സുരേന്ദ്രകുമാര്‍ അവതാരമോ? പ്രസാഡിയോയ്ക്ക് 500 മടങ്ങ് വളര്‍ച്ച..!പണമെല്ലാം ഒഴുകുന്നത് ഒമാനിലേക്കോ? കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്. കെ ഫോണിലും പ്രസാഡിയോയ്ക്ക് പങ്കാളിത്തമുണ്ട്..!.

എ.ഐ ക്യാമറാ കരാറിലൂടെ വിവാദമായ പ്രസാഡിയോ കമ്പനിയുടെ 99.5 ശതമാനം ഓഹരി ഉടമയാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ സുരേന്ദ്രകുമാറിനെതിരെ ഒമാനില്‍ നിരവധി കേസുകളുണ്ടെന്നും പല തൊഴിലാളികളെയും പറ്റിച്ച് മുങ്ങിയതാണെന്നും ആക്ഷേപം. അതേസമയം 2018ല്‍ പ്രസാഡിയോ തുടങ്ങിയപ്പോള്‍ വരുമാനം ഒന്നരലക്ഷം രൂപയായിരുന്നു. 2019ല്‍ 7.24 കോടിയായി. ഏതാണ്ട് 500 മടങ്ങ് വളര്‍ച്ച. തൊട്ടടുത്ത കൊല്ലം 9.82 കോടിയായി വരുമാനം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്. കെ ഫോണിലും പ്രസാഡിയോയ്ക്ക് പങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബുവുമായി തനിക്ക് അടുത്തബന്ധമുണ്ടെന്നും അദ്ദേഹം എ.ഐ ക്യാമറാ ഇടപാടുമായി ബന്ധപ്പെട്ട വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിട്ടുണ്ടെന്നും സുരേന്ദ്രകുമാര്‍ വെളിപ്പെടുത്തി.
കോവിഡ് കാലത്ത് നിരവധി തൊഴിലാളികള്‍ക്ക് ശമ്പളമോ, ഭക്ഷണമോ സുരേന്ദ്രകുമാറിന്റെ ഒമാനിലെ കമ്പനി കൊടുത്തില്ല. സര്‍ക്കാര്‍ ഉച്ചയ്ക്ക് കൊടുക്കുന്ന ആഹാരം മാത്രം കഴിച്ചാണ് പലരും കഴിഞ്ഞത്. പണം ചോദിച്ച പലരെയും ഭീഷണിപ്പെടുത്തി. അവസാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനിലൂടെയാണ് പല തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് പ്രവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ ആരോപിക്കുന്നു. മാത്രമല്ല താന്‍ പ്രസാഡിയോയുടെ ഉടമയാണെന്ന് സുരേന്ദ്രന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി പലരും പ്രതിപക്ഷനേതാക്കളെ സമീപിക്കുന്നുണ്ട്.
ഈ സുരേന്ദ്രകുമാര്‍ ശമ്പളം കൊടുക്കാനുള്ള തൊഴിലാളികള്‍ മറ്റ് കമ്പനികളില്‍ കയറാനായി എന്‍.ഒ.സി ചോദിച്ചപ്പോള്‍, ശമ്പളം വേണ്ടെന്ന് എഴുതിത്തരാമെങ്കില്‍ എന്‍.ഒ.സി തരാമെന്നാണ് മറുപടി നല്‍കിയത്. അവസാനം ജോലി ചെയ്ത കിട്ടേണ്ട ലക്ഷക്കണക്കിന് രൂപ വേണ്ടെന്ന് വെച്ച് മറ്റ് കമ്പനികളില്‍ കയറിയവരുണ്ട്.
സി.പി.എമ്മിന് സുരേന്ദ്രന്‍ 20 ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. പ്രവാസികളായ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാത്ത സുരേന്ദ്രനില്‍ നിന്ന് ഇത്രയും തുക തൊഴിലാളി പാര്‍ട്ടിയായ സി.പി.എം കൈപ്പറ്റിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ക്യാമറാ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിപരിചയമില്ലാത്ത പ്രസാഡിയോയ്ക്ക് കരാര്‍ കിട്ടിയതില്‍ ദുരൂഹതയുണ്ട്. റോഡിലെ നിയമലംഘനം പിടികൂടാന്‍ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി കരാര്‍ എസ്.ആര്‍.ഐ.ടിക്കാണ് ലഭിച്ചത്. പക്ഷെ, പദ്ധതി നടത്തിപ്പിനുള്ള ഉപകരാര്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോയ്ക്ക് ഇവര്‍ കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു ഇപ്പോള്‍ കോഴിക്കോട്ടാണ് താമസം. ഇയാള്‍ക്ക് പ്രസാഡിയോയുമായി ഇടപാടുണ്ടെന്ന് കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ പല പദ്ധതികളിലും പ്രവര്‍ത്തിപരിചയം വേണ്ടത്രയില്ലാത്ത ഈ കമ്പനിക്ക് പങ്കാളിത്തം ലഭിക്കുന്നത് എങ്ങനെയാണ്. ഇത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എ.ഐ ക്യാമറ പദ്ധതിയുടെ തുടക്കത്തില്‍ അല്‍ഹിന്ദ് എന്ന കമ്പനിയുണ്ടായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്ന് കാട്ടി ഇവര്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. ആ കത്ത് ഫയലില്‍ ഭദ്രമാക്കിവെച്ച അതേ സെക്രട്ടറി തന്നെയാണ് കരാര്‍ വിവാദമായപ്പോള്‍ അന്വേഷണം നടത്തുന്നത്.
