കമ്മ്യൂണിസ്റ്റ് സ്റ്റൈല്‍ കൊള്ള സാങ്കേതിക ഉപകരണങ്ങളുടെ പേരിലാകുമ്പോള്‍ അത് കണ്ടു പിടിക്കാതിരിക്കാന്‍ കേരള ജനത അത്രയ്ക്ക് വിവരമില്ലത്തവരാണെന്ന് തോന്നിയെങ്കില്‍, ഇടതു പക്ഷമേ ഇത് തീക്കളിയാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും

പിടയുകയാണ് കേരളത്തിന്റെ മനസും മനസാക്ഷിയും. നാളിതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള പകല്‍ക്കൊള്ള തന്നെയാണ് കേരളത്തില്‍ എ.ഐ.ക്യാമറ പദ്ധതിയിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന വിവരങ്ങളാണ് പുറത്തേയ്ക്ക് വരുന്നത്. കെല്‍ട്രോണ്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ ഇടനിലക്കാരനാക്കി നിറുത്തി കൊണ്ട് കോടികള്‍ കുത്തി മറിക്കാനായി നടത്തിയ നാടകങ്ങള്‍ ഓരോന്നായി പൊളിയുകയാണ്.
82.87 കോടി രൂപ മാത്രം ചിലവുള്ള എ.ഐ.ക്യാമറ സംവിധാനത്തിന് 232.25 കോടി ചിലവക്കിയ സര്‍ക്കാര്‍ നടപടിയെ സഖാക്കള്‍ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അതിനുത്തരമാകില്ല. കാരണം സാധാരണ ജനങ്ങളെ കൊള്ളയടിച്ചാണ് ഈ പണം നിങ്ങള്‍ കമ്പനികള്‍ക്ക് തിരിച്ചു നല്കാന്‍ പോകുന്നതെന്ന യാഥാര്‍ത്ഥ്യം കേരളത്തിലെ ഓരോ പൗരനേയും വേദനിപ്പിക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് സ്റ്റൈല്‍ കൊള്ള സാങ്കേതിക ഉപകരണങ്ങളുടെ പേരിലാകുമ്പോള്‍ അത് കണ്ടു പിടിക്കാതിരിക്കാന്‍ കേരള ജനത അത്രയ്ക്ക് വിവരമില്ലത്തവരാണെന്ന് തോന്നിയെങ്കില്‍, ഇടതു പക്ഷമേ ഇത് തീക്കളിയാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും എന്ന മുന്നറിയിപ്പും നല്കുന്നുണ്ട് സമൂഹം.നാല്പത്തി നാല് എംപി മാരും രണ്ട് സംസ്ഥാനങ്ങളില്‍ ഭരണവുമുണ്ടായിരുന്ന പാര്‍ട്ടി ഇപ്പോള്‍ മൂന്ന് എംപിമാരിലും , ഒരു സംസ്ഥാനത്തുമായി ഒതുങ്ങിയിരിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പണം തന്നെ വേണം.
നാട്ടിലിറങ്ങി പിരിക്കാന്‍ പറ്റിയ സ്ഥലം കേരളം മാത്രമേയുള്ളൂ. കേന്ദ്രസര്‍ക്കാരാണെങ്കില്‍ ഭരണത്തിന്റെ ഏഴയലത്ത് അടുപ്പിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംവിധാനം പ്രവര്‍ത്തിക്കണമെങ്കിലോ, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെങ്കിലോ ധാരാളം ചിലവുണ്ട്. കേരളത്തെ ജനതയില്‍ നിന്ന് പരമാവധി പിഴിഞ്ഞെടുക്കുന്ന തുക ഇവിടെ തന്നെ സഖാക്കള്‍ വീതം വെച്ചെടുക്കുകയാണ്.
