ഇനി കൊല്ലത്ത് തീപാറും... യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്ത ജെറോം ഒഴിയുന്നു; എം.ഷാജര്‍ പുതിയ യുവജന കമ്മിഷന്‍ അധ്യക്ഷനാകും; ചിന്ത പടിയിറങ്ങുന്നെങ്കിലും താത്ക്കാലിക പടിയിറക്കം മാറ്റം; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത
ജിമിക്കിയും കമ്മലും മുതല്‍ അവസാനം ഡോക്ടറേറ്റ് വരെ തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് ശേഷം ചിന്ത ജെറോം യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നു. ഇനി പുതിയ രൂപത്തില്‍ കാണാം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യത.
യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു രണ്ടു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നത്. പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം.ഷാജര്‍ യുവജന കമ്മിഷന്‍ അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഡിവൈഎഫ്‌ഐയുടെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജര്‍. മൂന്നു വര്‍ഷമാണു കമ്മിഷന്‍ അധ്യക്ഷന്റെ കാലാവധി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ നിയമിതയായ ചിന്തയ്ക്ക് സര്‍ക്കാരിന്റെ അവസാനകാലത്ത് വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 6നു രണ്ടാം ടേം പൂര്‍ത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണു ചിന്ത ഫെബ്രുവരിക്കു ശേഷം ചുമതല വഹിച്ചു പോന്നത്.
പിഎച്ച്ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെയായി ചിന്തയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകള്‍, തൊഴില്‍മേളകള്‍, ജോബ് പോര്‍ട്ടല്‍ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്ന് ചിന്ത പറഞ്ഞു.
എം ഷാജറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഡിവൈഎഫ്‌ഐയുടെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജര്‍. മൂന്നു വര്‍ഷമാണു കമ്മീഷന്‍ അധ്യക്ഷന്റെ കാലാവധി.
മുന്‍കാലപ്രാബല്യത്തോടെയുള്ള ഉയര്‍ന്ന ശമ്പളം, പിഎച്ച്.ഡി. പ്രബന്ധത്തിലെ പിശക്, റിസോര്‍ട്ടിലെ താമസം... യുവജന കമ്മിഷന്‍ അധ്യക്ഷയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞിരുന്നു. 'തത്കാലം പാര്‍ട്ടി മിണ്ടേണ്ട, വിവാദങ്ങള്‍ക്ക് ചിന്തതന്നെ മറുപടി പറയട്ടെ' എന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. പിഎച്ച്.ഡി. വിവാദത്തിലേതുപോലെ മുതിര്‍ന്നനേതാക്കളാരും ചിന്തയെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഒന്നരക്കൊല്ലത്തിലേറെയായി തങ്കശ്ശേരിയിലെ റിസോര്‍ട്ടിലാണ് ചിന്ത താമസിക്കുന്നതെന്ന ആരോപണം മുതിര്‍ന്ന ചില നേതാക്കള്‍ക്കുനേരെയും വിരല്‍ചൂണ്ടുന്നുണ്ട്. വിവരമറിഞ്ഞിട്ടും തിരുത്തിയില്ലെന്ന വിമര്‍ശനമാണ് ഈ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഉയര്‍ന്നത്.
വിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷംചെയ്തുവെന്ന നിലപാടിലാണ് മുതിര്‍ന്ന ജില്ലാനേതാക്കളില്‍ ഭൂരിപക്ഷവും. തങ്ങളുടെ തലയ്ക്കുമുകളിലൂടെ സംസ്ഥാനകമ്മിറ്റിയിലേക്ക് 'ഡബിള്‍ പ്രമോഷന്‍' നേടിയതിലുള്ള നീരസം ഈ നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലാ കമ്മിറ്റിയിലെത്തിയ ചിന്താ ജെറോം മൂന്നുമാസങ്ങള്‍ക്കകം സംസ്ഥാനകമ്മിറ്റിയംഗമായി. ജില്ലാഘടകത്തെ അവഗണിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയും കൊല്ലത്തെ നേതാക്കള്‍ക്കുണ്ട്. മുതിര്‍ന്ന കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചിന്തയ്ക്കുള്ള ബന്ധമാണ് ഈ പെരുമാറ്റത്തിന് കാരണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. അതിനിടെ കൊല്ലം ലോക്‌സഭാസീറ്റില്‍ ചിന്താ ജെറോം സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ കൊല്ലത്ത് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന ദിവസമാണ് റിസോര്‍ട്ട് വിവാദം പുറത്തുവന്നത്. പാര്‍ട്ടിയിലെ പ്രബലവിഭാഗം ഈ വിഷയം എം.വി. ഗോവിന്ദന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ശമ്പളവിവാദം വിശദീകരിച്ചപ്പോള്‍ താന്‍ കത്തുനല്‍കിയില്ലെന്ന പരാമര്‍ശം പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയിലും ചിന്തയ്ക്കു രൂക്ഷവിമര്‍ശനമായിരുന്നു. എന്തായാലും ചിന്തയെ ഇനി പുതിയ രൂപത്തില്‍ കാണാം.
"
https://www.facebook.com/Malayalivartha