നായയുടെ മാന്തലിൽ കണ്ണിൽ പരിക്ക്, അരയ്ക്ക് താഴെ കടിച്ച് കുടഞ്ഞു: തുടയെല്ല് പുറത്തേയ്ക്ക് വന്നു:- ആ കാഴ്ച കണ്ടവർ കണ്ണ് പൊത്തി: നിലവിളിക്കാൻ പോലുമാകാതെ കുഞ്ഞ് നിഹാൽ മരണത്തിന് കീഴടങ്ങി:- തെരുവ് നായ്ക്കളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും, അനങ്ങാതെ അധികൃതർ....

അവധി ദിവസമായ ഇന്നലെ വൈകിട്ട് കളിക്കാൻ വേണ്ടി സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങിയതാണ് തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച നിഹാൽ. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാരിക്കാൻ കഴിയില്ലായിരുന്നു. ഈ പതിനൊന്ന് വയസുകാരന്റെ മരണവാർത്തയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് മുഴപ്പിലങ്ങാട് ഗ്രാമം. പ്രദേശവാസികൾക്ക്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി എട്ടോടെയാണ് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. അരയ്ക്ക് താഴെ മുഴുവൻ മുറിവുകളുണ്ട്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ നായക്കൂട്ടം ഓടിയപ്പോൾ പേടിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും അവിടെവെച്ചായിരിക്കാം നായകളുടെ ആക്രമണമെന്നും കരുതുന്നു.
വൈകീട്ടുമുതൽ കാണാതായ കുട്ടിക്കുവേണ്ടി നാട്ടുകാർ തിരച്ചിൽ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു. നായകളുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. എന്നാൽ കുഞ്ഞിനെ കടിച്ചുകീറുന്നതാണെന്ന് അവരാരും ആദ്യം കരുതിയില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടുപരിസരത്ത് പരിശോധിച്ചത്.
നിഹാലിന്റെ ശരീരം കണ്ടവർ കണ്ണുപൊത്തി. പിന്നെ വിതുമ്പിക്കരഞ്ഞു. ഒന്നു നിലവിളിക്കാൻപോലും ആകാത്ത ആ കുഞ്ഞിന്റെ വേദനയോർത്ത് രാത്രി മുഴുവൻ കെട്ടിനകം ഗ്രാമം ഉണർന്നു കരഞ്ഞു. ദാറുൽ റഹ്‌മയിലെ നിഹാലിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു.
ഒരു നായ വന്നാലൊന്നും നിഹാലിനെ ഇങ്ങനെ ആക്രമിക്കാനാകില്ലെന്ന് നാട്ടുകാരായ അസീസും ഷംസുവും പറഞ്ഞു. ഒരുപാട് നായകൾ ആക്രമിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്ത് അത്ര പരിക്കുണ്ടായില്ല. നായയുടെ മാന്തലിൽ കണ്ണിന്റെ പരിക്ക് കാണാം. അരയ്ക്കു താഴെ നായകൾ കടിച്ചുകുടഞ്ഞു. തുടയെല്ല് പുറത്തേക്ക് വന്നു. നിഹാലിനെ അരമണിക്കൂറായിട്ടും കാണാതിരുന്നപ്പോൾ മാതാവ് നുസീഫ ഇത് പ്രതീക്ഷിച്ചില്ല. മോനെ കണ്ടോ എന്ന് ഫോൺ വിളിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് കെട്ടിനകം ഗ്രാമത്തിന്റെ ഉള്ളുലഞ്ഞതെന്ന് പി.കെ. റിഷാദ് പറഞ്ഞു. ഓരോ നിമിഷവും പിന്നെ തീപിടിച്ച നിമിഷങ്ങളായിരുന്നു. ചെറുപ്പക്കാർ മുഴുവൻ നിഹാലിനെ തിരഞ്ഞു. കണ്ടുപിടിച്ചപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു.
ബീച്ചിനടുത്തുള്ള ഓരോ വഴിയിലെയും തെരുവുനായ്ക്കളുടെ ശല്യം നാട്ടുകാർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും മുൻകരുതൽ എടുത്തില്ലെന്ന പരാതിയും രോഷവും ഇവിടെയുണ്ട്. ഒരാഴ്ചയായി തെരുവുനായശല്യം രൂക്ഷമാണെന്ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. ഫർഹാന പറഞ്ഞു. പഞ്ചായത്തിൽ നായകളുടെ വന്ധ്യംകരണം നടക്കാത്ത സാഹചര്യത്തെക്കുറിച്ച് മുഴപ്പിലങ്ങാട് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. റജീനയും പറയുന്നു. നാട്ടുകാരിൽ ഒരാളെ നായ കടിച്ചിട്ടും ബീച്ചിൽ വന്ന മറുനാടൻ ടൂറിസ്റ്റുകളെ കടിച്ചുപറിച്ചിട്ടും അധികൃതർ ഒന്നു ചെയ്തില്ല. സർക്കാർതലത്തിൽ ഈ വിഷയം ഗൗരവമായി അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു പറഞ്ഞു.
തെരുവു നായ്ശല്യം ഏറെയുള്ള പ്രദേശങ്ങളിലൊന്നാണ് മുഴപ്പിലങ്ങാട്. ഡ്രൈവ് ഇൻ ബീച്ചിലും പരിസരത്തും ശല്യം ഏറെയാണ്. 4 മാസം മുൻപ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകരോടൊപ്പം എത്തിയ രണ്ടു കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു. തുടർന്ന് മുഴപ്പിലങ്ങാടും ഡ്രൈവ് ഇൻ ബീച്ചിലുമുള്ള തെരുവുനായ്ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പരുക്കേറ്റ കുട്ടികളെ കലക്ടറേറ്റിൽ കലക്ടറുടെ മുൻപിൽ ഹാജരാക്കിയിരുന്നു. അധികൃതരോടു പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് കുട്ടികളെ കലക്ടറുടെ മുന്നിൽ എത്തിച്ചതെന്ന് അന്നു നാട്ടുകാർ ആരോപിച്ചിരുന്നു.
ബീച്ചിലെയും പരിസരത്തെയും തെരുവുനായ്ശല്യം നേരിൽക്കണ്ട് ബോധ്യപ്പെടാൻ കലക്ടറോട് ബീച്ചും പരിസരവും സന്ദർശിക്കണമെന്നും അന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്ഥലം സന്ദർശിക്കാമെന്നും പരിഹാര നടപടിയെടുക്കാം എന്നും കലക്ടർ വാഗ്ദാനം നൽകിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നടപടികൾ എടുത്തിരുന്നെങ്കിൽ ഇന്നലെ നടന്ന ദാരുണമായ സംഭവം ഉണ്ടാകില്ലായിരുന്നെന്നും നാട്ടുകാർ വേദനയോടെ പറയുന്നു.
https://www.facebook.com/Malayalivartha























