ക്യാപ്‌സൂളുകളില്ല, ന്യായീകരണങ്ങളില്ല..പിണറായി അന്ധനായ ധൃതരാഷ്ട്രര്‍..മക്കളും മരുമകനും മാത്രം ശരണം..എന്നാല്‍ എ.ഐ ക്യാമറാ ഇടപാട് വിവാദമാവുകയും ഓരോ ദിവസം കഴിയുന്തോറും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും മകന്റെ ഭാര്യാ കുടുംബത്തിനും നേരെ ആരോപണങ്ങളും തെളിവുകളും പുറത്തുവരുകയും ചെയ്തിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ഒന്നും മിണ്ടുന്നില്ല..!
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്പ്രിംഗ്ലര്‍, സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ ആരോപണങ്ങള്‍ തിളച്ചുമറിഞ്ഞപ്പോള്‍ സി.പി.എമ്മും ഇടത് മുന്നണിയും സംരക്ഷണകവചം തീര്‍ത്തിരുന്നു. മുമ്പെങ്ങുമില്ലാത്ത ന്യായീകരണങ്ങളും ക്യാപ്‌സൂളുകളും സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും നിരത്തി അവര്‍ പ്രതിരോധിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ പി.ടി ചാക്കോയും മാത്യു കുഴല്‍നാടനും ആരോപണങ്ങളുന്നയിച്ചപ്പോഴും സ്വപ്‌നയും ശിവശങ്കറും ക്ലിഫ്ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന്, ഇ.ഡി കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ട് നിയമസഭയില്‍ ഉന്നയിച്ചപ്പോഴും വലിയ ഒച്ചപ്പാടും ബഹളവുമാണ് ഇടത് എം.എല്‍.എമാര്‍ നടത്തിയത്. സഭയുടെ ചരിത്രത്തിലാദ്യമായി ഭരണകക്ഷി എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച കെ.കെ രമ എം.എല്‍.എയെ അടക്കം ആക്രമിച്ചു. വനിത വാച്ച് ആന്‍ഡ് വാഡ്മാരെ പ്രതിപക്ഷം മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കേസെടുത്തു. ഇത്തരത്തിലുള്ള കടുത്ത നടപടികളാണ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സംരക്ഷിക്കാന്‍ സി.പി.എമ്മും ഇടത് എം.എല്‍.എമാരും ചെയ്തത്.
എന്നാല്‍ എ.ഐ ക്യാമറാ ഇടപാട് വിവാദമാവുകയും ഓരോ ദിവസം കഴിയുന്തോറും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും മകന്റെ ഭാര്യാ കുടുംബത്തിനും നേരെ ആരോപണങ്ങളും തെളിവുകളും പുറത്തുവരുകയും ചെയ്തിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി, എല്‍.ഡി.എഫ് കണ്‍വീനര്‍ എന്നിവര്‍ പോലും ഒരക്ഷരം അനുകൂലമായി ഉരിയാടുന്നില്ല. സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് എം. ഗോവിന്ദന്‍ പ്രതികരിച്ചത്. കണ്‍വീനര്‍ ഇ.പി ജയരാജനെ മഷിയിട്ട് നോക്കിയിട്ട് പോലും കാണാനില്ല. ചിത്തരഞ്ജന്‍ എം.എല്‍.എ, പ്രകാശന്‍ മാസ്റ്റര്‍, ഷിജുഖാന്‍ തുടങ്ങിയ രണ്ടാംനിര നേതാക്കള്‍ മാത്രമാണ് ചര്‍ച്ചയ്ക്ക് ചാനലുകളില്‍ എത്തിയത്. മുഖ്യമന്ത്രിയും കുടുംബവും ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നെഞ്ചത്ത് ആരും കയറിനിരങ്ങണ്ട എന്ന നിലപാടാണ് പ്രമുഖ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷ പ്രതികരിക്കാമെന്നും ചില നേതാക്കള്‍ സൂചിപ്പിച്ചു. എന്നാല്‍ മുമ്പ് സമാനമായ വിവാദങ്ങളുണ്ടായപ്പോഴൊന്നും ഇത്തരത്തിലായിരുന്നില്ല പാര്‍ട്ടി നിലപാട്. സി.പി.എം മന്ത്രിമാര്‍ക്ക് പോലും ക്യാമറ കരാറിനോട് കടുത്തവിയോജിപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് പാത്രമാകാതിരിക്കാനാണ് അവര്‍ മൗനംപാലിച്ചത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും നാളെയും ഞായറാഴ്ചയും സംസ്ഥാന കമ്മിറ്റിയും. