പാർട്ടി ഏതായാലും പദവി നന്നായാൽ മതി എന്ന് അനിൽ ആന്റണി അശ്വാസത്തിൽ യൂത്ത് കോൺഗ്രസിന് ആശ്വാസം..?രാജിക്കൊപ്പം കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനമാണ് അനിൽ ഉന്നയിച്ചിരിക്കുന്നത്..... വിവാദമായ ബിബിസി ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞ് ബജെപി ക്കൊപ്പം നിന്നതിന് കോൺഗ്രസ്സിൽ നിന്നുണ്ടായ ശക്തമായ വിമർശനങ്ങളാണ് രാജിക്ക് കാരണം...

അങ്ങ് ഡെൽഹിയിൽ നിന്ന് തുടങ്ങിയാണ് അപ്പൻ എകെ ആന്റണിക്കും ശീലം. മോൻ അനിൽ ആന്റണിയും അതേവഴി വന്നപ്പോൾ ഇവിടെ, കാരളത്തിലെ യൂത്തൻമാർക്ക് സ്വാഭാവികമായും ദഹനക്കേടുണ്ടായി. സമരം നയിച്ചും, പോലീസിന്റെ തല്ലുകൊണ്ടും പാർട്ടി കളിച്ച് ഇവിടെവരെ എത്തിയ യൂത്തൻമാരുടെ ഇടയിലേക്ക് നൂലിൽ കെട്ടിയിറക്കിയപോലത്തെ വരവായിരുന്നല്ലോ അനിൽ ആന്റണിയുടേത്. പക്ഷേ പാർട്ടി ഏതായാലും പദവി നന്നായാൽ മതി എന്നാണ് അനിലിന്റെ പക്ഷമെന്ന് വ്യക്തമായതോടെ യൂത്തൻമാർക്ക് കുറച്ചൊന്നുമല്ല ആശ്വാസം. ഇപ്പോഴിതാ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും, എഐസിസി സോഷ്യൽ മീഡിയ നാഷണൽ കോഡിനേറ്ററുമായ അനിൽ ആന്റണി പാർട്ടി പദവികളിൽ നിന്നു രാജിവച്ചിരിക്കുന്നു.
രാജിക്കൊപ്പം കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനമാണ് അനിൽ ഉന്നയിച്ചിരിക്കുന്നത്. വിവാദമായ ബിബിസി ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞ് ബജെപി ക്കൊപ്പം നിന്നതിന് കോൺഗ്രസ്സിൽ നിന്നുണ്ടായ ശക്തമായ വിമർശനങ്ങളാണ് രാജിക്ക് കാരണം. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോൺഗ്രസ്സ് ഒന്നടങ്കം പിന്തുണച്ചപ്പോൾ ചെക്കൻ പക്ഷേ മോദിക്കൊപ്പം നിന്നു. ബിബിസിക്കെതിരെ വളരെ വ്യക്തമായിത്തന്നെ അനിൽ ആന്റണി ട്വീറ്റ് ചെയ്യുകയാണുണ്ടായത്. ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡോക്യുമെന്ററി സ്വന്തം നിലയ്ക്ക് പ്രദര്‍ശിപ്പിക്കുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് . രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള വെല്ലുവിളിയും യുദ്ധവും ആണ് ബിബസിയുടെ മോദിവിരുദ്ധ ഡോക്യുമെന്ററി എന്നാണ് അനിൽ ട്വീറ്റ് ചെയ്തത്.
കോൺഗ്രസ്സുകാർ വെള്ളക്കാരുടെ അടിമകളാവരുതെന്നും ട്വീറ്റിൽ ആഹ്വാനം ചെയ്തിരുന്നു.പ്രദര്‍ശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലമാക്കുമെന്ന് അനിൽ ആന്റണി ട്വീറ്റിൽ അഭിപ്രായപ്പെട്ടു. ബിബിസി മുൻവിധിയുടെ ചരിത്രമുള്ള മാധ്യമ സ്ഥാപനമാണ്.നമ്മൾ ഏറ്റവും വലിയ ജനാധിപത്യ സ്ഥാപനമാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ആവശ്യമാണ്.
മറ്റുള്ളവർ ആഭ്യന്തര പ്രശ്നത്തിനായി ഉണ്ടാക്കുന്ന അഭിപ്രായങ്ങൾ ആഘോഷിക്കപ്പെടേണ്ടതില്ല എന്നുമൊക്കെയായിരുന്നു അനിൽ ആന്റണിയുടെ വാദം. സ്വന്തം അഭിപ്രായം പാർട്ടിക്കു പുറത്തുമതി എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനിലിന്റെ രാജിയെതുടർന്ന് പ്രതികരിച്ചത്. പാർട്ടി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഡോക്യുമെന്ററിയിൽ ഉള്ളത് സത്യം മാത്രമാണെന്നും വിഡി സതീശൻ ആഞ്ഞടിച്ചു.
