മുഖ്യമന്ത്രിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ് ശങ്കറിൻ്റെ വെട്ട്.... ഒരു പക്ഷേ ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കാം ഒരു മുഖ്യമന്ത്രിയുടെ യാത്ര വിദേശകാര്യ മന്ത്രി നേരിട്ട് വെട്ടുന്നത്.... ഇതോടെ മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയും ത്രിശങ്കുവിലാകും....

അമേരിക്കക്ക് പിന്നാലെ ക്യൂബയും സന്ദർശിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ വിശദാംശങ്ങൾ തേടുന്നത്. യു.എ.ഇ യാത്രയുടെ ഫയലുകൾ നേരിട്ട് പരിശോധിച്ച വിദേശകാര്യ മന്ത്രി ജയ് ശങ്കർ തന്നെയാണ് പിണറായിയുടെ അമേരിക്കൻ യാത്രയും പരിശോധിക്കുക.അതിനിടെ താൻ ചികിത്സാർത്ഥമാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന വിവരം മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിച്ചാൽ മുഖ്യമന്ത്രിക്ക് മാത്രം സന്ദർശനാനുമതി ലഭിച്ചേക്കും. വിദേശകാര്യ മന്ത്രി നേരിട്ട് ഇടപെട്ട് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ വെട്ടുന്നത് ആദ്യ സംഭവമാണ്. വളരെയേറെ ഗൗരവമുള്ള സംഭവം കൂടിയാണ് ഇത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നയതന്ത്ര പ്രശ്നങ്ങൾ വന്നാൽ മാത്രമേ വിദേശകാര്യ മന്ത്രി ഇത്തരം ഫയലുകൾ കാണാറുള്ളു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്യൂബയും സന്ദർശിക്കാനാണ് പദ്ധതി.. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക. യാത്രാനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ച് കഴിഞ്ഞു.അടുത്തമാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കുന്നത്. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. യുഎസിൽ ലോക കേരള സഭയുടെ റീജണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസിൽ ചർച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങൾ സംഘത്തിലുള്ളത്. ക്യൂബയിലേക്കുള്ള യാത്രയില്‍ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും. ലോകബാങ്ക് ചർച്ചയുംലോക കേരളസഭയുടെ സമ്മേളനവും കേന്ദ്രം ഏതായാലും അനുവദിക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ യു. എ. ഇ യിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിലെത്തിയപ്പോഴാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കേന്ദ്ര സർക്കാർ ഉടക്കിയതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത്തരം പരിപാടികൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോകേണ്ടെന്നും ഉദ്യോഗസ്ഥർ മതിയെനന്നും കേന്ദ്രേ അറിയിച്ചതോടെ ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. അവസാന സമയം പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപകസംഗമത്തിന് മാത്രം മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും അതും നിരസിച്ചു.
കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ യുഎഇയില്‍ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന സ്വീകരണ പരിപാടികൾ റദ്ദാക്കി. മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്. മെയ് ഏഴിന് അബുദാബിയിലും പത്തിന് ദുബൈയിലുമായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. സിപിഎം ആഭിമുഖ്യമുള്ള സംഘടനകളായിരുന്നു സംഘാടനത്തിന് നേതൃത്വം നൽകിയത്. അബുദാബിയിലും ദുബായിലും സംഘാടക സമിതിയും രൂപീകരിക്കുകയും ഒരുക്കം തകൃതിയായി മുന്നോട്ടുപോകുമ്പോഴാണ് അപ്രതീക്ഷിതമായി കേന്ദ്ര തീരുമാനം അറിയിച്ചത്.
പ്രമുഖ വ്യവസായികളും ഇടത് അനുഭാവ സംഘടനാ പ്രതിനിധികളും ലോകകേരള സഭാംഗങ്ങളുമായിരുന്നു സംഘാടക സമിതി അംഗങ്ങളിൽ ഏറെയും. മെയ് ഏഴിന് അബുദാബി നാഷനല്‍ തിയറ്ററില്‍ മുഖ്യമന്ത്രി പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിത്തോട് അനുബന്ധിച്ച് സര്‍ക്കാരിന്‍റെ നേട്ടങ്ങളും ഭാവി പദ്ധതികളും പ്രവാസികളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു സ്വീകരണ പരിപാടികൾ ഒരുക്കിയത്. രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായിട്ടാണ് യുഎഇയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നത്. കേന്ദ്രം ഉടക്കിയതോടെ പൗരസ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. എന്നാൽ, പുതുക്കിയ തീയതി അറിയിച്ചിട്ടില്ല. കേന്ദ്ര തീരുമാനത്തോടെ ജൂണിൽ തീരുമാനിച്ച അമേരിക്കൻ യാത്രയുടെ ഭാവിയെക്കുറിച്ചും സർക്കാർ ആശങ്കയിലാണ്.
