കരച്ചിലടക്കാനാകാതെ... വളരെ പ്രതീക്ഷയോടെ പഠിപ്പിച്ച് ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാകാതെ കരഞ്ഞ് തളർന്ന് മാതാപിതാക്കൾ; വീടിന്റെ മതിലില്‍ സ്ഥാപിച്ച 'ഡോ. വന്ദനദാസ് എംബിബിഎസ്' എന്ന നെയിം ബോര്‍ഡ് കണ്ട് ചങ്കു പിടഞ്ഞ് നാട്ടുകാർ; പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി; സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ

കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. രാത്രിയോടെ മുതദേഹം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിൽ എത്തിക്കും സംസ്ക്കാരം നാളെ 12 മണിയോടെ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാപിതാക്കളുടെ ഏകമകള്‍. ബിസിനസുകാരനായ അച്ഛന്‍ മോഹന്‍ ദാസും അമ്മ വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കള്‍. വളരെ പ്രതീക്ഷയോടെ പഠിപ്പിച്ച് ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാകാതെ ഉരുകുകയാണ് വന്ദനയുടെ മാതാപിതാക്കള്‍.
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് വന്ദന. വീടിന്റെ മതിലില്‍ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന നെയിം ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മരണവിവരമറിഞ്ഞ് എത്തിയ ഏവരിലും ഈ ബോര്‍ഡ് നൊമ്പരക്കാഴ്ചയായി. അസീസിയ മെഡിക്കല്‍ കോളേജിലാണ് വന്ദന എംബിബിഎസ് പൂര്‍ത്തിയാക്കിയത്.
കൊട്ടാക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്ത് വരികയായിരുന്നു വന്ദന. ഇന്ന് പുലര്‍ച്ചെ ആശുപത്രിയിലെത്തിച്ച, പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് വന്ദനയെ ആക്രമിച്ചത്. വൈദ്യ പരിശോധനയ്ക്കായായിരുന്നു ഇയാളെ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ വന്ദന തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha


























