വൈദ്യുതിവിതരണ സംവിധാനം ആധുനീകരിക്കാനും പ്രസരണ വിതരണ നഷ്ടം ഒഴിവാക്കാനുമുള്ള റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീമിന് കേന്ദ്രം അനുവദിച്ച 10,475 കോടിരൂപ കെ.എസ്.ഇ.ബിയ്ക്ക് നഷ്ടപ്പെടുമെന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്

ഉപഭോക്തക്കള്‍ക്ക് ഡബിള്‍ ഷോക്ക് നല്കി കൊണ്ടാണ് വൈദ്യുതി ഉപയോഗ ബില്ല് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പീക്ക് ടൈമില്‍ അമിത തുക പിഴിയാനുള്ള പദ്ധതിയുമായി ബോര്‍ഡ് എത്തിയിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ നടത്തിപ്പിലെ കെടുകാര്യസ്ഥതയും രാഷ്ട്രീയ അതിപ്രസരവും കാരണം അമിത ബില്ല് സാധാരണക്കാരന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണ് . അപ്പോഴും വൈദ്യുതിവിതരണ സംവിധാനം ആധുനീകരിക്കാനും പ്രസരണ വിതരണ നഷ്ടം ഒഴിവാക്കാനുമുള്ള റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീമിന് കേന്ദ്രം അനുവദിച്ച 10,475 കോടിരൂപ കെ.എസ്.ഇ.ബിയ്ക്ക് നഷ്ടപ്പെടുമെന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.നിലവില്‍ 2939കോടിയുടെ പ്രവര്‍ത്തന നഷ്ടം നികത്താന്‍ നിരക്കു കൂട്ടാനിരിക്കുന്ന കെ.എസ്.ഇ.ബി ഇതിന്റെ ഭാരംകൂടി ഉപഭോക്താക്കളുടെമേല്‍ കെട്ടിവയ്ക്കും. പദ്ധതി സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ജൂണ്‍ 15നകം തീരുമാനം അറിയിക്കാനാണ് കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍.കെ. സിംഗ് അന്ത്യശാസനം നല്കിയിരിക്കുന്നത്.
ഉപഭോക്താക്കളെ അനിയന്ത്രിതമായി പിഴിയുന്ന നില ഒഴിവാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാത്തതുമൂലമാണ് പദ്ധതിസഹായം റദ്ദാക്കുമെന്ന് കേന്ദ്രം നിലപാടെടുത്തത്, ഇതുമൂലം കെ.എസ്.ഇ.ബിക്ക് സബ്‌സിഡിയായി ലഭിക്കുന്ന 2000 കോടി രൂപയും നഷ്ടമാകും. ഈ നഷ്ടം നികത്താനും ജനങ്ങള്‍ വൈദ്യുതിനിരക്ക് കൂട്ടി നല്‍കേണ്ടിവരും. പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കാതിരുന്നതുമൂലം ഇതുവരെ കൈപ്പറ്റിയ 67കോടി രൂപ തിരിച്ചടയ്ക്കുകയുംവേണം. ഇതിനായി കിഫ്ബിയില്‍ നിന്ന് വായ്പയെടുക്കാനാണ് വൈദ്യുതി ബോഡിന്റെ തീരുമാനം. അതിന്റെ ബാദ്ധ്യതയും ജനങ്ങള്‍ ചുമക്കേണ്ടിവരും.കെ.എസ്.ഇ.ബിയിലെ ഏക അംഗീകൃതയൂണിയനും ഓഫീസര്‍മാരിലെ പ്രബലസംഘടനയും പദ്ധതി നടപ്പിലാക്കാതിരിക്കുന്നതിനാണ് പരസ്യമായി ശ്രമിക്കുന്നത്.
