ചില്ലുകള്‍ പൊട്ടിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബോട്ടില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ കഴിയാതെ പോയത്. ചില്ലുകള്‍ പൊട്ടുന്നവയായിരുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ആക്രി വിലയ്ക്ക് മത്സ്യബന്ധന ബോട്ടു വാങ്ങി രൂപമാറ്റം വരുത്തിയാണ് സര്‍വ്വീസ് ബോട്ടാക്കിയത്

തൂവല്‍ത്തീരത്ത് ഉല്ലസിക്കാനെത്തിയവര്‍ കൂട്ടത്തോടെ കുഴികളിലേയ്ക്ക് മടങ്ങുന്നത് കണ്ട് മരവിച്ച് നില്ക്കുകയാണ് കേരള മനസാക്ഷി. ദുരന്തത്തിന്റെ ആഘാതത്തില്‍ മരവിച്ചു നില്ക്കുന്ന മനസുകളുടെ മുറിവുണക്കാനായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനങ്ങളും എത്തിയിട്ടുണ്ടെങ്കിലും ആ മുറിവുകളുണങ്ങാന്‍ കാലങ്ങളെടുക്കും. എങ്കിലും അപകടത്തില്‍പെട്ട ബോട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള ആരോപണങ്ങളാണ് പരിസരവാസികളും മീന്‍പിടുത്തക്കാരും ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ ബോട്ടുടമ നാസറിന്റെ പേരില്‍ പോലീസ് നരഹത്യക്കുറ്റത്തിന് കേസെടുത്തു. ഇത്തരം കേസുകളും ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നുമുള്ളത് കേരളത്തില്‍ പുതുമയുള്ള വാര്‍ത്തയല്ല.
എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ നല്കിയ വിവരങ്ങള്‍ എല്ലാവരിലും ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. അതായത് ബോട്ടിന്റെ നിര്‍മ്മാണത്തിലെ പാകപ്പിഴകള്‍ നേരത്തേ മത്സ്യതൊഴിലാളികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബോട്ടിന്റെ ജനല്‍ചില്ലുകളാണിപ്പോള്‍ വില്ലനായിരിക്കുന്നത്. മരണ സംഖ്യ കൂടിയതിനുത്തരവാദി ചില്ലുകള്‍ തന്നെയാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ചില്ലുകള്‍ പൊട്ടിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബോട്ടില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ കഴിയാതെ പോയത്. ചില്ലുകള്‍ പൊട്ടുന്നവയായിരുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ആക്രി വിലയ്ക്ക് മത്സ്യബന്ധന ബോട്ടു വാങ്ങി രൂപമാറ്റം വരുത്തിയാണ് സര്‍വ്വീസ് ബോട്ടാക്കിയത്. ജനല്‍ ഫിറ്റു ചെയ്തപ്പോള്‍ ഒറിജിനല്‍ ഗ്ലാസിന് പകരം പ്ലാസ്റ്റിക് കോട്ടട്ട് ഗ്ലാസ്സാണ് ഉപയോഗിച്ചിരുന്നത്.
മുങ്ങലറിയാവുന്ന രക്ഷാപ്രവര്‍ത്തകര്‍ ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗ്ലാസുകള്‍ പൊട്ടുന്നില്ലായിരുന്നു. ഗ്ലാസുകള്‍ പൊട്ടിക്കാന്‍ കഴിഞ്ഞെങ്കില്‍ നിരവധി പേരെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്. ജാക്കറ്റുകള്‍ ഉപയോഗിച്ചവര്‍ സ്വയം രക്ഷപ്പെടുകയും മറ്റു ചിലരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ബോട്ട് ചെളിയില്‍ പുതഞ്ഞതിന് ശേഷവും പലരേയും രക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഗ്ലാസ് വിന്‍ഡോകളാണെന്ന വിവരത്തില്‍ നിന്നും അധികൃതരാരും ഇത്തരമൊരു ബോട്ട സര്‍വ്വീസിനെ ശ്രദ്ധിച്ചിരുന്നില്ലെന്ന് വാസ്തവമാണ് പുറത്തു വരുന്നത്. ബോട്ടുടമ നാസറിന്റെ കൈക്കൂലിപ്പണത്തില്‍ കണ്ണ് മഞ്ഞളിച്ച ടൂറിസം വകുപ്പിന്റൈ നിലപാടുകള്‍ കേരള ടൂറിസത്തെ തന്നെ ഇല്ലാതാക്കുമെന്ന കാര്യത്തിലും സംശയമില്ല.
പല്ലനയാറ്റില്‍ കുമാരനാശാന്റെ മരണത്തിന് ഒരു നൂറ്റാണ്ട് എത്തി നില്ക്കുമ്പോള്‍ തൂവല്‍ തീരത്ത് നാം കണ്ടതും സുരക്ഷയില്ലായ്മയുടെ അപകടം തന്നെയാണ്. ബോട്ടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ യാത്രക്കാരെ കയറ്റുക, ലൈഫ് ജാക്കറ്റ് ഒവിവാക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്‌ബോട്ട് യാത്രയുടെ കച്ചവട തന്ത്രമറിയുന്നവര്‍ മീന്‍പിടുത്തക്കാര്‍ ഉപേക്ഷിക്കുന്ന ബോട്ടുകള്‍ അതായത് ആക്രി വിലയ്ക്ക് വാങ്ങിയവ തട്ടിക്കൂട്ടിയെടുത്ത് സഞ്ചാരികളെത്തുന്ന തീരങ്ങളില്‍ സര്‍വ്വീസ് നടത്തും. ബോട്ടിന്റെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‌കേണ്ടവര്‍ ഇതൊന്നും അറിഞ്ഞതായി പോലും ഭാവിക്കില്ല. ജലഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനം ഇനിയും നേരേയാകാത്ത കേരളത്തിലാണ് വാട്ടര്‍ മെട്രോയുടെ മഹത്വം പറഞ്ഞ് സൈബറിടത്തില്‍ പോരടിക്കുന്നത്.
പൂരപ്പുഴയും അറബിക്കടലും സംഗമിക്കുന്നയിടത്താണ് ഇന്നലെ അപകടം നടന്നത്. ഒരുഭാഗം താനൂര്‍ നഗരസഭയിലെ ഒട്ടുംപുറം. മറുഭാഗം പരപ്പനങ്ങാടി നഗരസഭയിലെ കെട്ടുങ്ങലും. താനൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ മാത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ ഒട്ടുംപുറം അഴിമുഖത്ത് എത്തിയിരുന്ന സന്ദര്‍ശകര്‍. പക്ഷേ, തൂവല്‍തീരമെന്ന പേരുനല്‍കി ടൂറിസം പദ്ധതി ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കായി. ഘട്ടംഘട്ടമായിട്ടായിരുന്നു തൂവല്‍തീരത്തെ ടൂറിസം പ്രൊജക്ടിന്റെ വികസനം. വാക് വേ, കഫ്റ്റീരിയ, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയെല്ലാ? ഒരുക്കി. ആഴ്ചകള്‍ക്ക് മുന്‍പാണ് ഫ്ളോട്ടിങ് ബ്രിഡ്ജും പ്രവര്‍ത്തനം ആരംഭിച്ചു.
ഇക്കഴിഞ്ഞ വിഷു,പെരുന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് അപകടത്തില്‍പ്പെട്ട ബോട്ട് തൂവല്‍തീരത്ത് സര്‍വീസ് നടത്താന്‍ തുടങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെയും തൂവല്‍തീരം കേന്ദ്രീകരിച്ച് ബോട്ട് സര്‍വീസുകളുണ്ടായിരുന്നു. ആഘോഷദിവസങ്ങളില്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന താത്കാലിക ബോട്ട് സര്‍വീസുകളും ഉണ്ടായിരുന്നു. എന്നാല്‍ തൂവല്‍തീരം പദ്ധതി വിപുലീകരിച്ചതോടെയാണ് പതിവായി ബോട്ട് സര്‍വീസ് ആരംഭിച്ചത്. എന്നിട്ടും അധികൃതരാരും തിരിഞ്ഞു നോക്കിയിട്ടില്ല.
ദിവസേന നൂറുക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന തൂവല്‍തീരത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളോ സുരക്ഷാ ജീവനക്കാരോ ഇല്ല. ദിവസങ്ങളായി തോന്നിയപോലെ ആളുകളെ കയറ്റി ബോട്ടുകള്‍ സര്‍വീസ് നടത്തിയിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയതേ ഇല്ല. ബോട്ട് സര്‍വീസിന്റെ അനുമതി അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ഡിടിപിസി അടക്കമുള്ള സംവിധാനങ്ങളാണ് ടൂറിസം പദ്ദതിയുടെ മേല്‍നോട്ടം വഹിക്കുന്നതെന്നുമാണ് നഗരസഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വകുപ്പുകള്‍ പരസ്പരം പഴിചാരി ഒഴിയുകയാണ്. ടൂറിസം വകുപ്പിന് വിപുലമായ അധികാരങ്ങളുണ്ടായിരുന്നിട്ടും സ്വകാര്യ വ്യക്തികളുടെ തോന്ന്യാസത്തിന് ജലഗതാഗത വകുപ്പ് തുറന്നു കൊടുത്തിരിക്കുന്നത് സാധാരണക്കാരന്റെ ജീവന്‍ വെച്ചുപന്താടാനുള്ള ലൈസന്‍സാണ്.
https://www.facebook.com/Malayalivartha

























