കേരളത്തിലെ സി.പി.എമ്മുകാര്‍ വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിക്കാൻ കഴിവുള്ള പ്രബല വിഭാഗം, ഇരട്ടത്താപ്പിന് ഉളുപ്പില്ലാതെ സി.പി.എം, അവര്‍ പ്രതിയാണെന്ന് പറയുന്നവര്‍ പ്രതിയും അവര്‍ പ്രതിയല്ലെന്ന് പറയുന്നവര്‍ നിരപരാധികളും

കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ഭൂപടത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും നിര്‍ണായ ശക്തിയാവുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇതിനൊപ്പം ലവലേശം ജനാധിപത്യബോധമില്ലാത്ത കാര്യങ്ങള്‍ ചെയ്യുകയും അതിനെ ന്യായീകരിക്കുകയും ഇതേ കാര്യം രാഷ്ട്രീയ എതിരാളികള്‍ ചെയ്താല്‍ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്നവരാണ് ഈ പാര്‍ട്ടിക്കാര്‍. അത്തരത്തിലൊരു പുതിയ നാടകമാണ് സഖാക്കളിപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
കുട്ടി സഖാക്കള്‍ മുതല്‍ കാര്‍ന്നോമ്മാരായ കമ്മികള്‍ വരെ അതില്‍ ഭംഗിയായി നടിക്കുന്നു. എസ്.എഫ്.ഐ നേതാവായിരുന്ന കെ.വിദ്യയുടെ വ്യാജ രേഖയും സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരീക്ഷാ വിവാദമാണ് വിഷയം. വിദ്യ എസ്.എഫ്.ഐ വിട്ടെങ്കിലും സി.പി.എമ്മുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. പി.കെ ശ്രീമതി ടീച്ചറുടെ വാത്സല്യം തുളുമ്പുന്ന ഫെയിസ്ബുക്ക് പോസ്റ്റില്‍ നിന്നത് വ്യക്തമാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിദ്യ സജീവസാനിധ്യമായിരുന്നു.
ഗത്യന്തരമില്ലാതെ കോമ്രേഡുകള്‍ വിദ്യയെ തള്ളിപ്പറയുയാണെന്ന് എല്ലാര്‍ക്കും അറിയാം. കാരണം നിങ്ങളുടെ വാക്കുകളില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥ ഉണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ എക്‌സ് കോമ്രേഡ് ഇന്ന് അഴിക്കുള്ളിലായേനെ. പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ പൂഞ്ഞാറിലെ വീട്ടില്‍ നിന്ന് പാതിരാത്രി അറസ്റ്റ് ചെയ്തവരാണ് നിങ്ങളുടെ പോലീസ്. ആ പോലീസ് വിദ്യയുടെ മുന്നില്‍ കണ്ണ്‌കെട്ടികളികളിക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സി.പി.എം നേതാവും മുന്നോട്ടുവരുന്നില്ല. ചാനല്‍ചര്‍ച്ചകളിലൊന്നും സഖാക്കളുടെ ഗര്‍ജ്ജനം മുഴങ്ങുന്നില്ല.
പകരം കുറേ സഹയാത്രികര്‍ എന്തൊക്കെയോ ഓരിയിടുന്നു. കോണ്‍ഗ്രസ്സ് നേതാക്കളായ മാത്യുകുഴല്‍ നാടന്റെയും എം.എം ഹസ്സന്റെയും പരീക്ഷാ തട്ടിപ്പുകളെ കുറിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്തും വാതോരാതെ വര്‍ണിച്ചവരാണ് വിദ്യയ്ക്ക് വേണ്ടി മാളത്തിലൊളിച്ചിരിക്കുന്നത്. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ എന്താണ് സഖാക്കളേ വിളിക്കേണ്ടത്. വര്‍ഗശത്രുവിനോട് പൊറുത്താലും കൂടെയുള്ള ഒറ്റുകാരോട് ക്ഷമിക്കരുത് എന്നല്ലേ നിങ്ങള്‍ സ്റ്റഡിക്ലാസുകളില്‍ വീമ്പിളക്കുന്നത്.
സി.പി.എമ്മിനെയും എസ്.എഫ്.ഐയെയും സമൂഹമധ്യത്തില്‍ അപമാനിക്കുകയും നാണംകെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തിയല്ലേ വിദ്യയുടെ ഭാഗത്ത് നിന്നുണ്ടായത്. അപ്പോള്‍ ആ വ്യക്തിയെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കില്ലേ. വിദ്യ എവിടെയുണ്ടെന്ന് പോലീസിന് അറിയാഞ്ഞിട്ടല്ല, അറസ്റ്റ് ചെയ്യാത്തത്. രാഷ്ട്രീയ അനുമതി ലഭിക്കാത്തത് കൊണ്ടാണെന്ന് സാമാന്യബോധമുള്ളവര്‍ക്കറിയാം. ഒളിവിലിരിക്കുന്നയാള്‍ക്ക് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കാന്‍ വരെ സര്‍ക്കാര്‍ അവസരമുണ്ടാക്കി.
