കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കാൻ പാർട്ടി, ആശയ ഭിന്നതയും അഭിപ്രായ വ്യത്യാസവും മാത്രമല്ല തമ്മിലടിയും ഒറ്റുകൊടുക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പണ്ടേ ഉള്ളതാണ്, ഇന്നും നിരവധി ഉദാഹരണങ്ങൾ..ആലപ്പുഴയിലെ അശ്ലീല ലഹരി മിശ്രിതവും, കണ്ണൂരിലെ തമ്മിത്തല്ലും പുതിയ രൂപം മാത്രം..

മൂന്ന് വിപ്‌ളവ സമരങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചത്. പുന്നപ്രവയലാറും കയ്യൂരും വരിവെള്ളൂരും. എല്ലാം ത്യാഗോജ്ജ്വലമായ സമരങ്ങളായിരുന്നു എന്നതില്‍ തര്‍ക്കമില്ല. കാലം പിന്നിട്ടപ്പോള്‍ അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന എസ്.എ ഡാക്കെ സ്വന്തം സഖാക്കളെ ഭരണകൂടത്തിന് ഒറ്റുകൊടുത്തു. സംഭവം ഇങ്ങിനെയാണ്, 1962ലെ ഇന്ത്യാ-ചൈന യുദ്ധം ഒരു മാസമേ നീണ്ടുനിന്നുള്ളൂ. ചൈനയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രത്യാക്രമണം നടത്തണമെന്നും ഇന്ത്യയുടെ സ്ഥലം തിരിച്ച് പിടിക്കണമെന്നും കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി പ്രമേയം കൊണ്ടുവന്നു. ഇതേ രീതിയിലുള്ള പ്രമേയം സി.പി.ഐ ദേശീയ കൗണ്‍സിലില്‍ പാസ്സാക്കാനായി ഡാങ്കേയും തയ്യാറായി. യുദ്ധം പാടില്ലെന്നും പ്രശ്നപരിഹാരം കാണണമെന്ന് വി.എസ്, എ.കെ.ജി, ഇ.എം.എസ്, ജ്യോതിബസു അടക്കമുള്ള നേതാക്കള്‍ ഭേദഗതി ആവശ്യപ്പെട്ടു. യുദ്ധം നിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച നേതാക്കളെ ഭരണാധികാരികള്‍ക്ക് ഒറ്റുകൊടുക്കുകയാണ് ചെയര്‍മാനായിരുന്ന ഡാങ്കേ ചെയ്തതെന്ന് വി.എസ് തന്നെ പിന്നീട് പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഒരു കൊല്ലത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ വി.എസ് അടക്കമുള്ള നേതാക്കള്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തി. യോഗത്തിനിടെ എ.കെ.ജി, ജ്യോതിബസു, വി.എസ് തുടങ്ങിയ 32 നേതാക്കന്മാര്‍ എഴുനേറ്റ് നിന്നു. രാജ്യത്ത് സമാധാനം ഉണ്ടാകാനായി ഭേദഗതി നിര്‍ദ്ദേശിച്ച ഞങ്ങളെ ഭരണകൂടത്തിന് ഒറ്റുകൊടുക്കുകയാണ് ചെയര്‍മാന്‍ ചെയ്തതെന്ന് ഇവര്‍ ആരോപിച്ചു. അതുകൊണ്ട് ചെയര്‍മാനെ വിശ്വസിച്ച് ഈ പാര്‍ട്ടിയില്‍ എങ്ങനെ തുടരുമെന്നും ചോദിച്ചു. അഭിപ്രായം പറഞ്ഞവരെ ഒറ്റുകൊടുത്ത താങ്കളെ വിശ്വസിച്ച് എങ്ങനെ സ്വതന്ത്രമായി ഞങ്ങള്‍ക്ക് അഭിപ്രായം പറയാനാകും- എന്ന് ചോദിച്ച് ആ 32 പേരും പുറത്ത് പോയി. 1964 ഏപ്രില്‍ 11നായിരുന്നു അത്. അവരാണ് സി.പി.ഐ എം രൂപീകരിച്ചത്. ഈ ചരിത്രം പറയാന്‍ കാരണം മറ്റൊന്നുമല്ല. ആശയ ഭിന്നതയും അഭിപ്രായ വ്യത്യാസവും മാത്രമല്ല തമ്മിലടിയും ഒറ്റുകൊടുക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പണ്ടേ ഉണ്ടെന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രമാണ്. കാലം ചെല്ലുന്തോറും സി.പി.ഐയിലും സി.പി.എമ്മിലും ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. വിഭാഗീയത കാന്‍സര്‍പോലെ കാര്‍ന്ന് പിടിച്ചത് സി.പി.എമ്മിനെയാണ്. 2006ലെ മലപ്പുറം സമ്മേളനത്തിലൂടെ അത് അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. അന്നത്തെ വി.എസ്-പിണറായി പോരിന്റെ അവസാന ലാപ്പില്‍ വി.എസ് വിഭാഗം തകര്‍ന്നടിഞ്ഞതാണ് ചരിത്രം. പിന്നീട് വിഭാഗീയത സി.പി.എമ്മില്‍ ഇല്ലാതായി. പക്ഷെ, പ്രാദേശികമായി നേതാക്കള്‍ സ്വയം തുരുത്തുകളും സാമ്രാജ്യങ്ങളുമായി മാറി. അവരുടെയും അവരുടെ സംഘത്തിന്റെയും ചൊല്‍പ്പടിക്ക് നിര്‍ത്താവരെ നിന്ദ്യമായ മര്‍ഗങ്ങളിലൂടെ പുറത്താക്കി. അതിന്റെ നേര്‍ക്കാഴ്ചയാണ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന സദാചാര വിവാദവും പുറത്താക്കലും. പാര്‍ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് തെളിഞ്ഞതോടെ അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറ്തതാക്കുകയായിരുന്നു.
