കേരളത്തിലെ ബോട്ടപകടങ്ങളേറെയും വരുത്തി വയ്ക്കുന്ന വിനയാണ്....ബോട്ടുകളുടെ കുഴപ്പത്തെക്കാള്‍ അത് നിയന്ത്രിക്കുന്നവരുടെ അഴിമതിയും അനാസ്ഥയും, നിയമലംഘനവുമാണ് എല്ലാ ബോട്ട് അപടകങ്ങളുടെയും കാരണം....

കേരളത്തിലെ ബോട്ടപകടങ്ങളേറെയും വരുത്തി വയ്ക്കുന്ന വിനയാണ്. ബോട്ടുകളുടെ കുഴപ്പത്തെക്കാള്‍ അത് നിയന്ത്രിക്കുന്നവരുടെ അഴിമതിയും അനാസ്ഥയും നിയമലംഘനവുമാണ് എല്ലാ ബോട്ട് അപടകങ്ങളുടെയും കാരണം. താനൂരില്‍ 22 പേരുടെ മരണം വരുത്തിവച്ച ദുരന്തത്തിലെ അതേ കാരണം തന്നെയായിരുന്ന തേക്കടിയിലും തട്ടേക്കാട്ടിലുമൊക്കെ സംഭവിച്ചത്. എവിടെ എന്നു ദുരന്തം സംഭവിച്ചാലും പത്തു ലക്ഷം രൂപയുടെ നഷ്ടപരിഹാരവും ദുഖാചരണവും പ്രഖ്യാപിക്കപ്പെടുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല. സംഭവിച്ച ചരിത്രവുമില്ല. അപകടം നടന്ന ദിവസങ്ങളില്‍ നാട്ടിലുള്ള ബോട്ടുകളും വള്ളങ്ങളും പിടിച്ച് അടിമുടി പരിശോധന നടത്തി കുറെപ്പേര്‍ക്ക് പിഴ ഈടാക്കുന്നതോടെ എല്ലാം തീര്‍ന്നു. അപകടസാധ്യതയില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഓടുന്ന ബോട്ടുകളില്‍ പതിവായ പരിശോധനയോ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കപ്പെടാറില്ല. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളുമില്ല.
കേരളത്തില്‍ ഓരോ പതിറ്റാണ്ടിലും ഒ ന്നും രണ്ടും വീതമുണ്ട് ബോട്ടപകടങ്ങള്‍. സര്‍ക്കാര്‍ സര്‍വീസിലുള്ള വാട്ടര്‍ കോര്‍പറേഷനില്‍ വരെ മുപ്പതും നാല്‍പതും വര്‍ഷം പഴക്കമുള്ള തടി ബോട്ടുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നു. യാത്രക്കാരെ കുത്തിനിറച്ചും അനുവദനീയമായതിനേക്കാള്‍ യാത്രക്കാരെ കയറ്റിയും പായുന്ന ബോട്ടുകള്‍ക്ക് യാതൊരു നിയന്ത്രണവും മേല്‍നോട്ടവുമില്ല.മുന്‍കാല ബോട്ട് ദുരങ്ങള്‍ അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മീഷനുകളെ ലക്ഷങ്ങള്‍ മുടക്കി നിയമിച്ചതല്ലാതെ ശാശ്വതമായ സുരക്ഷാ നടപടികള്‍ ഉണ്ടായിട്ടില്ല.ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയില്‍ നടന്ന ബോട്ടപകടം മഹാകവി കുമാരനാശാന്‍ അടക്കം 24 പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. 95 പേര്‍ക്ക് മാത്രം കയറാവുന്ന ബോട്ടില്‍ 145 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഒപ്പം ഭാരിച്ച ചാക്കുകളും ബോട്ടിലുണ്ടായിരുന്നു. അമിത ഭാരമായിരുന്നു അപകടത്തിന് കാരണമായതെന്ന് അന്വേഷിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പഴയ സ്ഥിതിക്ക് മാറ്റമില്ലെന്ന് പിന്നീടുണ്ടായ ഓരോ ദുരന്തവും വെളിപ്പെടുത്തുന്നു.2002 ജൂലൈ 27-ന് വേമ്പനാട്ട് കായലില്‍ കുമരകത്തിന് സമീപമുണ്ടായ ബോട്ടപകടത്തില്‍ 29 പേരാണ് മരിച്ചത്. മുഹമ്മയില്‍ നിന്ന് രാവിലെ നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് അപകടത്തില്‍പെട്ടത്. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ ബാക്കി നില്‍ക്കെയായിരുന്നു അപകടം.പി.എസ്.സി. പരീക്ഷ എഴുതാന്‍ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളും കൂലിപ്പണിക്കാരും മത്സ്യവില്‍പ്പനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.
