്റിലുള്‍പ്പെട്ട ഇടനിലക്കാരെ പൂജപ്പുര പോലീസും കേസാദ്യം അന്വേഷിച്ച മ്യൂസിയം എസ് ഐയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
2018 ഏപ്രില്‍ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2018 ഏപ്രില്‍ 18 മുതല്‍ 10 ദിവസത്തേക്ക് തെക്കന്‍ സംസ്ഥാനമായ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്ന് 31,000 പേര്‍ പങ്കെടുത്ത റിക്രൂട്ട്‌മെന്റ് റാലിയിലാണ് തട്ടിപ്പ് അരങ്ങേറിയത്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് യു. പി.യിലെ ബുലന്ദ്ഷഹര്‍ ജില്ലക്കാരായ പ്രതികള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വ്യാജരേഖകള്‍ ചമച്ച് പാങ്ങോട് സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനിടെ ആറ് ഉത്തര്‍പ്രദേശ് സ്വദേശികളെ മിലിട്ടറി ഇന്റലിജന്‍സാണ് പിടികൂടി മ്യൂസിയം പോലീസിന് കൈമാറിയത്. മൂന്നു ലക്ഷം രൂപ വീതം വാങ്ങി ഇവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയ ഇടനിലക്കാര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി 2018 ഏപ്രില്‍ 24 ന് മാധ്യമങ്ങളെ വിളിച്ചിരുത്തി മ്യൂസിയം , പൂജപ്പുര എസ് ഐമാര്‍ വീരവാദം മുഴക്കിയിരുന്നു.
തുടക്കത്തിലെ ആവേശം പോലീസിന് പിന്നീടില്ലാതെ പോയി. പിടിയിലായ ആറു പേരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ചതായി പോലീസിനു വിവരം ലഭിച്ചത്. ആധാര്‍ കാര്‍ഡും റെസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടെയുള്ള വ്യാജരേഖകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കൃത്യത്തില്‍ ഉള്‍പ്പെട്ട തലസ്ഥാനത്തെ റാക്കറ്റിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മ്യൂസിയം പോലീസും തുടര്‍ന്ന് കേസന്വേഷിച്ച പൂജപ്പുര പോലീസും തെളിവുകള്‍ക്ക് മേല്‍ ഉറക്കം നടിച്ച് അന്വേഷണം നിലച്ച മട്ടായി. തുടര്‍ന്ന് നാമമാത്രമായി ഏഴാം പ്രതിയായി അനൂജിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
കൊല്ലം വിലാസത്തിലുള്ള ആധാര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വ്യാജരേഖകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ഇവര്‍ യു.പി.യില്‍ നിന്നു തയ്യാറാക്കിയ ആധാര്‍ ഉള്‍പ്പെടെയുള്ള വ്യാജരേഖകളുമായി എത്തിയെന്നാണ് പോലീസ് കണ്ടെത്തിയതായി കേസ് ഡയറിയില്‍ എഴുതി ചേര്‍ത്തത്.
എന്നാല്‍ കൊല്ലത്തെ വിലാസത്തില്‍ ഇവര്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് തയ്യാറാക്കാന്‍ പുറമെ നിന്ന് സഹായം ലഭിച്ചതായി കണ്ടെത്തിയിരുന്നു. മൂന്നു ലക്ഷം രൂപ നാട്ടിലെ ഇടനിലക്കാര്‍ക്ക് നല്‍കിയതായാണ് ഇവര്‍ പോലീസിന് മൊഴി കൊടുത്തത്.
സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് മാത്രമായി നടത്തുന്ന റിക്രൂട്ട്‌മെന്റായതിനാലാണ് കൊല്ലം ജില്ലയിലെ മേല്‍വിലാസത്തില്‍ വ്യാജ ആധാര്‍ കാര്‍ഡ് തയ്യാറാക്കിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ശാരീരിക ക്ഷമതാ പരീക്ഷകളൊക്കെ കഴിഞ്ഞ് അഭിമുഖത്തിനെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.
ജോലി കിട്ടാന്‍ വേണ്ടി മാത്രമാണ് ക്രമക്കേട് കാട്ടിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് മ്യൂസിയം , പൂജപ്പുര എസ് ഐമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ 6 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അനൂജ് എന്നയാളെ നാമമാത്രമായി ഏഴാം പ്രതിയായി ചേര്‍ത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് പോലീസ് കൈ കഴുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി) ( ക്രിമിനല്‍ ഗൂഢാലോചന ), 465 ( വ്യാജ നിര്‍മ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം ) , 471 (വ്യാജ നിര്‍മ്മിത രേഖകള്‍ അസ്സല്‍ പോലെ ഉപയോഗിച്ച് ഹാജരാക്കല്‍) , 420 (വഞ്ചന) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായും നിന്ന് പ്രവര്‍ത്തിച്ചുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം ഹാജരാക്കിയത്.
"
https://www.facebook.com/Malayalivartha