കാസര്‍കോടും കണ്ണൂരും വെഹിക്കിള്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കലില്‍ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയില്‍ പ്രസാഡിയോയ്ക്ക് ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളും ലഭിച്ചു. 2018ല്‍ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയായിരുന്നു ഈ കരാര്‍ കിട്ടിയത്. എ.ഐ ക്യാമറക്ക് കെല്‍ട്രോണ്‍ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കില്‍ ഇവിടെ കിഡ്കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും പിന്നെ പ്രസാഡിയോയിലേക്കും എത്തിയത്. എന്നാല്‍ വഴിവിട്ട ഇടപാടിലൂടെ കരാര്‍ കിട്ടിയതും അതിന്റെ രേഖകള്‍ പുറത്തുവന്നതിനും പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാര്‍ പുറത്തായത്.
വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നല്‍കിയ കരാറില്‍ ഉപകരാര്‍ നല്‍കിയത് പ്രസാഡിയോക്കായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. ക്യാമറാ വിവാദം പുറത്തുവന്നയുടനെ പ്രസോഡിയയുമായി ഒരു ബന്ധവുമില്ലെന്ന് ഈരാളുങ്കല്‍ ചെയര്‍മാന്‍ പ്രസ്താവനയിറക്കി. അടുത്തദിവസം ഇത് പച്ചക്കള്ളമാണെന്ന രേഖകള്‍ പുറത്തുവന്നു.കെ ഫോണ്‍ അടക്കം മറ്റ് വന്‍കിട പദ്ധതികളിലും സമാനമായ ഉപകരാറുകള്‍ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തായിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികളിലെല്ലാം ടെണ്ടര്‍ ഘട്ടം മുതല്‍ കരാര്‍ ഉപകരാര്‍ ജോലികളില്‍ ഒരേ കമ്പനികള്‍ എത്തുന്നതില്‍ ദുരൂഹതയുണ്ട്. എ.ഐ ക്യാമറാ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ധനകാര്യവകുപ്പ് ഒരു കൊല്ലം മുമ്പ് ഫയലില്‍ കുറിച്ചതാണ്. മന്ത്രിമാരായ ആന്റണി രാജുവും പി.രാജീവും അടക്കം അത് കണ്ടതാണ്. കെല്‍ട്രോണിനും ഇക്കാര്യം അറിയാമായിരുന്നു. എന്നിട്ടും ഈ കരാറുമായി മുന്നോട്ടു പോവുകയും എസ്.ആര്‍.ഐ.ടിക്ക് ടെണ്ടര്‍ ലഭിക്കുകയും അവര്‍ പ്രസാഡിയോയ്ക്ക് ഉപകരാര്‍ നല്‍കുകയും ചെയ്തു.
ഒരു വര്‍ഷം പിഴയിനത്തില്‍ 475 കോടി രൂപ പിരിച്ചെടുക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത് അതായത് ഒരു ക്യാമറയില്‍ നിന്ന് ഒരു മാസം മിനിമം 300 നിയമലംഘനം. ഒരു നിയമ ലംഘനത്തിന് 500 രൂപാ വെച്ച് 750 ക്യാമറയില്‍ നിന്ന് കോടികള്‍ ജനങ്ങളെ പിഴിഞ്ഞെടുക്കാം. സര്‍ക്കാരിന്റെ പൊതുഖജനാവിന് ഒരു രൂപ പോലും നഷ്ടം വരില്ലെന്നാണ് വാദം. ഇതേക്കുറിച്ച് ജനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷവും ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ലെന്നാണ് മന്ത്രിമാരുടെ അടക്കം മറുപടി. എന്നാല്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ചാണല്ലോ ക്യാമറ വാങ്ങിയത്. അതും വലിയുടെ ഇരട്ടി തുക കൊടുത്തെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തുമില്ല. സത്യത്തില്‍ കേരളത്തില്‍ തന്നെയാണോ ഇതൊക്കെ നടക്കുന്നതെന്ന് അറിയുമ്പോള്‍ അത്ഭുതപ്പെട്ട് പോകും. തനിക്കൊപ്പം പറയാനില്ലെന്ന ധാര്‍ഷ്ട്യത്തോടെയാണ് മുഖ്യമന്ത്രി നടക്കുന്നത്. ഇതിനെല്ലാം ജനം മറുപടിപറയും. പക്ഷെ, അതിന് കുറച്ച് കാലമെടുക്കുമെന്ന് മാത്രം.
https://www.facebook.com/Malayalivartha


























