ചെരിപ്പുകച്ചവടക്കാരനില്‍നിന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശതകോടീശ്വരൻ...സിപിഎം രാഷ്ട്രീയത്തിന്റെ മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിയന്ത്രിക്കുന്ന വ്യക്തി...പിണറായി വിജയന്റെ മകള്‍ വീണ വിജയനും മന്ത്രി റിയാസുമായുള്ള രണ്ടാംവിവാഹം നടത്തിയതിലെ മുഖ്യഇടനിലക്കാരനും കാര്‍മികനും...കോഴിക്കോട് കൊയിലാണ്ടിയിലെ ചെറിയൊരു നാട്ടുകച്ചവടക്കാരന്റെ മകന്‍ എങ്ങനെ പിണറായി വിജയന്റെ ഇടനിലക്കാരനായ കഥ..

കേവലമൊരു ചെരിപ്പുകച്ചവടക്കാരനില്‍നിന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശതകോടീശ്വരനായാണ് വിവാദദല്ലാള്‍ ഫാരീസ് അബുബക്കറിന്റെ വളര്‍ച്ച. കോഴിക്കോട് കൊയിലാണ്ടിയിലെ ചെറിയൊരു നാട്ടുകച്ചവടക്കാരന്റെ മകന്‍ എങ്ങനെ പിണറായി വിജയന്റെ ഇടനിലക്കാരനായി, ഇത്ര വലിയ വ്യവസായ സാമ്രാജ്യമുള്ള കോടീശ്വരനായി.
സിപിഎം രാഷ്ട്രീയത്തിന്റെ മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിയന്ത്രിക്കുന്നത് ഫാരീസ് അബുബക്കറാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എവിടെയും എപ്പോഴും പ്രവേശനമുള്ളയാള്‍ എന്നതു മാത്രമല്ല, പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സര്‍വവിധ അധികാര സംവിധാനങ്ങളും നിയന്ത്രിക്കുന്നത് ഈ വിവാദ വ്യവസായിയാണ്.
ആദായവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടികളും നികുതിവെട്ടിപ്പുകളുമൊക്കെ കണ്ടെത്തിയിട്ടുണ്ടാകാം. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരില്‍ വരെ പിണറായിക്ക് ബന്ധവും ബന്ധുക്കളുമുണ്ടെന്നാണ് സംസാരം. അങ്ങനെയെങ്കില്‍ ഈ റെയ്ഡുകള്‍ന്നൊരിനും ഫാരീസ് അബുബക്കറിനെ തളയ്ക്കാന്‍ ഒരു വകുപ്പിനുമാകില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു സംവിധാനവും ഫാരീസ് അബുബക്കറിന്റെ രോമത്തെപ്പോലും തൊടില്ലെന്നിരിക്കെ കഴിഞ്ഞ ദിവസത്തെ റെയ്ഡ് എത്ര പ്രത്യാഘാതമുണ്ടാക്കുമെന്നതില്‍ അവ്യക്തതയുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയാകാനും സിപിഎമ്മിനെ പിണറായിയുടെ കാല്‍ചുവട്ടില്‍ എത്തിക്കാനും പണിയെടുത്ത പ്രമുഖനാണ് മുണ്ടയില്‍ അബുബക്കര്‍ ഫാരീസ്. മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയില്‍ പിണറായി വിജയന്റെ മകള്‍ വീണ വിജയനും മന്ത്രി റിയാസുമായുള്ള രണ്ടാംവിവാഹം നടത്തിയതിലെ മുഖ്യഇടനിലക്കാരനും കാര്‍മികനും ഇതേ ഫാരീസായിരുന്നുവെന്നാണ് കേള്‍വി.
മുഖ്യമന്ത്രിയും മകളും ഫാരീസും റിയാസും ഉള്‍പ്പെടുന്ന ഒരു അധോലോകം കൈകാര്യം ദുബായ് കേന്ദ്രീകരിച്ചു നടത്തുന്നതായി പറയുന്ന ബിസിനസ് സാമ്രാജ്യത്തെപ്പറ്റിയുള്ള യഥാര്‍ഥ കഥകള്‍ അവര്‍ക്കു മാത്രമേ അറിയുകയുള്ളു. സിപിഎം കേരളഘടകം ഇന്നു പിണറായി വിജയന്റെ കുടുംബസ്വത്താണന്നിരിക്കെ സംസ്ഥാനതലത്തില്‍ പിണറായിക്കെതിരെ ഒരു പ്രാദേശിക സിപിഎം നേതാവു പോലും ചെറുവിരല്‍പ്പോലും അനക്കില്ല. സിപിഎമ്മിന്റെ വഴിവിട്ട പോക്കിനെ ആരെതിര്‍ത്താലും ചോദ്യം ചെയ്താലും അവന്റെ ഗതി ടി.പി ചന്ദ്രശേഖരന്റേതിനു തുല്യമായിരിക്കും എന്ന തിരിച്ചറിവ് അരിയാഹാരം കഴിക്കുന്ന എല്ലാ അടിമനേതാക്കള്‍ക്കുമുണ്ട്.
