പഴയ മുരളിയല്ല മിന്നല്‍മുരളി... സുധാകരന്‍ നോട്ടീസ് അയച്ചതോടെ പരസ്യമായി ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ ഹൈക്കമാന്‍ഡിനെ വെട്ടിലാക്കി; ഓരോ സീറ്റും പ്രധാനം എന്നിരിക്കെ കേരളത്തിലെ അടി ദോഷം ചെയ്യും; ഹൈക്കമാന്‍ഡിന്റെ മുന്നില്‍ തുറന്നടിച്ച് മുരളീധരന്‍

കെ മുരളീധരന്റെ ശക്തി എന്തെന്ന് കോണ്‍ഗ്രസുകാര്‍ വീണ്ടുമറിഞ്ഞു. സെമി കേഡറാകാന്‍ ശ്രമിച്ച് ഒരു നോട്ടീസ് നല്‍കിയപ്പോഴേ ഹൈക്കമാന്‍ഡ് സുധാകരനെ വിളിച്ചു വരുത്തി. കെ സുധാകരനും എംപിമാരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെ സി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ രൂക്ഷമായ വാക്‌പോര് നടന്നെന്നാണ് വിവരം.
നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കെ സുധാകരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അതേസമയം, കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് എം കെ രാഘവന്‍ വികാരാധീനനായി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
അവസാനം സുധാകരന് തന്നെ പറയേണ്ടി വന്നു, എംപിമാരെ താക്കീത് ചെയ്തതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന്... പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും യോഗത്തില്‍ എംപിമാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാര്യങ്ങള്‍ സംസാരിച്ചെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധികാരം പ്രയോഗിച്ചതല്ലെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെയാണ് നോട്ടീസ് നല്‍കിയത് അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടന്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വം വിളിച്ച യോഗത്തിന് ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം.
നിലപാട് കടുപ്പിച്ച് കെ. മുരളീധരന്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സേവനം വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും തന്നെ അപമാനിക്കാനായി ബോധപൂര്‍വമായാണ് നോട്ടീസ് നല്‍കിയതെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. വായ മൂടിക്കെട്ടുന്നവര്‍ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി. നിര്‍വാഹക സമിതി ചേര്‍ന്ന രണ്ടു സന്ദര്‍ഭത്തിലും പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഫെബ്രുവരി 12-ന് ഹാഥ് സേ ഹാഥ് പരിപാടിയുടെ ചര്‍ച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കഴിഞ്ഞ 28-ന് വൈക്കം സത്യഗ്രഹത്തേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വേണ്ടി മാത്രമാണ് യോഗം വിളിച്ചത്. പുനഃസംഘടന സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ മുന്‍ പ്രസിഡന്റുമാരായിട്ടുള്ള തന്നെയോ രമേശ് ചെന്നിത്തലയെയോ ക്ഷണിച്ചിരുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന് ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും മാത്രം യോഗമായിരുന്നു നടന്നത്. എന്റെ പ്രസ്താവനയില്‍ എന്തെങ്കിലും തെറ്റുണ്ടായിരുന്നെങ്കില്‍ ആ യോഗത്തിലേക്ക് എന്നെ ക്ഷണിക്കാമായിരുന്നു. എങ്കില്‍ എനിക്ക് മറുപടി പറയാമായിരുന്നു. ബോധപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തില്‍ അയച്ച കത്ത് ആണിത്. ഒരു കാര്യം മനസ്സിലാക്കേണ്ടത്, തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ രണ്ട് എം.പിമാര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കുന്നത് പാര്‍ട്ടിക്ക് ഗുണകരമാണോ ദോഷകരമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കണം, മുരളീധരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നും തന്നെ വന്നു കണ്ട പ്രവര്‍ത്തകരോടും താന്‍ ഇതാണ് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് നോട്ടീസ് ലഭിച്ചതില്‍ കടുത്ത അതൃപ്തിയാണ് മുരളീധരന്‍ പ്രകടിപ്പിക്കുന്നത്. കെ.പി.സി.സി. നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. എം.കെ. രാഘവന്‍ നടത്തിയ പ്രസ്താവനയില്‍ കാര്യമായ തെറ്റൊന്നും കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസ് അയക്കുന്നുണ്ടായിരുന്നെങ്കില്‍ അതിന് മുന്‍പ് കെ.പി.സി.സി. അധ്യക്ഷന് ഒന്ന് സംസാരിച്ചു കൂടായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു. തന്നോട് എ.ഐ.സി.സി. വിശദീകരണം ആരാഞ്ഞാല്‍, എ.ഐ.സി.സി. അധ്യക്ഷനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