എന്നാല്‍ അത് ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി എങ്ങനെ സമ്പാദിക്കാം എന്ന ചിന്തയില്‍ നിന്നാണ് എ.ഐ ക്യാമറ സംവിധാനം പിറന്നത്. വര്‍ഷങ്ങളോളം ക്യാമറ പിരിച്ചെടുക്കുന്ന പിഴ തുകയില്‍ നല്ലൊരു പങ്കും കേന്ദ്ര ആസ്ഥാനത്ത് കിട്ടി കൊണ്ടിരിക്കും. ജനങ്ങളുടെ കണ്ണില്‍ ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കുന്നുവെന്നുമാത്രമേ തോന്നുകയുള്ളൂ. മോട്ടോര്‍ വാഹനവകുപ്പിനോ, സര്‍ക്കാരിനോ ഗതാഗത നിയമലംഘനങ്ങളില്‍ യാതൊരു റോളുമില്ല.
പകരം എല്ലാം നിയന്ത്രിക്കുന്നത് പിണറായി രംഗത്തിറക്കിയിട്ടുള്ള ഈ കമ്പനികളാണ് .സര്‍ക്കാരിന് വര്‍ഷം 424 കോടി രൂപ ലഭിക്കുകയും ചെയ്യും. പോളിറ്റ് ബ്യൂറോയും കേന്ദ്ര നേതാക്കളും ജനങ്ങളെ കൊള്ളയടിക്കുന്ന പണത്തിന്റെ വിഹിതം പറ്റി സുഖമായി ജീവിക്കുന്ന സാഹചര്യത്തിലേയക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.
പ്രതിപക്ഷം ആരോപണം ഉന്നയിച്ച് ഭരണപക്ഷത്തെ ആക്രമിക്കുന്നുവെന്ന തോന്നലാണ് എ.ഐ ക്യാമറയുടെ കാര്യത്തില്‍ ആദ്യഘട്ടത്തിലുണ്ടായത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഫയലുകളെല്ലാം ശരിയാക്കിയ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശുഷ്‌കാന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നപ്പോഴാണ് അഴിമതിയുടെ നാറിയ കഥകള്‍ തെളിവുകളുടെ രൂപത്തില്‍ എത്തയത്.232.25 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ നിന്നും കരാര്‍ ഏറ്റെടുത്തത് കെല്‍ട്രോണാണ്.
എന്നാല്‍ രണ്ടു കമ്പനികള്‍ക്ക് ഉപകരാര്‍ നല്കിയതാകട്ടെ 82.87 രൂപയക്ക്ും .ഈ തുകയ്ക്ക് മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കാനുള്ള ചുമതലയാണ് രണ്ടു കമ്പനികളും ഏറ്റെടുത്തത്.നിര്‍മ്മിതബുദ്ധി ക്യാമറയ്ക്ക് കെല്‍ട്രോണ്‍ വിലയിട്ടത് നാലുലക്ഷം രൂപയാണ്.എന്നാല്‍ 1,23,445 രൂപ വിലയുള്ള ക്യാമറകളാണ് വാങ്ങിയതെന്നാണ് രേഖകള്‍ കാണിക്കുന്നത്.
കെല്‍ട്രോണില്‍ നിന്ന് കരാര്‍ ഏറ്റെടുത്തത് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.ഐ.ടി ആണ്. ഇവര്‍ 151 കോടി രൂപയ്ക്കാണ് കെല്‍ട്രോണില്‍ നിന്നും കരാറെടുത്തത്.എസ്.ആര്‍.ഐടി ലൈറ്റ് മാസ്റ്റര്‍ ലൈറ്റിംഗ്, പ്രൊസിഡിയോ എന്നീ കമ്പനികള്‍ക്ക് ഉപകരാര്‍ നല്കുകയായിരുന്നു. പദ്ധതിയ്ക്ക് പണം മുടക്കേണ്ടതും ഉപകരണങ്ങള്‍ വാങ്ങി നല്‌കേണ്ടതും ലൈറ്റ് മാസ്റ്ററിംഗ് കമ്പനിയും, അത് സ്ഥാപിക്കാനുള്ള ചുമതല പ്രൊസാഡിയോ കമ്പനിയ്ക്കുമാണ് നല്കയിരുന്നത്.