മുഖ്യന്ത്രിയുടെ വിദേശയാത്രകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവാദത്തിലാണെങ്കിലും കേന്ദ്ര സർക്കാർ ഇതിൽ ഇടപെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ യാത്രകളെ തടയാനും കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നില്ല.എന്നാൽ മുഖ്യമന്ത്രിയുടെ യാത്രകൾ സ്വന്തം കാര്യത്തിനാണെന്ന വിവരം മനസിലാക്കിയതോടെ കേന്ദ്രം ഇടപെട്ടു തുടങ്ങി. യു എ ഇ യാത്രയുടെ കാര്യം എത്തിയപ്പോഴാണ് കേന്ദ്രം പിടിമുറുക്കിയത്. യു.എ.ഇ.യാത്രക്ക് പിന്നാലെയാണ് അമേരിക്കൻ യാത്ര വന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുന്‍പും നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. 2019 മേയില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. പദ്ധതി ചെളിവാരല്‍ പദ്ധതിയായി അവശേഷിച്ചു. നേരത്തെ ജപ്പാന്‍ കൊറിയ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഏതെല്ലാം നടപ്പായെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
നാളെയുടെ പദാര്‍ത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ഒരു പ്രഖ്യാപനം. ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫേര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നാണ്. പിന്നീട് അത് മാറ്റി യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചൊണ്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ് സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. ഇതിലൂടെ ആരെയും ജോലിക്ക് അയയ്ക്കാനാകില്ല.
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം നട്ടംതിരിയുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശയാത്ര നടത്തി കോടികള്‍ ധൂര്‍ത്തടിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ ആദ്യ മൂന്ന് വര്‍ഷത്തിനിടെ എട്ട് തവണ വിദേശയാത്ര നടത്തിയ മുഖ്യമന്ത്രിയാണ് മുന്നില്‍. മിക്ക യാത്രയിലും അദ്ദേഹം ഭാര്യയേയും മകളേയും ചെറുമകനെയും ഒപ്പം കൂട്ടി. എന്നാല്‍ ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഞെരുക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കടമെടുത്ത് നല്‍കേണ്ട സ്ഥിതിയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രാ ചെലവുകള്‍ക്ക് ധനവകുപ്പ് നിര്‍ലോഭം പണം അനുവദിക്കുന്നുണ്ട്.ഇത്തവണത്തെ യാത്രക്ക് ധനമന്ത്രി തന്നെ അനുഗമിക്കുന്നു എന്നതാണ് രസകരമായ കാര്യം.
മുഖ്യമന്ത്രി കുടുംബസമേതം നടത്തിയ ജപ്പാൻ യാത്രയിൽ മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെ 13 അംഗ സംഘം ഉണ്ടായിരുന്നു. 11 ദിവസം നീണ്ട സന്ദര്‍ശനത്തിന് ഒരു കോടിയിലേറെ രൂപയായിരുന്നു ചിലവ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം സംബന്ധിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഉദ്യോഗസ്ഥവൃന്ദവും ഇക്കാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലും പോയി.
പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ഡസനിലേറെ മന്ത്രിമാര്‍ വിദേശയാത്രക്ക് അനുമതി തേടിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയുമാണ് വിദേശത്തേക്ക് പോയത്. യാത്രയുടെ ഫലമായി എത്ര രൂപ സമാഹരിക്കാനായെന്ന് നിയമസഭയില്‍ വി.ടി ബല്‍റാമിന്റെ ചോദ്യത്തിന് ആദ്യം സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. പിന്നീടും പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ലഭിച്ചില്ലെന്നായിരുന്നു മറുപടി. നിയമസഭയില്‍ പറയാതെ വെബ്‌സൈറ്റിലാണ് മറുപടി പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ യാത്രക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവാക്കിയെന്ന എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. വിദേശ യാത്രക്കായി ചെലവിട്ട തുക സംബന്ധിച്ച് വിവരം ശേഖരിച്ചുവരികയാണെന്ന സ്ഥിരം പല്ലവിയാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിനും മറുപടി പഴയത് തന്നെ. ഖജനാവില്‍ നിന്ന് ചെലവഴിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ നേട്ടമായി ഊതിപ്പെരുപ്പിച്ച കണക്കുകളാണ് അവതരിപ്പിക്കുന്നത്. തുടക്കത്തിലെ പാളിയ പ്രവാസി ചിട്ടിയും അദാനിക്ക് കൈമാറിയ തിരുവനന്തപുരം വിമാനത്താവള വികസനത്തിനുള്ള മുതല്‍ മുടക്കും ഉള്‍പ്പെടെ നടക്കാത്ത വാഗ്ദാനങ്ങളാണ് നേട്ടമായി സര്‍ക്കാര്‍ നിരത്തുന്നത്. ഗള്‍ഫ് സന്ദര്‍ശനവേളയില്‍ പത്ത് ദിവസത്തിലേറെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മുഖ്യമന്ത്രി യു.എ.ഇയില്‍ തങ്ങി. പ്രത്യേക അപേക്ഷ നല്‍കിയാണ് മുഖ്യമന്ത്രി സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാന്‍ യു.എ.ഇയില്‍ തങ്ങിയത്. ഇതിന്റെ ചെലവ് സ്വയം വഹിച്ചെന്നാണ് കണക്ക്.
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം പൂര്‍ണ പരാജയമായിരുന്നു. തോട്ടവിള പരിപാലനം, പുഷ്പ, ഫല മേഖലയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് തുടങ്ങിയ മേഖലയില്‍ സഹകരണ വാഗ്ദാനം ചില കമ്പനികള്‍ നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നിവിടങ്ങളില്‍ കറങ്ങിയ മുഖ്യമന്തിയുടെ പര്യടനം നിഷ്ഫലമായിരുന്നു.
ലോക ബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് വാഗ്ദാനം ചെയ്ത തുക മുഖ്യമന്ത്രിയുടെ യുറോപ്യന്‍ പര്യടന നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചിട്ടില്ല. ജനീവയുടെ മാലിന്യ സംസ്‌കരണ സംവിധാന സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താന്‍ ധാരണയിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വിദ്യാഭ്യാസ മേഖലയില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി സഹകരണത്തിന് ധാരണയെത്തിയെന്ന വാഗ്ദാനവും നിഷ്ഫലമായി.
ദൂബായില്‍ വ്യവസായ സമൂഹവുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തത് നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ്, ആസ്റ്റര്‍, ഡി.പി വേള്‍ഡ് കമ്പനികളാണ്. കേരളത്തില്‍ ഈ കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ച മുതല്‍മുടക്ക് യോഗത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സഹകരണം ഉറപ്പാക്കുകയാണ് ജപ്പാനിൽ പോയ മുഖ്യമന്ത്രിയുടെ ലക്ഷ്യം. സര്‍വകലാശാലാ മേധാവികളെ നിയോഗിക്കേണ്ട കാര്യത്തിനാണ് പരിവാര സമേതം മുഖ്യമന്ത്രി ജപ്പാനിലെത്തിയത്. ഏറ്റവും കൂടുതല്‍ തവണ വിദേശ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയെന്ന നേട്ടം ഇപ്പോള്‍ തന്നെ പിണറായി വിജയനാണ്.
ഇതിൽ ധനമന്ത്രിയുടെ യാത്രയാണ് അത്ഭുതപ്പെടുത്തുന്നത്. പണമില്ലെന്ന് പറഞ്ഞ് നിരന്തരം വേദനിച്ചു കൊണ്ടിരിക്കുന്ന ധനമന്ത്രിയാണ് മുഖ്യമന്ത്രിക്കൊപ്പം യാത്രതിരിക്കുന്നത്. പണം എവിടെ നിന്നും വരും എന്ന ചോദ്യത്തിന് പ്രസക്തിയില്ല -കാരണം നിത്യ ദാരിദ്ര്യത്തിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തുന്നത്.
https://www.facebook.com/Malayalivartha
