സിപിഎം പാര്‍ട്ടിയെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും പിണറായിയുടെ സംരക്ഷണത്തില്‍ ഫാരീസ് അബുബക്കര്‍ എന്ന ദല്ലാള്‍ വിറ്റുതുലച്ചതോടെയാണ് വിഎസ് അച്യുതാനന്ദന്‍ ഫാരീസിനെ വെറുക്കപ്പെട്ടവന്‍ എന്നു വിശേഷിപ്പിച്ചത്. ഇതേ വെറുക്കപ്പെട്ടവന്‍ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഉള്‍പ്പെടെ വേണ്ടപ്പെട്ടവനായി മാറുകയും ചെയ്തു. പിണറായി വിജയന്റെ ഓഫീസ് സ്റ്റാഫിനെ നിയന്ത്രിക്കുന്നതിലും പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യിക്കുന്നതിലും ഫാരീസിന് വ്യക്തമായ പങ്കാളിത്തമുണ്ടെന്നാണ് സംസാരം.
എന്താണ് ഫാരീസിന്റെ വ്യവസായം എന്നു ചോദിച്ചാല്‍ അത് ഫാരീസിനും പിണറായിക്കും മാത്രമേ വ്യക്തമായി അറിയൂ. മുന്‍പ് കോഴിക്കോട്ടും ചെന്നൈയിലും ദുബായിയിലുമായിരുന്നു ഫാരീസിന് പല തരത്തിലുള്ള കച്ചവടം. ഇന്ന് ആ കച്ചവടം ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, യൂറോപ്പ്, ഗള്‍ഫ് ലോകത്തേക്ക് വളര്‍ന്നുപന്തലിച്ചിരിക്കുന്നു. ഇന്ത്യയിലും പുറത്തും റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്ന ഫാരീസ് കൈവയ്ക്കാത്ത കച്ചവടലോകമില്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. സിനിമാ മേഖലയിലും റിയല്‍ എസ്റ്റേറ്റിലും മാത്രമല്ല സിബിഎം ബിനാമികളുമായും ഇയാള്‍ക്ക് ഏറെ ആഴത്തില്‍ ബന്ധങ്ങളുണ്ട്. മുന്‍പ് കുമരകം മെത്രാന്‍ കായല്‍ വില്‍പന നീക്കത്തില്‍ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ക്ക് വലിയ പങ്കാളിത്തമുണ്ടായിരുന്നു. ഇതിനെ എതിര്‍ത്ത സിപിഐ നേതാക്കള്‍ ഇക്കാര്യം പരസ്യമായി വിളിച്ചുപറഞ്ഞതുമാണ്.
ആലപ്പുഴ കുട്ടനാട് കേന്ദ്രീകരിച്ച പ്രമുഖ ദല്ലാളായിരുന്ന ഈ കച്ചവടത്തില്‍ സിപിഎം നേതാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചിരുന്നത്.
ഫാരിസ് നടത്തിയ 94 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വിദേശത്തു നിന്നു വന്‍തോതില്‍ കള്ളപ്പണം നിക്ഷേപം നടത്തിയതായുള്ള സൂചനയെത്തുടര്‍ന്ന് കൊച്ചി, കൊയിലാണ്ടി, ചെന്നൈ, ബംഗളൂരു, മുംബൈ, തൃശൂര്‍ എന്നിവിടങ്ങളിലെ ഫാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഒരേ സമയം ഐടി വകുപ്പ് റെയ്ഡ് നടത്തിയത്. നിലവില്‍ ലണ്ടണില്‍ പോയിരിക്കുന്ന ഫാരീസിനോട് ഒരാഴ്ചയ്ക്കുള്ളില്‍ ആദായനികുതി വകുപ്പിന്റെ ചെന്നൈ ഓഫിസില്‍ നേരിട്ടു ഹാജരാകാനുള്ള നോട്ടിസ് നല്‍കിയിരിക്കുകയാണ്. പിണറായി വിജയന്റെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പിന്റെ സഹായമില്ലാതെയാണ് ഫാരീസ് സ്ഥലത്തില്ലെന്ന വ്യക്തമായ അറിവില്‍ ഉന്നതതല റെയ്ഡ് നടന്നത്.
ഫാരിസ് അബൂബക്കറിന്റെ കോഴിക്കോട് നന്തിയിലെ കുടുംബവീട്ടിലും മറ്റ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ ചെന്നൈ, കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് ഒരേസമയം സര്‍വവിധ സന്നാഹങ്ങളോടെയും റെയ്ഡ് നടത്തിയത്.
കോഴിക്കോട് കൊയിലാണ്ടി നന്തിയിലെ വീട്ടില്‍ ഫാരിസിന്റെ മാതാവാണു താമസിക്കുന്നത്. മുന്‍പു ഫാരിസിന്റെ പിതാവു മരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ എത്തി ഏറെ സമയം ചെലവഴിച്ചിരുന്നതും ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മാത്രവുമല്ല പിണറായിയുടെ കുടുംബത്തിലെ ഒരു അംഗത്തിന്റെ സ്ഥാനവും സ്വാധീനവുമാണ് എക്കാലവും ഫാരീസ് അബുബക്കറിനുള്ളത്.
കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി, ലക്ഷദ്വീപ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദായ നികുതിവകുപ്പു വിവരങ്ങള്‍ ശേഖരിച്ചത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാകും മുന്‍പു മുളവുകാടിനു സമീപം ഫാരിസിന്റെ കമ്പനി 15 ഏക്കറിലധികം കണ്ടല്‍ക്കാടും പൊക്കാളിപ്പാടവും നികത്തിയതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് ഈ ഭൂമിയുടെ സമീപത്തു കൂടെ കൊണ്ടുപോകാന്‍ റോഡിന്റെ ദിശയില്‍ മാറ്റംവരുത്തി ദേശീയപാത അതോറിറ്റിക്ക് അധികച്ചെലവുണ്ടാക്കിയതായും പരിശോധനയില്‍ കണ്ടെത്തി. ഈ ഇടപാടില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള സിപിഎം നേതാക്കള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം.
തീപിടിത്തമുണ്ടായ ബ്രഹ്മപുരം മാലിന്യ സംഭരണം സംസ്‌കരണത്തിന്റെ ക്വട്ടേഷന്‍ എടുത്തതും ഇതേ സിപിഎം സംഘമാണെന്ന് പറയപ്പെടുന്നു.
പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചു 2000 മുതല്‍ ഫാരിസ് അബൂബക്കറിന്റെ കമ്പനികള്‍ സ്വരുക്കൂട്ടിയ വന്‍ ഭൂമി നിക്ഷേപത്തില്‍ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണമുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതില്‍ ഏറിയ പങ്കുപണവും ദുബായ് കേന്ദ്രീകരിച്ചുള്ള ചില സ്ഥാപനങ്ങളിലും വ്യക്തികളിലും നിന്നാണ് എത്തിയിരിക്കുന്നതെന്നും സംശയിക്കുന്നു. ദുബായിയിലെ ഈ കമ്പനികള്‍ക്കെല്ലാം പിണറായി വിജയന്റെ ലോബിയുമായി വലിയ ബന്ധമുണ്ടെന്നാണ് കാലങ്ങളായുള്ള ആരോപണം.
സമീപകാലത്ത് ലക്ഷദ്വീപ് കേന്ദ്രീകരിച്ചു ഫാരിസ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്കു സമീപകാലത്ത് ഉറവിടം വെളിപ്പെടുത്താതെ എത്തിയ 100 കോടി രൂപയുടെ നിക്ഷേപവുമാണ് അന്വേഷണം വേഗത്തിലാക്കാന്‍ കാരണം. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ചില യുഡിഎഫ് നേതാക്കള്‍ക്കും ഈ ഇടപാടില്‍ പങ്കുണ്ടെന്നാണ് പരക്കെയുള്ള വിമര്‍ശനം.
മുളവുകാടിനു പുറമേ ചേരാനല്ലൂര്‍, വളന്തകാട്, എരമല്ലൂര്‍ എന്നിവിടങ്ങളില്‍ ഫാരിസ് സ്വന്തമാക്കിയ ഭൂമികളുടെ ഇപ്പോഴത്തെ ഉടമകളെ കണ്ടെത്തി മൊഴിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നീക്കമുണ്ട്. ഇതിനായി അടുത്തദിവസങ്ങളില്‍ നോട്ടിസ് നല്‍കാനാണ് നീക്കം.
രാജ്യത്തുടനീളമായി 92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിന്റേതായി കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസ് അബൂബക്കറിന് ഭൂമി ഇടപാടുകളുണ്ട്. ഇതില്‍ വിദേശത്ത് നിന്നടക്കം വന്‍തോതില്‍ നിക്ഷേപമുണ്ട്.
ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളില്‍ വിവിധ ഡയറക്ടര്‍മാരെയാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇവരില്‍ പലരും വിദേശത്തുനിന്നുള്ളവരാണ്. പിണറായി വിജയന്‍ എവിടേക്ക് യാത്ര ചെയ്താലും ചെന്നൈയിലും ദുബായിയും ഒരാഴ്ച തങ്ങുന്നതിനു പിന്നിലെ രഹസ്യവും ഇത്തരത്തിലുള്ളതാണെന്ന് ഏറെക്കാലമായി ആക്ഷേപമാണ്.
രാജ്യത്ത് വിവിധയിടങ്ങളില്‍ ലാന്‍ഡ് ബാങ്ക് എന്ന പേരില്‍ ഭൂമി വാങ്ങിക്കൂട്ടുകയും ഇതിന്റെ ഇടപാടുകള്‍ രാജ്യത്തു നടത്തിയ ശേഷം വിദേശത്ത് സാമ്പത്തിക ഇടപാട് നടത്തി വലിയ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഐടി പരിശോധന.
https://www.facebook.com/Malayalivartha


























