ഷാരൂഖുമായി ബന്ധമുണ്ടന്ന് സംശയിച്ച് നാലു പേരെ കസ്റ്റഡിയിലെടുത്തതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. ഇവരെ കേരളത്തിന് പുറത്തു നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇവരുടെ ബന്ധങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചു വരികയാണ്.

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി അന്വേഷണ സംഘത്തിന്റെ ആദ്യം മുതലുള്ള സംശയത്തിന് ഉത്തരമായി കൊണ്ടിരിക്കുകയാണ്. ഡെല്‍ഹിയില്‍ നിന്നും യാത്ര തിരിച്ച ഷാരൂഖ് കോഴിക്കോടെത്തി അക്രമം നടത്തുന്നതിന് മുന്‍പ് ഷെര്‍ണൂരില്‍ ഇറങ്ങിയിരുന്നു. ഇവിടെ ഇയ്യാള്‍ പതിനഞ്ചര മണിക്കൂറോളം ചിലവഴിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് ചോറ്റുപാത്രത്തില്‍ ഭക്ഷണം ഇയ്യാള്‍ക്ക് കിട്ടിയത്. അക്രമം നടത്തിയതിന് ശേഷം ഇയ്യാള്‍ക്ക് പുതിയ ഷര്‍ട്ട് നല്കിയതും സഹായികളായിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഷാരൂഖുമായി ബന്ധമുണ്ടന്ന് സംശയിച്ച് നാലു പേരെ കസ്റ്റഡിയിലെടുത്തതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. ഇവരെ കേരളത്തിന് പുറത്തു നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇവരുടെ ബന്ധങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചു വരികയാണ്.
ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കസ്റ്റിയിലുള്ള നാലുപേരില്‍ നിന്നും വിവധ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.കേരള പോലീസിന് പുറമേ വിവധ സംസ്ഥാനങ്ങളിലെ പോലീസ്, എന്‍.ഐ.എ, റോ തുടങ്ങിയ കേന്ദ്ര ഏജന്‍സികളും സംയുക്തമായാണ് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നത്.
ഷൊര്‍ണൂരില്‍ വെച്ച് ഷാറൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെത്തിയത് അന്വേഷണത്തിന് വലിയ സഹായമായി മാറിയിരിക്കുകയാണ്. ചെര്‍പ്പുളശ്ശേരിയിലെ കടയില്‍ സിം ഇല്ലാത്ത മൊബൈല്‍ഫോണ്‍ വില്‍ക്കുകയായിരുന്നു. ആ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നയാളെക്കുറിച്ചും പൊലീസ് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ഈ മൊബൈല്‍ ഫോണ്‍ വഴിയാണ് ഷാരൂഖിന് നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നത്. രണ്ടാമതൊരു ഫോണ്‍ ഉപയോഗിച്ചിരുന്നതിനാലാണ് ഷാരൂഖിന്റെ ഓഫ് ചെയ്ത് ബാഗില്‍ സൂക്ഷിച്ചിരുന്നത്. ഒരു കാരണവശാലും അക്രമിയിലേയ്ക്ക് അന്വേഷണം എത്തരുതെന്ന് കരുതിയാണ് സ്വന്തം ഫോണ്‍ ഓഫ് ചെയ്ത് വെയ്പിച്ചതെന്നും അനുമാനിക്കുന്നു.