2012 ജൂണ്‍ 24ന് എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സമിതിയാണ് തീരുമാനം എടുത്തത്. പാര്‍ട്ടീ ഓഫീസില്‍ അദ്ദേഹത്തിന്റെ എതിരാളികളായ നാല് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ച ഒളി ക്യാമറയാണ് ഗോപിയുടെ പൊതുപ്രവര്‍ത്തനത്തിന്റെ അന്തകനായി അന്ന് മാറിയത്. സി പി എം എറണാകുളം ഘടകത്തില്‍ ഒരു ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗോപി കോട്ടമുറിക്കല്‍ അന്ന് മാധ്യമപ്രവര്‍ത്തകരോട് ഉറപ്പിച്ച് പറഞ്ഞിരുന്നു. പാര്‍ട്ടിയെ ഗ്രസിച്ച ഈ ക്രിമിനല്‍ സംഘത്തെ തുറന്നുകാണിക്കാനായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടാലും താന്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് തെളിക്കുന്നതാണ് പിന്നീട് ഉണ്ടായ സക്കീര്‍ ഹുസൈന്‍ വിവാദം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നിവ ചെയ്ത സി.പി.എം കളമശേരി ഏരിയ മുന്‍ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2016ല്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതോടെ ഒളിവില്‍പ്പോയി. അന്നും സസ്‌പെന്‍ഡ് ചെയ്ത ശേഷം തിരിച്ചെടുത്തു. അതിന് ശേഷമാണ് അനധികൃത സ്വത്ത് സമ്പാദനം പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. ആറ് മാസത്തിന് ശേഷം പാര്‍ട്ടി തിരിച്ചെടുത്തു. ഇതും പാര്‍ട്ടി റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു.
2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറായായിരുന്ന പി.ജയരാജന്റെ ജനപിന്തുണ കണ്ട് കലിപൂണ്ടു. സംഭവം ഇങ്ങിനെയാണ്; അന്നത്തെ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പി.ജയരാജന്‍ പ്രസംഗിക്കാന്‍ എഴുനേറ്റപ്പോഴും പ്രസംഗം അവസിപ്പിച്ചപ്പോഴും നിലയ്ക്കാത്ത കയ്യടികളും മുദ്രാവാക്യം വിളികളുമായിരുന്നു. ഇത് പിണറായി വിജയനെ ചൊടിപ്പിച്ചു. പാര്‍ട്ടിക്ക് മേലെ പി.ജയരാജന്‍ എന്ന പരുന്ത് പറക്കുന്നെന്ന് പിണറായിക്ക് മനസ്സിലായി. അതോടെ തക്കം പാര്‍ത്തിരുന്നു. അതിനിടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജയരാജനെ പ്രകീര്‍ത്തിച്ച് ആല്‍ബം പുറത്തിറക്കി. ' കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപൊന്‍ കതിരല്ലോ, നാടിനൊരു നായകനല്ലോ പി.ജയരാജന്‍ ധീരസഖാവ്' എന്നായിരുന്നു ആല്‍ബത്തിലെ വരികള്‍. ഇതോടെ പിണറായി അരയും തലയും മുറുക്കി ഇറങ്ങി. പാര്‍ട്ടിക്ക് അതീതനായി പി.ജയരാജന്‍ വളരാന്‍ ശ്രമം നടത്തുന്നെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സി.പി.എം സംസ്ഥാന സമിതി വിലയിരുത്തി. ജയരാജന് താക്കീതും നല്‍കി. അവിടം കൊണ്ടും അരിശംതീര്‍ത്തില്ല പിണറായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയരാജനെ പുകച്ച് പുറത്താക്കാനാകാതെ വന്നപ്പോള്‍ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകര സ്ഥാനാര്‍ത്ഥിയാക്കി. അതിന് മുമ്പ് ജില്ലാ സെക്രട്ടറി സ്ഥാനവും രാജിവെപ്പിച്ചു. അതേസമയം കോട്ടത്ത് മത്സരിച്ച ജില്ല സെക്രട്ടറി വി.എന്‍ വാസവനെ തുടരാനും അനുവദിച്ചു. തോറ്റ ശേഷവും വാസവന്‍ ജില്ലാ സെക്രട്ടറി പദത്തില്‍ തുടര്‍ന്നു.