പക്ഷെ ചില അന്തർധാരകൾ സജീവമല്ലേ എന്ന് തോന്നിപ്പിക്കുന്ന ചില കാര്യങ്ങൾ ശശി തരൂരും അനിൽ ആന്റണിയും തമ്മിൽ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ അനിലിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് തരൂർ. ഡോക്യുമെൻരറി ദേശ സുരക്ഷയെ ബാധിക്കുമെന്ന നിലപാട് അപക്വം ആണെന്നാണ് ശശി തരൂർ പ്രതികരിച്ചിരിക്കുന്നത്. കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ എകെ ആന്റണി മല്ലികാർജ്ജുൻ ഖാർഗെയെ പിൻതുണച്ചപ്പോൾ അനിൽ ആന്റണി എതിരാളി ശശിതരൂരിനൊപ്പം നിന്നു. അദ്ദേഹത്തേക്കാൾ മികച്ചൊരു നെഹ്റൂവിയൻ ഇല്ലെന്നുവരെ അനിൽ ആന്റണി ട്വീറ്റ് ചെയ്തു.
ഗുജറാത്ത് കലാപം ഒരു അടഞ്ഞ അദ്ധ്യായമാണെന്നായിരുന്നു വിവാദ ഡോക്യുമെന്ററി വിവാദത്തിൽ ശശി തരൂരിന്റ നേരത്തെയുള്ള പ്രതികരണം. എല്ലാംകൊണ്ടും, കോൺഗ്രസ്സ് അടപടലം പൊളിയുമെന്ന് ഏകദേശം ഉറപ്പായി. എന്തായാലും, കാള വാലുപൊക്കുമ്പോൾ തന്നെ കാര്യം മനസിലാവുമല്ലോ എന്നാണ് ഇപ്പോൾ ജനസംസാരം. അനിലിന്റെ രാജിയിലുള്ള സന്തോഷം യൂത്ത്കോൺഗ്രസ്സുകാരുടെ പലരുടെയും സോഷ്യൽമീഡിയ പ്രതികരണങ്ങളിൽ തെളിഞ്ഞുകാണുന്നുണ്ട്. അതിനിടക്കാണ് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാവുന്ന മറ്റൊരു ട്വിസ്റ്റ്. അതായത്, അനിൽ ആന്റണിക്ക് പിൻതുണ പ്രഖ്യാപിച്ച് ബിജെപി വക്താവ് ജയ്വീർ ഷെർഗിൽ രംഗത്തെത്തി എന്ന്. രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് കോൺഗ്രസ്സിൽ തുടരാൻ ആവില്ല, ശിങ്കിടികൾക്കേ കോൺഗ്രസ്സിൽ സ്ഥാനമുള്ളൂ എന്നും ബിജെപി വക്താവ് വ്യക്തമാക്കി.
സംഭവത്തിൽ ഇപ്പോൾ വിശദമായ പ്രതികരണവുമായി അനിൽ ആൻരണി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിലുള്ള വളരെ സാംസ്കാരികമായ സിസ്റ്റം ഈ രീതിയിലേക്ക് അധപ്പതിച്ചു പോയതിൽ വലിയ വിഷമമുണ്ട് എന്നാണ് പ്രതികരണം. 2017 ൽ അന്നത്തെ കോൺഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് നേരിട്ട് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും അതുകൊണ്ടാണ് പാർട്ടിയിൽ പ്രവര്‌ത്തിച്ചു തുടങ്ങിയതെന്നും അനിൽ പറയുന്നു. 2019ൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും, തനിക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ഡോ.ശശി തരൂരും പറഞ്ഞതിനാലാണ് കോണ്‍ഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയത്. ഇനി പാർട്ടിയിൽ തുടർന്നാൽ അത് തനിക്കോ പാർട്ടിക്കോ ഗുണം ചെയ്യില്ല. ഒപ്പം നിന്നിട്ടും തള്ളിപ്പറഞ്ഞ തരൂരിനും അനിലിന്റെ വക ഒരു കൊട്ടു കൊടുത്തിണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു വന്നപ്പോൾ എന്റെ പപ്പ ഉൾപ്പെടെ ഖർഗെയുടെ കൂടെ നിന്നപ്പോഴും ഞാൻ തരൂരിന്റെ കൂടെ നിന്നത് ഈ കാരണത്താലാണ്. ഇത്രയ്ക്ക് സംസ്കാരശൂന്യരായ ഒരുപറ്റം നേതാക്കളുടെയും അണികളുടെയും ഒരു കൂടാരമായി മാറിയ ഈ കോൺഗ്രസിൽ എന്നെപ്പോലൊരാൾ പ്രവർത്തിക്കുന്നത് ഉചിതമല്ല എന്നു തോന്നിയതു കൊണ്ടാണ് ഞാൻ രാജിവയ്ക്കുന്നത് എന്ന് നേരത്തെ തന്നെ രാജിക്കത്തിൽ അനിൽ വ്യക്തമാക്കിയിട്ടുണ്ട്.
അങ്ങനെ അനിൽ ആന്റണിക്ക് ബിജെപിയിലേക്കുള്ള വഴിതുറന്നു എന്നുവേണം പറയാൻ. ഇവിടുന്ന് ഇറങ്ങിപ്പോവുകയും ചെയ്തു,
അവിടുന്ന് ചുവന്നപരവതാനി വിരിക്കുകയും ചെയ്തു. ആനന്തലബ്ധിക്കിനിയെന്തു വേണം. ഇനിയെല്ലാം കാത്തിരുന്നുകാണാം.
https://www.facebook.com/Malayalivartha


























