മദ്യലഹരിയിൽ വാക്കുതർക്കവും സംഘർഷവും...! കോട്ടയത്ത് ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ

കോട്ടയത്ത് മദ്യലഹരിയിലുണ്ടായ സംഘർഷത്തെ തുടർന്നു ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കടനാട്, പുതിയെറ്റുപാറ ഭാഗത്ത് കവിതയാം കുന്നിൽ വീട്ടിൽ വിജയൻ മകൻ സുനിൽ(42), കോട്ടയം അയ്മനം കുടയമ്പടി ഭാഗത്ത്, പുള്ളിക്കപ്പറമ്പിൽ വീട്ടിൽ ജെയിംസ് മകൻ ലിജോ ജെയിംസ് (29) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂവരും ചേർന്ന് മദ്യപിച്ചശേഷം ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇരുവരും ഗൃഹനാഥനെ മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അവശനിലയിലായ ഇദ്ദേഹത്തെ ഗുരുതര പരുക്കുകളോടെ തൊടുപുഴ കാരിക്കോട് ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ തേടിയെങ്കിലും 12.03.2023 വെളുപ്പിന് മരണപ്പെടുകയുമായിരുന്നു. തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു.
മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ചിത്ത് കെ വിശ്വനാഥ്, എസ് ഐ ദേവനാഥൻ, എ എസ് ഐ പ്രവീൺ സി പി ഒ ജോബി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളായ സുനിലിന് ചേർത്തല സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ ലോജി ജെയിംസിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.
https://www.facebook.com/Malayalivartha



