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംഗതി പൊടിപൂരമാകും. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലാണ് മുന്നണി കണ്‍വീനര്‍ കൂടിയായ കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്. അനധികൃത സ്വത്ത് സാമ്പാദനം സംബന്ധിച്ചായിരുന്നു അത്. ജയരാജനും ഭാര്യയും മകനും കണ്ണൂരില്‍ നടത്തുന്ന വൈദേഹം റിസോര്‍ട്ടിനെ ചൊല്ലിയുണ്ടായ വിവാദം കത്തിപ്പടര്‍ന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് അത് ഒതുക്കിയത്. അഴിമതിയോട് വിട്ട് വീഴ്ച പാടില്ല- എന്നാണ് കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന സമിതി അംഗീകരിച്ച പ്രധാന രേഖ. എന്നാല്‍ പിണറായിയുടെ കാര്യത്തില്‍ ഈ രേഖ ബാധകമാണോ എന്ന് ഇന്നത്തെ സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും കഴിഞ്ഞാലും ഒന്നും സംഭവിക്കാനിടയില്ല. ലോകായുക്തയില്‍ നടന്ന നാടകങ്ങള്‍ നാട്ട്കാര് മുഴുവനും കണ്ടതാണ്. അത് തന്നെ എ.കെ.ജി സെന്ററിലും അരങ്ങേറും. വേദിയും കഥാപാത്രങ്ങളും മാത്രം മാറും.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേര്‍ന്ന് കേരളം വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചെന്നാണ് സ്വപ്‌നാ സുരേഷ് ആരോപിച്ചത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്രയും ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കാനോ, എന്തിന് കവലപ്രസംഗത്തിനിടെ രണ്ട് വാക്ക് പറയാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയും കുടുംബവും മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മകന്‍ വിവേക് ആണെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. പല പദ്ധതികളുടെയും പരിപാടികളുടെയും പേരില്‍ മുഖ്യമന്ത്രി ഗള്‍ഫിലും മറ്റും വരുന്നത് മകന്റെയും മകളുടെയും ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്നും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ആഴ്ച മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും നടത്താനിരുന്ന യു.എ.ഇ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെതിരെയും സി.പി.എം- സി.പി.ഐ നേതാക്കള്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ടാമൂഴം കിട്ടിയത് മുതലാണ് പിണറായി കാര്യങ്ങള്‍ പാര്‍ട്ടിയെ പോലും അറിയിക്കാതെ നടത്താന്‍ തുടങ്ങിയത്. മന്ത്രി മുഹമ്മദ് റിയാസിന് അമിത പ്രാധാന്യം നല്‍കി. ധൃതരാഷ്ട്രരെ പോലെ അന്ധമായ മക്കള്‍ വാത്സല്യം ഉണ്ടായി. മകളുടെയും മകന്റെയും ബിസിനസിനായി ഏതറ്റംവരെയും പോകാന്‍ തയ്യാറാകുന്നു എന്നാണ് ആക്ഷേപം. അതിന്റെ ക്ലാസിക് ഉദാഹരണമാണ് സ്പ്രിംഗ്ലര്‍ കരാറെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടിംഗ് കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിയെ സംരക്ഷിക്കാതെ, പാര്‍ട്ടികാര്യങ്ങള്‍ നോക്കാതെ കുടുംബകാര്യം നോക്കാനിറങ്ങിയ മുഖ്യമന്ത്രിയെ പാര്‍ട്ടി ഏതാണ്ട് കയ്യൊഴിഞ്ഞ അവസ്ഥയിലാണ്. മകനും മകളും മരുമകനും മാത്രമാണ് തണലായുള്ളത്. എ.ഐ ക്യാമറാ കരാര്‍ വിവാദമായതിന് പിന്നാലെ അനുബന്ധമായ പല ആരോപണങ്ങളും ഒന്നിന് പുറകേ പുറത്തുവരുന്നു... മലവെള്ളപ്പാച്ചിലിനൊടുവില്‍ കാല്‍ച്ചുവട്ടിലെ മണ്ണെങ്കിലും കാണുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