ഇങ്ങിനെ സംസ്ഥാന-ജില്ലാ നേതാക്കളുടെ ഇടയില്‍ നിലനിന്നിരുന്ന ചേരി പോരും അഭിപ്രായഭിന്നതയും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് താഴേത്തട്ടിലേക്കും വ്യാപിച്ചു. വിപ്‌ളവ വീര്യമുള്ള ആലപ്പുഴയിലും കണ്ണൂരിലും അതിത്തിന് കൂടുതലാണ്. ആലപ്പുഴയില്‍ ഏര്യാകമ്മിറ്റി അംഗത്തിനെതിരായ ലഹരികടത്ത് ആരോപണം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം വേട്ടയാടുകയാണെന്ന് എ. ഷാനവാസ് ആരോപിച്ചു. അതേസമയം ഇയാള്‍ക്കെതിരെ കടുത്തനടപടി വേണമെന്ന് ജില്ലാ സെക്രട്ടറി കടുംപിടുത്തം പിടിച്ചു. അങ്ങനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ കമ്മിഷനെയും വെച്ചു. ഇതോടെ ഷാനാവാസിനൊപ്പമുള്ള സംഘം കലിപൂണ്ടു. പെട്ടെന്ന് തന്നെ അശ്ലീല വീഡിയോ വിവാദം അന്തരീക്ഷത്തില്‍ ഉയര്‍ന്നത് അങ്ങനെയാണ് എന്നത് പരസ്യമായ രഹസ്യമാണ്. ആല്പപുഴ സൗത്ത് ഏര്യാകമ്മിറ്റി അംഗം പി. സോണയ്‌ക്കെതിരെയാണ് അശ്ലീഷ വീഡിയോ ആരോപണം ഉയര്‍ന്നത്. ഇയാളെ പര്‍ട്ടി പുറത്താക്കി. കുട്ടനാട്ടില്‍ കഴിഞ്ഞ ജില്ലാ സമ്മേളനം മുതലുള്ള വിഭാഗീയത ആളിക്കത്തുകയാണ്. നേതൃത്വം ഇടപെടാത്തതിനെ തുടര്‍ന്ന് പരസ്പ്പരം തമ്മിലടിയും ഇവിടെ അരങ്ങേറി. മൂന്നൂറിലധികം പേര്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണിമുഴക്കി. അതോടെ നേതൃത്വം ഉണര്‍ന്നു. ഇരുവിഭാഗത്തെയും വിളിച്ച് പരാതി കേട്ട് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. എന്താവുമോ എന്തോ എന്ന് വഴിയേ കാണാം. കായംകുളത്തെ സഖാക്കളുടെ വീരകഥകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ലോക്കല്‍ സെക്രട്ടറി പാര്‍ട്ടിയിലെ വനിതാ സഖാക്കളെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ഓഡിയോയുടെ സെക്കന്‍ഡ് പാര്‍ട്ട് അടുത്തിടെയാണ് ഇറങ്ങിയത്. ആദ്യ പാര്‍ട്ട് തരംഗമായതോടെ നാണക്കേടിലായ പാര്‍ട്ടി അന്വേഷണ കമ്മിഷനെ വെച്ചിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് മണിച്ചിത്രത്താഴിട്ട് പൂട്ടി വെച്ചതോടെയാണ് രണ്ടാഭാഗം ആരോ തുറന്ന് വിട്ടത്. ഇവിടുത്തെ മിക്ക സഖാക്കളും എല്ലാത്തിലും നമ്പര്‍ വണ്ണാണ്. അഴിമതി, അടി, ഇടി, മാഫിയ, അശ്ലീലം അങ്ങനെ പോകുന്നു ഇവരുടെ നേട്ടങ്ങള്‍.
