സംസ്ഥാനത്ത് ഇന്റർനെറ്റ് വിപ്ലവം തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ട പിണറായി വിജയൻ സർക്കാരിന്റെ ഒരു പദ്ധതികൂടി അവതാളത്തിൽ;. കെ ഫോണും മടക്കുന്നു

സംസ്ഥാനത്ത് ഇന്റർനെറ്റ് വിപ്ലവം തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ട പിണറായി വിജയൻ സർക്കാരിന്റെ ഒരു പദ്ധതികൂടി കട്ടപ്പുറത്തായിരിക്കുകയാണ്. കെ ഫോണിനും താമസിയാതെ ചരമക്കുറിപ്പ് അടിക്കേണ്ടി വരും. കുറെ കെ- പദ്ധതികളുമായി സർക്കാർ പൊതുജനത്തെ പറ്റിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇതുവരെ ഒന്നിനും ഫലം കണ്ടിട്ടില്ല എന്നതാണ് ചുരുക്കം.
കേന്ദ്രാനുമതി ലഭിക്കാതെ അതിവേഗ കെ റെയിൽ ഇഴയുകയും സ്റ്റേഷൻ എത്തുംമുൻപ് നിന്നുപോവുകയും ചെയ്തതു പോലെ സർക്കാരിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ കെ ഫോണും ഇപ്പോഴിതാ വഴിമുട്ടി നിൽക്കുകയാണ്. കേന്ദ്രാനുമതി ഇല്ലാതെ കെ റെയിൽ പദ്ധതി കട്ടപ്പുറത്തായപ്പോഴും കട്ട പ്രതീക്ഷയിൽ തന്നെയായിരുന്നു കെ ഫോൺ പദ്ധതി കൂടി പൊളിച്ചടുക്കാൻ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു തന്നെ ധാരാളം. 2017 ൽ പ്രഖ്യാപിച്ച പദ്ധതി 2023 ആയിട്ടും ഒന്നുമായിട്ടില്ല.
വൈദ്യുത വകുപ്പും , കേരളാ സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡും സംയുക്തമായാണ് കെ ഫോൺ ലിമിറ്റഡ് വഴി പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിനാന് നടത്തിപ്പിനുള്ള കരാർ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്കേബിൾ, എസ്ആർഐറ്റിഎന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത്.
കെ ഫോൺ പദ്ധതി വഴി സ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 10,000 സർക്കാർ ഓഫീസുകളിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകുമെന്നും പറഞ്ഞിരുന്നു. 2022 ഡിസംബറോടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരുന്നത് .
സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്കേണ്ട ബി പി എൽ വിഭാഗത്തിൽപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാൻ മൂന്നുമാസം മുൻപ് സർക്കാർ ഉത്തരവിട്ടെങ്കിലും പകുതിപ്പേരുടെ പോലും പട്ടിക തയ്യാറായിട്ടില്ല. ആദ്യ ഘട്ടമെന്നോണം 14,000 പേർക്ക് കണക്ഷൻ നൽകാൻ ആണ് തീരുമാനം. എന്നാൽ ഇതുവരെ 6589 പേരുടെ പട്ടിക മാത്രമേ തയ്യാറായിട്ടുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പുവഴിയാണ് ഗുണഭോക്താക്കളുടെ പട്ടിക ശേഖരിക്കുന്നത്. ഓരോ ജില്ലയിൽ നിന്നുള്ള പട്ടിക വന്നുകൊണ്ടിരിക്കുന്നു എന്നാണ് കെ ഫോൺ അധികൃതർ ഇപ്പോഴും പറയുന്നത്.
കെ ഫോൺ ലിമിറ്റഡിനുവേണ്ടി കോരള വിഷൻ ആണ് കണക്ഷനുകൾ നൽകുന്നത്. ഇതിനായി കേരളാ വിഷനുമായുള്ള ധാരണാപത്രം കെ ഫോൺ അധികൃതർ ഇതുവരെ ഒപ്പുവച്ചിട്ടുമില്ല. ഇതിനിടെ നിരവധി അന്വേഷണങ്ങൾക്കും വിവാദങ്ങൾക്കും കെ ഫോൺ പദ്ധതി സാക്ഷിയായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻറെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെൻറ് വിശദീകരണം തേടിയിരുന്നു.
വൻമുതൽമുടക്കിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെഫോൺ, ഇ - മൊബിലിറ്റി, ഡൗൺടൗൺ, സ്മാർട്സിറ്റി പദ്ധതികളെല്ലാം അന്വേഷണത്തിന്റെ നിഴലിൽ തന്നെയാണ്. 1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടിവരുന്ന മൊത്തം ചെലവ് എന്നാണ് കണക്ക്. ഫെബ്രുവരി 3 ന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം നടക്കും. അപ്പോഴും സാധ്യമാകാത്ത കെ ഫോൺ ഇനി എന്ന് നടക്കുമെന്ന് യാതൊരു ഉറപ്പും അധികൃതർ നൽകുന്നുമില്ല. ഇത് സംബന്ധിച്ച് സർക്കാരിന്റെയോ പദ്ധതി നടത്തിപ്പിന് ഉത്തരവാദിത്വപ്പെട്ട അധികൃതരിൽ നിന്നോ വിശദീകരണങ്ങൾ ഒന്നും ഇതുവരെയില്ല.
https://www.facebook.com/Malayalivartha


























