ആകാശ് തില്ലങ്കരിയുടെ വെളിപ്പെടുത്തലും പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലും പ്രതിക്കൂട്ടിലും ആക്കിയിരിക്കുകയാണ്... കോണ്‍ഗ്രസിലാണെങ്കില്‍ കെ.പി.സിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും അടങ്ങുന്ന സംഘം തമ്മില്‍ തല്ലുന്നു.... കേരളത്തില്‍ ഭിന്നസ്വരം പാടില്ലെന്ന് എ.ഐ.സി.സി വെടി മുഴങ്ങിയിട്ടും കലിപ്പ് തീരണില്ല.... സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതൊരു പുതിയ പ്രതിഭാസമാണ്...

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റും ശുഹൈബ് വധത്തില്‍ സി.പി.എമ്മിനുള്ള പങ്കിനെ കുറിച്ച് ആകാശ് തില്ലങ്കരിയുടെ വെളിപ്പെടുത്തലും പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലും പ്രതിക്കൂട്ടിലും ആക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിലാണെങ്കില്‍ കെ.പി.സിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും അടങ്ങുന്ന സംഘം തമ്മില്‍ തല്ലുന്നു. കേരളത്തില്‍ ഭിന്നസ്വരം പാടില്ലെന്ന് എ.ഐ.സി.സി വെടി മുഴങ്ങിയിട്ടും കലിപ്പ് തീരണില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതൊരു പുതിയ പ്രതിഭാസമാണ്. കാരണം സാധരണ ഭരണകക്ഷി മാത്രമാണ് പ്രതിസന്ധിയിലാകാറ്. പതിവിന് വിപരീതമായി ഇരുമുന്നണികളും നിലയില്ലാക്കയത്തില്‍ വീണ് കയ്യും കാലുമിട്ടടിക്കുകയാണ്. അതുകൊണ്ട് ബി.ജെ.പി ഈ സുവര്‍ണാവസരം രാഷ്ട്രീയ മുന്നേറ്റമാക്കി മാറ്റാനായി തയ്യാറെടുക്കുന്നു.
അതുകൊണ്ട് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള അണിയപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വം തുടങ്ങിക്കഴിഞ്ഞു.പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിലേക്ക് സജ്ജമാക്കാനായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കും. ഒരു മണ്ഡലത്തില്‍ കുറഞ്ഞത് 10 മുതല്‍ 15 കിലോമീറ്റര്‍ വരെയാണ് യാത്ര. മാര്‍ച്ചില്‍ നടത്തുന്ന യാത്ര മൊത്തം 250 കിലോമീറ്ററോളമാണ് ലക്ഷ്യമിടുന്നത്. ബി.ജെ.പി ദേശീയനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം യാത്ര നടത്തുന്നുണ്ട്.പൊതുതെരഞ്ഞെടുപ്പിന് ഒരു കൊല്ലം മുമ്പ് പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് ലക്ഷ്യം. കെ.സുരേന്ദ്രന്‍ നയിക്കുന്ന യാത്രയില്‍ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പ്രധാന എം.പിമാരും പങ്കെടുക്കും. ഇവരൊക്കെ ഏത് മണ്ഡലത്തലെ യോഗത്തിലാണ് പങ്കെടുക്കേണ്ടതെന്ന് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. താമസിയാതെ അന്തിമതീരുമാനം ഉണ്ടാവും. പദയാത്രയ്‌ക്കൊപ്പം വിമുക്തഭടന്മാരുടെ കുടുംബസംഗമവും നടത്തും. കോഴിക്കോട് നടക്കുന്ന പരിപാടി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. എറണാകുളത്തും സംഗമം സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരോ, ദേശീയ നേതാക്കളോ ആയിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. രാജ്യത്തുടനീളം മോദി തരംഗം ഉയര്‍ത്തിക്കൊണ്ടുവരുന്ന പരിപാടികളായിരിക്കും സംഗമങ്ങളിലുണ്ടാവുക. ഇതിന് മുന്നോടിയായി മോദി വാരിയേഴ്‌സ് സംഘങ്ങള്‍ രൂപീകരിക്കും.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും ജനസമ്മിതി ഉള്ളവര്‍ക്കും സീറ്റ് നല്‍കാനാണ് പാര്‍ട്ടി നീക്കം.
സംസ്ഥാന നേതൃത്വം ഈ തീരുമാനം ദേശീയനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേഷ് ഗോപി ഒഴികെ ആരും മത്സരിക്കേണ്ടെന്നും പതിവായി ചിലര്‍ സ്ഥാനാര്‍ത്ഥികളാകുന്നത് ബി.ജെ.പിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയിട്ടുണ്ട്. അതുകൊണ്ട് പുതുമുഖങ്ങള്‍ക്ക് പരമാവധി അവസരം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതോടൊപ്പം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.
മുസ്ലിം സമുദായത്തിലെ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് അടക്കം മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി മത്സരിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.പി അദുള്ളക്കുട്ടിയുടെ സാനിധ്യവും ഗുണം ചെയ്യുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ക്രിസ്ത്യാനികളില്‍ കുറച്ച് പേരെങ്കിലും ഇതിനകം ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ അവര്‍ക്കുള്ള ആശങ്ക കോണ്‍ഗ്രസും സി.പി.എം പരിഗണിക്കാത്തത് കൊണ്ടാണിത്.ഹിന്ദുക്കള്‍ എല്‍.ഡി.എഫിനും ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനും വോട്ട് ചെയ്തിരുന്ന പരമ്പരാഗ വോട്ടിംഗ് രീതിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടായി. ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിനോട് ചേര്‍ന്നു. അതിനാല്‍ ഹൈന്ദവ വോട്ടുകളും ഒരു പരിധിവരെയുള്ള ന്യൂനപക്ഷ വോട്ടുകളും ലഭിച്ചാല്‍ പ്രതീക്ഷിക്കുന്നതിലേറെ ലോക്‌സഭാ സീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ മരുമോനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ വല്ലാതെ പ്രമോട്ട് ചെയ്യുന്നത് സി.പി.എമ്മിലെ ഹൈന്ദവര്‍ക്ക് തന്നെ രസിച്ചിട്ടില്ല. സീനിയറായ പലരെയും മറികടന്നാണ് റിയാസിന് ടൂറിസവും പൊതുമരാമത്തും അടക്കമുള്ള പ്രധാനവകുപ്പുകള്‍ കൊടുത്തത്.
അതുപോലെ മിന്നല്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസ്തുവകകള്‍ ജപ്തി ചെയ്യണമെന്ന് കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ വെള്ളം ചേര്‍ക്കാന്‍ നോക്കി. ഒടുവില്‍ കോടതിക്ക് വടിയെടുക്കേണ്ടിവന്നു. വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തോട് അനുബന്ധിച്ച് കാവി കൊടി നാട്ടിയത് സി.പി.എം വിവാദമാക്കി. പോലീസ് ഹൈന്ദവ വീടുകളിലെല്ലാം രാത്രി പരിശോധന നടത്തി. ഇങ്ങനെ ഹിന്ദുവിരുദ്ധമായ നിലപാടുകളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമം.
https://www.facebook.com/Malayalivartha