കരാറുണ്ടാക്കിയ അതേ ദിവസം തന്നെ ആവശ്യമായ ഉപകരണങ്ങളുടെ പിട്ടികയും വിലയും , സോഫ്റ്റ് വെയറും അതിന്റെ ചിലവുമെല്ലാം കാണിച്ച് ഇന്‍ഡന്റ് നല്കിയെന്നതും ഞെട്ടിച്ചിരിക്കുകയാണ്. ക്യാമറയും സോഫ്ടവെയറും അടക്കം 25 ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഒര്‍ഡറാണ് എസ്ആര്‍ ഐടി നല്കിയത്.ഇതിനാകെ ചിലവ് വന്നിരിക്കുന്നത് 73.32 കോടി രൂപയാണ്.
ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചിലവാണ് പ്രൊസാഡിയോ വഹിക്കേണ്ടത്. പദ്ധതിയുടെ അഞ്ചു ശതമാനം തുകയാണ് ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള ചിലവായി കണക്കു കൂട്ടിയിരുന്നത്. അതായത് 7.55 കോടി രൂപ. അങ്ങനെ പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ രണ്ട് കമ്പനികളും ചേര്‍ന്ന് ചിലവഴിച്ച തുക 82.87 കോടി രൂപ മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്. പദ്ധതിയുടെ ലാഭത്തില്‍ മൂന്നു കമ്പനികള്‍ക്കും പങ്കാളിത്തമുണ്ട്. കെല്‍ട്രോണില്‍ നിന്നും കരാര്‍ ഏറ്റെടുത്ത് രണ്ട കമ്പനികള്‍ക്ക മറിച്ചു നല്കിയ എസ് ആര്‍ ഐടി കമ്പനി ലാഭവിഹിതത്തിന്റ ആറു ശതമാനവും 149.35 കോടി രൂപയും സ്വന്തമാക്കിയിരിക്കുന്നു.
കെല്‍ട്രോണ്‍ മുതല്‍ തുടങ്ങുന്ന അഴിമതി ശൃംഖല എസ് ആര്‍ ഐ ടി ടീമാണ് ആസൂത്രണം ചെയ്ത് പണം എത്തിക്കേണ്ട കേന്ദ്രങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്. ഗതാഗത രംഗത്ത് അപകടങ്ങള്‍ കുറയ്ക്കാനുള്ള സംവിധാനം നിലവില്‍ വരുന്നുവെന്നും നിര്‍മ്മിത ബുദ്ധിയെന്നും പ്രചരിപ്പിച്ചാല്‍ സംരംഭത്തിലെ കൊള്ളയെ കുറിച്ച് അധികാമാരും ചര്‍ച്ച ചെയ്യില്ലെന്ന് കരുതിയാണ് സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഈ അഴിമതിയക്ക് കൂട്ടുനിന്നതെന്ന കരുതുന്നു.
എന്നാല്‍ കൊച്ചു കുട്ടികളെ ദൂരെകളഞ്ഞിട്ട് മാതാപിതാക്കള്‍ മാത്രം ടൂവീലറില്‍ യാത്ര ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യവും പണത്തിനോടുള്ള ആര്‍ത്തിയും പദ്ധതികളുടെ കൊള്ളകള്‍ വെളിച്ചത്താക്കിയിരിക്കുകയാണ്.
എഐ ക്യാമറകളുടെ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന 'പ്രസാഡിയോ',എസ് ആര്‍ ഐടി എന്നീ സ്ഥാപനങ്ങളുടെ രാഷ്ട്രീയ ബന്ധവും ഭരണത്തിലുള്ള സ്വാധീനവും പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ക്യാമറ കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തു വിടുമെന്ന് രമേശ് ചെന്നിത്തലും പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്ആര്‍ഐടി നടത്തിയ യോഗത്തില്‍ വിദേശത്തുനിന്നും ആരൊക്കെ പങ്കെടുത്തിരുന്നു എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എസ്ആര്‍ഐടി വളഞ്ഞ വഴിയിലൂടെ ടെന്‍ഡര്‍ നേടിയശേഷം കേരളത്തിലെ രണ്ടു സ്ഥാപനങ്ങളുമായി വീണ്ടുമൊരു കണ്‍സോര്‍ഷ്യം കരാര്‍ ഉണ്ടാക്കിയാണ് കൊള്ള നടത്തിയിരിക്കുന്നത്.
എഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള 232 കോടി രൂപയുടെ പദ്ധതി 151 കോടി രൂപയ്ക്ക് കരാര്‍ നല്‍കാന്‍ കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടികള്‍ പോലും സുതാര്യമല്ലായിരുന്നു എന്നാണു രേഖകള്‍ തെളിയിക്കുന്നത്. വിവരാവകാശ രേഖകള്‍ പ്രകാരം എഐ ക്യാമറകള്‍ കെല്‍ട്രോണാണ് നിര്‍മിക്കുന്നത്. അതിന്റെ നിര്‍മാണത്തിനാവശ്യമായ ഇലക്ട്രോണിക് മൊഡ്യൂളുകള്‍ വാങ്ങുന്നതിനു വേണ്ടിയാണ് കെല്‍ട്രോണ്‍ ടെന്‍ഡര്‍ വിളിച്ചത്. ടെന്‍ഡറില്‍ 4 പേര്‍ പങ്കെടുത്തു. ഇതില്‍ ഗുജറാത്ത് ഇന്‍ഫോടെക് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു മതിയായ സാങ്കേതിക യോഗ്യത ഇല്ല എന്ന കാരണത്താല്‍ അയോഗ്യരാക്കപ്പെട്ടു. എസ്ആര്‍ഐടി അടക്കമുള്ള ബാക്കി മൂന്നു പേര്‍ സാങ്കേതിക യോഗ്യത നേടി.
എസ്ആര്‍ഐടി, അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, അക്ഷര എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് യോഗ്യത നേടിയത്. ഇതില്‍ അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് റോഡുകളും പാലങ്ങളും നിര്‍മിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഉള്ളതായി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നില്ല.
എന്നാല്‍, ഈ സ്ഥാപനത്തിന് കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആര്‍ഐടി 314 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയിരുന്നു എന്നാണ് 2019ല്‍ മാധ്യമങ്ങളില്‍ അവരുടേതായി വന്ന വാര്‍ത്താക്കുറിപ്പില്‍ പ്രതിപാദിക്കുന്നത്. ഈ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു മുന്‍പുതന്നെ എസ്ആര്‍ഐടിയുടെ ഉപകരാറുകള്‍ അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് ഏറ്റെടുത്തിട്ടുണ്ട് എന്ന് വ്യക്തം. ടെന്‍ഡറില്‍ പങ്കെടുത്ത മൂന്നാമത്തെ കമ്പനി കെ ഫോണ്‍ പദ്ധതിയുടെ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയാണ്. ഇവര്‍ക്കും എസ്ആര്‍ഐടിയുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകളും പുറത്തു വന്നിട്ടുണ്ട്.
കെ.ഫോണ്‍ കരാറും പത്ത് ശതമാനം ലാഭത്തിന് എസ് ആര്‍ ഐ ടിയ്ക്ക് നല്കിയിരിക്കുന്നതിലൂടെ ഈ കമ്പനി സിപിഎം ബിനാമി കമ്പനിയെന്ന വ്യക്തമാണ്. കണ്‍സോര്‍ഷ്യത്തില്‍ ചേര്‍ത്തിട്ടുള്ളതും , ടെന്‍ഡറില്‍ പങ്കെടുപ്പിച്ചതും എല്ലാം പേപ്പര്‍ കമ്പനികളാണെന്ന് വ്യക്തമാണ്. എന്തായാലും തിന്നാനും കുടിക്കാനുമല്ല തലമുറകള്‍ക്ക് കരുതി വെയ്ക്കാനുമുള്ള വന്‍ വെട്ടിപ്പുകളാണ് സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha























