കയ്യാലപ്പുറത്തെ തേങ്ങ പോലെ സിപിഎം ദേശീയ പാര്‍ട്ടി പദവി. കര്‍ണ്ണാടകയില്‍ ഒറ്റ സീറ്റിനായി കോണ്‍ഗ്രസിനെ ഒറ്റി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കാനും സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനും ജെഡിഎസ് - സിപിഎം ധാരണ. സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ബാഗേപള്ളിയില്‍ ജെഡിഎസ് സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിക്കും. സിപിഎം നേതാക്കള്‍ ദേവെഗൗഡ, കുമാരസ്വമി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. കേരള, തമിഴ്‌നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കപ്പുറത്ത് നാലാമതൊരു സംസ്ഥാനത്ത് ജനപ്രതിനിധിയുണ്ടായില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി പോലും ചോദ്യം ചെയ്യപ്പെടാമെന്ന സാഹചര്യത്തിലാണു സിപിഎമ്മിന്റെ തന്ത്രപരമായ നീക്കം.
ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ സി.പി.ഐ. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുടെ ദേശീയ പാര്‍ട്ടി പദവി എടുത്ത് കളഞ്ഞ് ്പ്രാദേശിക പാര്‍ട്ടികളാക്കി മാറ്റിയിരുന്നു. ദേശീയ പാര്‍ട്ടി പദവി ഇല്ലാതാകുന്നവരുടെ പട്ടികയില്‍ ഇനി ഒന്നാം സ്ഥാനത്ത് സിപി ഐ .എമ്മാണ്. സിപി ഐയ്ക്ക് ദേശീയ പദവി നഷ്ടപ്പെട്ടതോടെ സിപിഎമ്മിനും അങ്കലാപ്പായി മാറിയിട്ടുണ്ട്. ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം കൂട്ി നഷ്ടപ്പെട്ടാല്‍ സിപിഎമ്മിന്റെ വളര്‍ച്ച കേരളത്തില്‍ മാത്രമായി ഒതുങ്ങേണ്ടി വരും.
ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ.എ.പി. ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ അല്ലെങ്കില്‍ ലോക്സഭയില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാണ് ചട്ടം.
ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍, അതിന് അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കെല്ലാം പൊതുചിഹ്നം ലഭിക്കില്ല.നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളാണ് രാജ്യത്തുള്ളത്. ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., ബി.എസ്.പി., നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എ.എ.പി. എന്നിവയാണത്. സിപിഎ്മ്മിന് ദേശീയ പദവി ഇല്ലാതാക്കുകയെന്നത് ബിജെപിയുടെ ലക്ഷ്യമാണ്. ദേശീയ പാര്‍ട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യവും ബിജെപിയ്ക്കുണ്ട്.
കന്നഡ മണ്ണില്‍ അല്‍പമെങ്കിലും ചെങ്കൊടി പാറുന്നത് ആന്ധ്രപ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മണ്ഡലമായ ബാഗേപള്ളിയിലാണ്. കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ പോരാടുന്ന, കര്‍ഷക തൊഴിലാളികള്‍ ഏറെയുള്ള ഇവിടെ കഴിഞ്ഞ തവണ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.വി.ശ്രീരാമ റെഡ്ഡി ജെഡിഎസിനേയും ബിജെപിയേയുമാണു പിന്നിലാക്കിയത്. 1994ലും 2004ലും ഇവിടെ നിന്നുള്ള എംഎല്‍എയായിരുന്നു റെഡ്ഡി. 65710 വോട്ടുകളാണു കഴിഞ്ഞ തവണ ലഭിച്ചത്. ജെഡിഎസ് സ്ഥാനാര്‍ഥി ഡോക്ടര്‍ സി.ആര്‍. മനോഹറിനു 38302 വോട്ടും കിട്ടി. ഇവ രണ്ടും ചേര്‍ന്നാല്‍ 14013 വോട്ടിന്റെ ഭൂരിപക്ഷമുളള കോണ്‍ഗ്രസിനെ അട്ടിമറിക്കാമെന്നാണ് കണക്കുകൂട്ടല്‍.
തെലങ്കാനയില്‍ ഭാരത് രാഷ്ട്രസമിതിയുമായും (ബിആര്‍എസ്) ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും ഒന്നിച്ചുപോകാന്‍ തീരുമാനിച്ച ജെഡിഎസ് മൂന്നാം മുന്നണി ലക്ഷ്യം വച്ചാണു തിരഞ്ഞെടുപ്പ് നീക്കുപോക്കിനു തയാറായത്. എല്‍ഡിഎഫില്‍ നില്‍ക്കുന്ന കേരള ഘടകവും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസുമായുള്ള ധാരണ പിന്‍തള്ളിയാണ് കര്‍ണ്ണാടകത്തില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്. കര്‍ണ്ണാടകയില്‍ ജെഡിഎസും , കോണ്‍ഗ്രസും രണ്ട് ചേരിയില്‍ നിന്ന് മത്സരിക്കുന്നതിനാല്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎമ്മിന് കഴിയാതെ പോയി. കോണ്‍ഗ്രസുമായി ചേര്‍ന്നെങ്കില്‍ മൂന്നു സീറ്റെങ്കിലും മത്സരിക്കാന്‍ നല്കുമെന്ന ധാരണയും ഉയര്‍ന്നു വന്നിരുന്നു. ദേവഗൗഡയുടെ ജെഡിഎസുമായി ദേശീയ തലത്തില്‍ സഹകരിക്കുന്നതിനാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനായില്ല.
സിപിഎമ്മിന് അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബലപ്പെട്ട സഖ്യത്തോടൊപ്പം നില്ക്കാനായില്ലെങ്കില്‍ ദേശീയതലത്തില്‍ നിന്ന് തുടച്ച് നീക്കപ്പെടുമെന്ന് നേതാക്കള്‍ കരുതുന്നുണ്ട്. ബിജെപിയും സഖ്യകക്ഷികളും അതാഗ്രഹിക്കുന്നുമുണ്ട്. എന്തായാലും കയ്യാലപുറത്തെ തേങ്ങ പോലെയാണ് സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നില്ക്കുന്നത്.
കര്‍ണ്ണാടകയിലെ ആ ഒരുസീറ്റ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജീവന്‍ മരണ പോരാട്ടമാണ്. കേരളത്തിലെ സിപിഎം നേതാക്കളായ പിണറായി വിജയന്‍, എം.എ.ബേബി എന്നിവരുടേതുള്‍പ്പടെ കൂറ്റന്‍ ഫ്‌ളകസുകള്‍ നിരന്നു കഴിഞ്ഞു. മുഴുവന്‍ സിപിഎം നേതാക്കളുടെയും ശ്രദ്ധ മുഴുവന്‍ ബാഗേപള്ളി മണ്ഡലത്തില്‍ കേന്ദ്രീകരിക്കാനാണ് തീരുമാനം. സിപിഎമ്മിനിത് ജീവന്‍ മരണ പോരാട്ടമാണ്. നിലനില്പിനായി കോണ്‍ഗ്രസ് സഹായം തേടാനും സിപിഎം ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