അറസ്റ്റിലായ ഷാറൂഖ് സെയ്ഫിക്കെതിരെ കഴിഞ്ഞദിവസം യുഎപിഎ ചുമത്തിയിരുന്നു. ഭീകരബന്ധം തെളിഞ്ഞ സാഹചര്യത്തില്‍ കേസില്‍ സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പാണ് ചുമത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്തിരുന്നു.കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് രാവിലെ യോഗം ചേര്‍ന്നു. പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. പ്രതിയുടെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. യോഗത്തിന് ശേഷം അന്വേഷണ സംഘത്തലവന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചെങ്കിലും കേസിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
യുഎപിഎ ചുമത്തിയ കേസായതിനാല്‍ എന്‍ ഐ എയ്ക്ക് കൈമാറുമോയെന്ന് ചോദിച്ചെങ്കിലും അദ്ദേഹം അതിന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞില്ല. മുന്‍പും കേരള പോലീസ് യുഎപിഎ കേസുകള്‍ അന്വേഷിച്ചുണ്ടെന്നാണ് എഡിജിപി എം.ആര്‍,അജിത് കുമാര്‍ മറുപടി പറഞ്ഞത്. ഇത് ഒറ്റയ്ക്കുള്ള അന്വേഷണമല്ല. കേരള പോലീസും, വിവധ സംസ്ഥാന പോലീസും, കേന്ദ്ര ഏജന്‍സികളും സംയുക്തമായി നടത്തുന്ന അന്വേഷണമാണ്. അതുകൊണ്ട് അന്വേഷണ പുരോഗതിയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു പറയാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഷൊര്‍ണൂരില്‍ ഷാറൂഖിന് സഹായം ലഭിച്ചിട്ടുണ്ട്. തീരുമാനിച്ചുറച്ച് അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയ്യാള്‍ കേരളത്തിലേയ്ക്ക് എത്തിയത്. ചെറുതല്ല വലിയ ദുരന്തത്തിനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കണക്ക് കൂട്ടലുകള്‍ അല്പം പിഴച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി എന്നാണ് പോലീസും കണക്കു കൂട്ടുന്നത്.
വിശ്വാസത്തിന് വേണ്ടിയാണ് അക്രമം നടത്തിയതെന്ന മൊഴിയില്‍ തന്നെയാണ് ഷാറൂഖിന്റെ മൊഴിയില്‍ വിശ്വസിക്കാതെ നടത്തിയ ചടുല നീക്കങ്ങളാണ് ഷെര്‍ണൂര്‍ ബന്ധം കണ്ടെത്താന്‍ സഹായിച്ചത്. ട്രെയിനില്‍ ഓരോ നിമിഷവും ഷാരൂഖിനെ നിയന്ത്രി്ച്ചിരുന്ന രണ്ടാമതൊരു ഫോണ്‍ കൂടെയുണ്ടായിരുന്നതായി റോയും , ഐബിയും നേരത്തെ വിലയിരുത്തിയിരുന്നു. ട്രെയിനില്‍ അക്രമം നടത്തേണ്ട ബോഗി, അക്രമം എപ്പോള്‍ തുടങ്ങണം, എങ്ങനെ രക്ഷപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയം നല്കി കൊണ്ടിരുന്നു. തീവെയ്പിന് ശേഷം ഈ ഫോണ്‍ മറ്റാര്‍ക്കോ കൈമാറിയെന്നാണ ്കണ്ടെത്തിയിരിക്കുന്നത്. ഷാരൂഖിന്റെ ഫോണില്‍ നിന്നും അക്രമം നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുന്ന വിവരങ്ങളൊന്നും കിട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ട്രെയിനില്‍ നിര്‍ദ്ദേശം നല്കി കൊണ്ടിരുന്ന ഫോണും അതിന്റെ ഉറവിടവും തേടിയത്. ഇയ്യാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ട്രെയിന്‍ യാത്രക്കാരാരും കണ്ടിരുന്നില്ല. എന്നാല്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് ഇയ്യാള്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നെന്ന വിലയിരുത്തല്ിലാണ് രണ്ടാമത്തെ ഫോണിനെ കുറിച്ച് അന്വേഷിച്ചത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ സമാന്തര അന്വേഷണവും നടന്നത്. റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള എടിഎസും ചേര്‍ന്നാണ് പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയത്. എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂര്‍ വരെയുള്ള യാത്രയില്‍ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.