എന്നിട്ട് വിദ്യ എസ്.എഫ്.ഐക്കാരിയല്ലെന്ന ന്യായീകരണവും. ഇതാണ് ഇരട്ടത്താപ്പ് നമ്പര്‍ ടു. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചത് സംബന്ധിച്ച കാര്യം സാങ്കേതിക പിഴവാണെന്ന് എറണാകുളം മഹാരാജാസ് കോളേജ് അധികൃതര്‍ അറിയിച്ചെങ്കിലും സഖാക്കള്‍ക്ക് അത് ദഹിച്ചില്ല. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ആര്‍ഷോയെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചത് കൊണ്ട് കേസെടുത്തു. ആര്‍ഷോയുടെ പരീക്ഷാ വിജയം കെ.എസ്.യു പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രര്‍ത്തകയെയും പ്രതിയാക്കി. പലരെയും പോലീസ് ചോദ്യം ചെയ്തു.
എല്ലാം ശരവേഗത്തിലായിരുന്നു. പിണറായി പോലീസിന്റെ ഒരു സ്പീഡേ... എന്നാല്‍ വിദ്യയെ ചോദ്യം ചെയ്യുകയോ, അറസ്റ്റ് ചെയ്യുകയോ പോട്ടെ അവരെവിടാണെന്ന് പോലും കണ്ടെത്താനാവാതെ കുഴയുന്ന പിണറായി പോലീസ് ഇനി മഹാരാഷ്ട്ര എ.ടി.എസിന്റെയോ, കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെയോ സഹായം തേടിയാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ കുറേക്കാലമായി പോലീസിന്റെ മീറ്റര്‍ നിയന്ത്രിക്കുന്ന ഒരു മീറ്ററുണ്ട്, 'ശശി മീറ്റര്‍' ആ മീറ്റര്‍ ചെലപ്പോ ഓടും ചെലപ്പോ ചാടും ചെലപ്പോ അനങ്ങില്ല. ഇതാണ് ഇരട്ടത്താപ്പ് നമ്പര്‍ ത്രീ.
രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ സൂചിക പടവലങ്ങ പോലെ താഴോട്ട് കൂപ്പ്കുത്തിയപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്ന സിതാറാം യെച്യൂരിയും അറബിക്കടലിന്റെ തീരത്ത് ചെങ്കോട്ട കാക്കുന്ന പിണറായി വിജയനും പള്ളിവാളും ചിലങ്കയുമായി ഇറങ്ങി. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയേയും കൊണ്ട്, യാതൊരു സുരക്ഷയുമില്ലാതെ കേരളാ പോലീസ് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചതിന്റെ ദൃശ്യങ്ങള്‍ ജനങ്ങളെ അറിയിച്ച മാതൃഭൂമി ചാനലിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇതേ പിണറിയിയുടെ പോലീസ് കേസെടുത്തു.
കര്‍ണാടകയിലെ ഉടുപ്പിയില്‍ വെച്ച് മൂന്ന് മാധ്യമപ്രവര്‍ത്തകരും പോലീസിനെ ഭീതിപ്പെടുത്തി എന്നാണ് കേസ്. പോലീസിന്റെ വീഴ്ച തുറന്നുകാട്ടിയതിനുള്ള പക. കേസ് റദ്ദാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ നാഥനായ പിണറായി വിജയന്‍ തയ്യാറായില്ല. സീതാറാം യെച്യൂരി മൗനവ്രതത്തിലായിരുന്നു. ഇതാണ് ഇരട്ടത്താപ്പ് നമ്പര്‍ ഫോര്‍.സി.പി.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദന്‍ മാഷ് പറയുന്നത് മോദിയുടെ മാധ്യമവേട്ടയും സംസ്ഥാനത്ത് ഏഷ്യാനെറ്റ് ലേഖികയ്‌ക്കെതിരെ എടുത്ത കേസും താരതമ്യം ചെയ്യേണ്ടെന്നാണ്.
ആര്‍ഷോ കേസ് പോലുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ ഇനിയും കേസെടുക്കുമെന്നും അദ്ദേഹം ഭീഷണിയും മുഴക്കി. ഇതൊക്കെ തന്നെയല്ലേ കേന്ദ്രസര്‍ക്കാരും ചെയ്യുന്നത്. എന്നിട്ട് അവര് ചെയ്താല്‍ മാധ്യമവേട്ട, ഞങ്ങള് ചെയ്താല്‍ ഗൂഢാലോചന. ഇതാണ് ഇരട്ടത്താപ്പ് നമ്പര്‍ ഫൈവ്. ഇതുപോലെ ഒരേ വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിക്കാനുള്ള കഴിവും ആവാസവ്യവസ്ഥയും ഉള്ള കേരളത്തിലെ പ്രബല വിഭാഗമാണ് സി.പി.എമ്മുകാര്‍.
അവര്‍ പ്രതിയാണെന്ന് പറയുന്നവര്‍ പ്രതിയും അവര്‍ പ്രതിയല്ലെന്ന് പറയുന്നവര്‍ നിരപരാധികളും. സി.പി.എമ്മിന്റെ ഇത്തരം മലക്കംമറിച്ചിലുകള്‍ കാണുമ്പോ തിരുവന്തോരത്ത് പ്രായമായ അമ്മൂമ്മമാരും അപ്പൂപ്പന്മാരും സമ്മതിക്കണം എന്ന വാക്കിന് പകരം പറയുന്നൊരു വാക്കാണ് ഓര്‍മ്മവരുന്നത് 'തമ്മസിക്കണം'. അദ് തന്നെ ഈ ഉളുപ്പില്ലായ്മയെ തമ്മസിക്കണം.
https://www.facebook.com/Malayalivartha