ഇനി കണ്ണൂരിലേക്ക് വരാം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മരിച്ചതോടെയാണ് കണ്ണൂരില്‍ വീണ്ടും കലിപ്പുണ്ടായത്. സംസ്ഥാന സെക്രട്ടറി കസേരയിലേക്ക് ഇരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇ.പി ജയരാജനെ മലത്തിയടിച്ച് പിണറായി എം.വി ഗോവിന്ദന്‍ മാസ്റ്ററെ സെക്രട്ടറിയാക്കി. അതിന് പിന്നാലെ പി.ബി അംഗത്വവും ഗോവിനന്ദന് കിട്ടി. ഗോവിന്ദന്‍ മാസ്റ്ററേക്കാള്‍ സീനിയറായ കേന്ദ്രകമ്മിറ്റി അംഗമാണ് ഇ.പി. സെക്രട്ടി സ്ഥാനവും പി.ബി അംഗത്വവും കപ്പിനും ചൂണ്ടിനും ഇടയില്‍ വീണ് തരിപ്പണമായതോടെ ഇ.പി കണ്ണൂരില്‍ സുഖവാസത്തിന് പോയി. ഇടത് കണ്‍വീനറായ അദ്ദേഹം തലസ്ഥാനത്തേക്ക് മടങ്ങിവരാന്‍ കൂട്ടാക്കിയില്ല. എം.വി ഗോവിന്ദന്‍ മാസ്റ്ററാകട്ടെ ഇതൊന്നും മൈന്‍ഡ് ചെയ്തില്ല. ചികിത്സയ്ക്ക് പോകുന്നെന്നാണ് ഇ.പി പറഞ്ഞത്. അദ്ദേഹത്തിന്റെ പരിഭവം മാറ്റേണ്ടതിന് പകരം മറ്റൊന്നാണ് നടന്നത്. പി.ജയരാന്‍ സംസ്ഥാന സമിതിയില്‍ റിസോര്‍ട്ട് വിവാദം തുറന്ന് വിട്ടു. മുമ്പ് ഇതേ വിഷയം കണ്ണൂരില്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കിയതാണ്. അത് വീണ്ടും കുത്തിപ്പൊക്കിയത് വെറുതെയല്ല. കുപ്പിയില്‍ നിന്ന് ഭൂതത്തെ തുറന്ന് വിട്ടവര്‍ക്ക് അതിന്റെ ഗുണവും കിട്ടി.
ഇ.പി താമസിയാതെ തലസ്ഥാനത്തെത്തി. അങ്ങനെ എല്ലാമൊന്ന് കെട്ടടങ്ങി വരുമ്പോഴാണ് പി.ജെ ആര്‍മിയിലെ സര്‍വ്വ സൈന്യാധിപന്‍മാരില്‍ ഒരാളായ ആകാശ് തില്ലങ്കേരി മറ്റൊരു ഭൂതത്തെ തുറന്ന് വിട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധം ഏതോ സി.പി.എം നേതാവ് പറഞ്ഞിട്ട് ചെയ്തതാണെന്നായിരുന്നു തില്ലങ്കേരിയുടെ തീപ്പൊരി ഫേസ്ബുക്ക് പോസ്റ്റ്. അതോടെ വടക്കൂന്ന് തെക്കോട്ട് യാത്രയ്ക്ക് പുറപ്പെട്ട എം.വി ഗോവിന്ദന്‍ മാസ്റ്ററും പെട്ടു. തില്ലക്കരി പുറത്ത് വിട്ട ഭൂതത്തെ കുപ്പിയിലാക്കാന്‍ വേണ്ടി ഇപ്പോ പി.ജയരാജനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. തില്ലങ്കേരിയില്‍ തിങ്കളാഴ്ച നടക്കുന്ന വിശദീകരണ യോഗത്തില്‍ പി.ജയരാജന്‍ പങ്കെടുക്കും. കടിച്ച പാമ്പിനെ കൊണ്ട് വിഷം എറക്കിക്കുന്ന കാളിയന്മാരുടെ തന്ത്രം ഏശുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha






