സംഭവ ദിവസം മുതല്‍ കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. ഏപ്രില്‍ 2ന് രാത്രി ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഡി1 കോച്ചില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്‌തെന്നാണു പ്രതിയുടെ മൊഴി. ഈ യാത്രയില്‍ ട്രെയിനിന് അകത്തും പുറത്തും പ്രതിയെ സഹായിക്കാന്‍ ഒന്നിലേറെ പേരുണ്ടായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ട്രെയിനില്‍ ആക്രമണം നടന്ന് അരമണിക്കൂറിനുള്ളില്‍ എലത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഇന്ധന സംഭരണ ശാലയോടു ചേര്‍ന്ന ഇടവഴിയില്‍ നിന്നു 2 പേര്‍ സ്‌കൂട്ടറില്‍ അതിവേഗത്തില്‍ പുറത്തേക്കു പോയെന്ന വിവരത്തെ തുടര്‍ന്നാണു റോ ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ പരിശോധന നടത്തിയത്.
എലത്തൂര്‍ സംഭവത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുെന്നു തന്നെയാണ് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞത് . പ്രതി ഷാറുഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത് എന്നാല്‍, കോഴിക്കോട്ട് ഇറങ്ങാതെ ഷാറുഖ് ഷൊര്‍ണൂരില്‍ ഇറങ്ങി. പിടിയിലായാലും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. ഷൊര്‍ണൂരിലേക്കുള്ള യാത്ര മറച്ചുവയ്ക്കാന്‍ തുടക്കത്തില്‍ തന്നെ ഉണ്ടായ ശ്രമമാണ് ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പ്രേരണയായത്. കേസിന്റെ പുരോഗതി കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. യുഎപിഎ ചുമത്തിയാലും കേസ് കേരള പോലീസ് അന്വേഷിക്കണോ വേണ്ടയോയെന്ന് കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്നറിയുന്നു.
ഷാരൂഖിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്താന്‍ സംയുക്ത അന്വേഷണത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ 18 ന് കോടതിയില്‍ മാത്രമേ നല്കുകയുള്ളൂ. കസ്‌ററഡി നീട്ടികിട്ടാന്‍ അപേക്ഷ നല്കുമ്പോള്‍ കോടതിയില്‍ അന്വേഷണത്തിന്റെ പുരോഗതിയും കണ്ടെത്തിയ വിവരങ്ങളും ശേഖരിച്ച തെളിവുകളും കോടതിയില്‍ നല്കുമെന്നാണറിയുന്നത്. ഷെഹീന്‍ ബാഗ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കാനുണ്ടെന്ന വിവരവും അന്വേഷണ സംഘം പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേസ് കൈമാറാനും സാധ്യതയുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരുടെ രണ്ട് വര്‍ഷത്തെ യാത്രകളും ഫോണ്‍ വിളികളും പരിശോധിച്ചുറപ്പാക്കി കൊണ്ടിരിക്കുകയാണ്. അക്രമത്തിന് വിദേശ ഫണ്ട് വന്നതായുള്ള വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഷാരൂഖിന്റെ അക്കൗണ്ടിലോ, ബന്ധുക്കളുടെ അക്കൗണ്ടിലോ പണം എത്തയതായുള്ള സൂചനകളില്ല. കോടതിയില്‍ ഷാരൂഖിനായി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കോണ്‍സലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം തീവ്രവാദ കേസുകളില്‍ പെടുന്നവര്‍ക്കായി സൗജന്യമായി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അഭിഭാഷകരെ നിയമിച്ചതിനെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഇത്തരക്കാര്‍ക്ക് നിയമസഹായം നല്കുന്നതിലൂടെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്കുന്നുവെന്നാണ് അവരുടെ വാദം .എന്തായാലും നാളെ കോടതിയില്‍ കേസിനെ സംബന്ധിച്ച അന്വേഷണ പുരോഗതി അറിയിക്കുമെന്നാണ് ധാരണ.
https://www.facebook.com/Malayalivartha
