എറണാകുളം-ഇടുക്കി ജില്ലാതിര്‍ത്തിയില്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ഉണ്ടായ ബോട്ടപകടത്തില്‍ 18 പേരാണ് മരിച്ചത്. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത് . ഈ സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്.
അപകടത്തില്‍പ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് അപകടശേഷം വ്യക്തമായിരുന്നു.2009 സെപ്റ്റംബര്‍ 30ന് വൈകുന്നേരം തേക്കടിയില്‍നിന്ന് മുല്ലപ്പെരിയാറിലേക്ക് പോയ കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തില്‍ പെട്ട് 46 പേര്‍ മരിച്ചു. ഭയാനകമായ ആ ദുരന്തത്തിനുശേഷം തേക്കടിയില്‍ കുറേക്കാലം ബോട്ടിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. ജലകന്യക ബോട്ടിലെ നിര്‍മാണ തകരാറായിരുന്നു അപകടത്തിന് കാരണമാക്കിയതെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.1971-ല്‍ തിരുവനന്തപുരത്ത് കരമനയാറ്റില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 12 യാത്രികരില്‍ ഒരു പെണ്‍കുട്ടി ഒഴികെ മറ്റ് 11 പേരും മരണമടഞ്ഞു.1980-ല്‍ എറണാകുളത്തെ കണ്ണമാലി കായലില്‍ നടന്ന ബോട്ടപകടത്തില്‍ 29 പേര്‍ മരിച്ചു.1983-ല്‍ കൊച്ചിയിലെ വല്ലാര്‍പാടത്ത് നടന്ന ബോട്ടു ദുരന്തത്തില്‍ 18 പേര്‍ മരിച്ചു. ഇത്തരത്തില്‍ ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും സര്‍ക്കാരും സംവിധാനങ്ങളും പഠിക്കുന്നില്ല. വിദേശരാജ്യങ്ങളിലേതുപോലെ സ്‌കൂള്‍ പഠനകാലത്തുതന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനോ പരിശീലിപ്പിക്കാനോ സംവിധനമില്ല. നീന്തല്‍ പരിശീലനം നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനമുണ്ടായതല്ലാതെ ഒന്നും സംഭവിച്ചില്ല.
ബോട്ടുകള്‍ ഇക്കാലത്ത് വിനോദത്തിനും മറ്റ് യാത്രകള്‍ക്കും മാത്രമല്ല ഉപയോഗിക്കുന്നുത്. ആഡംബര ബോട്ടുകളില്‍ ചിലതെങ്കിലും സഞ്ചരിക്കുന്ന ബാറുകളാണ്. രാത്രികാല സഞ്ചാരം പലപ്പോഴും സെക്‌സ് ടൂറിസം പോലുള്ള കാര്യങ്ങള്‍ക്കുമാണ്. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ മറപിടിക്കുന്നതും കുടപിടിക്കുന്നതും പോലീസും മറ്റ് ഉദ്യോഗസ്ഥരും തന്നെയാണ്. വെള്ളത്തിലെ കളി എക്കാലവും അപകടം വിൡച്ചുവരുത്തുന്നവയാണ്. വേണ്ടത്ര സുരക്ഷയില്ലാതെ കൈക്കുഞ്ഞുങ്ങളും വൈകല്യമുള്ളവരുമൊക്കെയായുള്ള അപകട യാത്രകള്‍. മണലൂറ്റുമൂലം പല കടവുകളിലും ആഴമുള്ള കുഴികളും ചുഴികളും പതിവാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കുട്ടികള്‍ ഇക്കാലത്തും കടത്തുവഞ്ചികളെ ആശ്രയിക്കുന്ന പ്രദേശങ്ങളുമുണ്ട്.കേരളത്തില്‍ എന്നൊക്കെ ബോട്ടപകടങ്ങളുണ്ടായിട്ടുണ്ടോ അന്നൊക്കെ ചെറിയ നഷ്ടപരിഹാരങ്ങളിലും മുഖ്യമന്ത്രിയുടെ അനുശോചനത്തിലും എല്ലാം തീരും. ശാശ്വതമായ സുരക്ഷാ സംവിധാനത്തെക്കുറിച്ചുമാത്രം ഒരിക്കലും ആരും സംസാരിക്കാറില്ല, നടപടികള്‍ സ്വീകരിക്കാറുമില്ല.
https://www.facebook.com/Malayalivartha
























