ഇനിയും പാവപ്പെട്ടവര്‍ക്കായി... ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ ഭയമില്ലെന്ന് എംഎ യൂസഫലി; ആരോപണങ്ങളില്‍ ഭയമില്ല; പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉണ്ടാകും; അതിനെ അവഗണിക്കുന്നു

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ കേരളത്തേയും ഇപ്പോള്‍ പ്രവാസികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ ആരോപണങ്ങളെ തള്ളി പലരും രംഗത്തെത്തി. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ ഭയമില്ല. പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉണ്ടാകും. അതിനെ അവഗണിക്കുന്നുവെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇനിയും നില കൊള്ളുമെന്നും യൂസഫലി പറഞ്ഞു.
സംസഥാനത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും. എന്നാല്‍ ഇതിനെയെല്ലാം അവഗണിക്കുകയാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇഡി സമന്‍സ് അയച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇനിയും നിലകൊള്ളുമെന്നും ഒരു കാര്യത്തിലും പിറകോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 65,000 പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനമാണ് ലുലു. നിയമപരമായി നേരിടേണ്ടതുണ്ടങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എം എ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഒരു കേരളീയനായ യൂസഫലി ലേകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണ്. അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് ലോകപ്രശസ്തമാണ്. പതിനായിരക്കണക്കിന് മലയാളികള്‍ക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും ജോലി നല്‍കുന്ന വലിയ ഒരു സംരംഭകനാണ് അദ്ദേഹം. ലുലുവിലൂടെ നിരവധിയായ വ്യാപാരങ്ങളും കച്ചവടങ്ങളും കേരളത്തിലുണ്ടാകുന്നു.
യൂസഫലിയെ പോലെ ഒരു മലയാളി വ്യാപാര വ്യവസലായ മേഖലയില്‍ ലോകപ്രശസ്തമായത് എല്ലാ മലയാളികളും അഭിമാനത്തോടെയാണ് കാണുന്നത്. മാത്രമല്ല കേരളത്തിനെയും ഇവിടുത്തെ ജനങ്ങളേയും തന്റെ പരമാവധി സേവിക്കുകയും കേരളത്തിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ആളാണ് യൂസഫലി. ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താന്‍ അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിര്‍വഹിക്കുന്നുണ്ടെന്ന് ഇപി പറഞ്ഞു.
ഇത്തരത്തില്‍ ലോകശ്രദ്ധയില്‍ നില്‍ക്കുന്ന വ്യക്തികളെ പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. നിലവില്‍ ഇവിടെ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണത എന്തെന്നാല്‍, രാഷ്ട്രീയ രംഗത്ത് വിരോധവും വിദ്വേഷവും പകയും ശത്രുതയും വെച്ച് എന്തും പറയാം എന്തും ആരോപിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു എന്നതാണ്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കള്ളപ്രചരണങ്ങളും നടത്തി വിവാദങ്ങള്‍ ഉണ്ടാക്കി എല്ലാ ഗുണപരമായ കാര്യങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തുരങ്കംവെച്ചുുള്ള സങ്കുചിതമായ രീതിയിലേക്ക് രാഷ്ട്രീയത്തെ ചില കൂട്ടര്‍ മാറ്റുന്നു. അത്തരത്തില്‍ രാഷ്ട്രീയ രംഗത്തെ ബാധിച്ച ഈ ജീര്‍ണ്ണത വ്യവസായ രംഗത്തേയും ബാധിക്കുകയാണ്.
ഇത് കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കും. കേരളത്തിലെ വ്യാപാര വ്യവസായ മേഖലയേയും ടൂറിസം ഉള്‍പ്പടെയുളള അനുബന്ധ മേഖലകളേയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നല്ലതുപോലെ ബാധിക്കും. ലോകപ്രശസ്തരായ, വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരെ അപകീര്‍ത്തിപ്പെടുത്തുക വഴി അദ്ദേഹത്തിന്റെ സംരംഭങ്ങളെ മാത്രമല്ല, കേരളത്തിലേക്ക് കടന്നുവരുന്ന നിക്ഷേപകരേയും നിരുത്സാഹപ്പെടുത്തുന്നതിന് ഇടയാക്കും.
കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ലോകത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള സഹായം ഇല്ലാതാകും. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. ശരിയും ന്യായവും സത്യവും നീതിയും കാത്തുസൂക്ഷിക്കാനാണ് സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധരാകേണ്ടത്. അതിനാല്‍ ഇപ്പോള്‍ പടച്ചുവിടുന്ന ആരോപണങ്ങളുടെ ഭാഗമായി സര്‍ക്കാരുകള്‍ ഒരു നിലപാടും സ്വീകരിക്കരുത് എന്ന് മാത്രമല്ല ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുകയുമരുത്. എം എ യൂസഫലിയെ പോലെയഉള്ള മഹത് വ്യകതിത്വങ്ങളെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിലപാടുകളും ഉണ്ടാകരുത് എന്നാണ് ഈ കാര്യങ്ങള്‍ കാണുമ്പോള്‍ നിരീക്ഷിക്കാനാകുന്നതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha

