പദ്ധതിപ്രകാരം ആദ്യഗഡുവായി ലഭിച്ച 67കോടിയില്‍ 28കോടി മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്. കെ.എസ്.ഇ.ബിയെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥപ്രഭുത്വമാണ് ഈ മെല്ലപ്പോക്കിന് കാരണമെന്ന് ആക്ഷേപമുണ്ട്.സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഇക്കൊല്ലം ജനുവരിയില്‍ വിളിച്ച ടെന്‍ഡര്‍ സംഘടനകളുടെ എതിര്‍പ്പ് മൂലം റദ്ദാക്കേണ്ടിവന്നു. ഏപ്രിലില്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കിലും ഇടതുമുന്നണിയില്‍ നിന്ന് എതിര്‍പ്പ് വന്നതോടെ ടെന്‍ഡര്‍നടപടികള്‍ തത്കാലം നിറുത്തിവയ്ക്കാന്‍ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നിര്‍ദ്ദേശിക്കേണ്ടിവന്നു.
കെ.എസ്.ഇ.ബി യിലെ സംഘടനകളുടെ ആവശ്യം അപ്രായോഗികമാണെന്നാണ് ഇതേക്കുറിച്ച് പഠിക്കാന്‍ ഇടതുമുന്നണി ആവശ്യപ്പെട്ടതു പ്രകാരം നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സ്മാര്‍ട്ട്മീറ്റര്‍ നടപ്പാക്കാന്‍ സിഡാകിനെ ഏല്‍പിക്കണമെന്നായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം. ആദ്യഘട്ടത്തില്‍ 37ലക്ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനായിരുന്നു നീക്കം.പദ്ധതി റദ്ദാക്കാതിരിക്കാന്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുക
,സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക പൂര്‍ണ്ണമായി പിരിച്ചെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം നല്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കാനുള്ള വൈദ്യുതി കുടിശിക: 2200 കോടിരൂപയാണ് അതില്‍ വാട്ടര്‍ അതോറിട്ടി മാത്രം നല്‍കാനുള്ളത്: 1340 കോടി രൂപയാണ്.
2021ല്‍ ഒപ്പുവച്ച റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം നടപ്പാക്കാന്‍ കേരളം ബാദ്ധ്യസ്ഥമാണ്. നഷ്ടബാദ്ധ്യത തീര്‍ക്കുക,കുടിശിക പിരിച്ചെടുക്കുക,വിതരണനഷ്ടം ഇല്ലാതാക്കുക,മീറ്ററിംഗ് സംവിധാനം ആധുനീകരിക്കുക തുടങ്ങിയവയാണ് കെ.എസ്.ഇ.ബിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതിയില്‍ പറയുന്നത്. കേന്ദ്രപദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്മാറിയാല്‍ കെ.എസ്.ഇ.ബി.യെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള അവസരം ഇല്ലാതാകുമെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ പൊതുവായ്പാ പരിധിയില്‍ കുറവും വരും. അതുകൊണ്ട് നയപരമായ തീരുമാനം മന്ത്രിസഭയും മുഖ്യമന്ത്രിയും എടുക്കട്ടെയെന്ന നിലപാടാണ് വൈദ്യുതി വകുപ്പിന്. പുതിയ പ്രതിസന്ധി സംബന്ധിച്ച് രണ്ടാഴ്ചക്കുളളില്‍ വിശദമായ റിപ്പോര്‍ട്ടും വിദഗ്ദ്ധസമിതി ശുപാര്‍ശയിന്‍മേലുള്ള കെ.എസ്.ഇ.ബിയുടെ നിലപാടും അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേ സമയം വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ ജലവൈദ്യുത സംഭരണികളില്‍ വെള്ളം കുറഞ്ഞത് വൈദ്യുതി ഉല്പാദനത്തേയും സാരമായി ബാധിക്കുമെന്ന തരത്തിലായിരിക്കുകയാണ്.വൈദ്യുതി ഉത്പാദനത്തിന് കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഡാമുകളില്‍ അവശേഷിക്കുന്നത് 39 ശതമാനം ജലംമാത്രംമാണ്. ഇടുക്കിയില്‍ 35 ശതമാനം. ഇതോടെ പുറമെ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബി. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാംദിവസവും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. 100.35 ദശലക്ഷം യൂണിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉപഭോഗം.
https://www.facebook.com/Malayalivartha

























