പഴയെ വിജയനായിരുന്നെങ്കിൽ മറുപടിനൽകിയേനെ...കുറച്ച് മാധ്യമങ്ങൾക്ക് സർക്കാരിനെ അപകീർത്തിപ്പെടുത്തണം.. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നത്; വാഹനത്തിലേക്ക് ചാടി അപകടമുണ്ടാക്കാൻ സമരക്കാരുടെ ശ്രമം; ഒന്നും നടകില്ലെന്ന് മുഖ്യൻ...

നികുതി വർധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങൾക്ക് സർക്കാരിനെ അപകീർത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു.
അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധനസെസിനെ ന്യായീകരിച്ചും സഭയിൽ മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തിൽ യുഡിഎഫ്, ബിജെപി സമരങ്ങളുടെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസാണ് കാരണം പറയുന്നത്. കേന്ദ്രസർക്കാർ 13 തവണ നികുതിയും സെസും കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പ്രതിഷേധിക്കുന്നവർ ഇതിനെതിരെ ഒന്നും ചെയ്തില്ല. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:
ഇപ്പോൾ സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ കാരണമെന്തെന്ന് മനസ്സിലാക്കുന്നത് നന്നാവും. ബജറ്റിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് രണ്ടു രൂപ സെസ്സ് ഈടാക്കി എന്നാണ് പ്രധാനമായും യുഡിഎഫും ബിജെപിയും സമര കാരണമായി പറയുന്നത്. എന്താണ് ഇതിലേക്ക് നയിച്ചത്? കേന്ദ്രസർക്കാർ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും സെസ്സും വർദ്ധിപ്പിച്ചു. സെസ്സ് വർദ്ധിപ്പിച്ചത് സംസ്ഥാനങ്ങൾക്കുള്ള പങ്ക് ലഭിക്കാത്ത തരത്തിലാണ്. ഇതിനെതിരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രതിഷേധവും ഈ പ്രതിപക്ഷം നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ദൈനംദിന പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും സാമൂഹ്യസുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളെയും തകർക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
ജിഎസ്ടി നിലവിൽ വന്നതോടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള സാധ്യത തുലോം പരിമിതമാണ്. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശവും കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കുന്ന സാഹചര്യമുണ്ടായി. ഇക്കാര്യങ്ങളാണ് നിലവിൽ വിഭവസമാഹരണത്തിന് വഴി കണ്ടെത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. ഇക്കാര്യം സംസ്ഥാനത്തെ ജനങ്ങൾക്ക് ബോധ്യമുള്ളതുമാണ്. അതിനാലാണ് ജനങ്ങൾ സർക്കാരിനോടൊപ്പം നിൽക്കുന്നതും നിങ്ങളുണ്ടാക്കുന്ന കോലാഹലങ്ങൾ ജനപിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോകുന്നതും.
https://www.facebook.com/Malayalivartha



























