തല്ലിയത് തില്ലങ്കേരിയല്ലേ? ക്ഷമിച്ചേരെ....! ജയിലുകൾ പാർട്ടി സെല്ലാവുന്നു, ജീവനക്കാർ സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെടാൻ നീക്കം തുടങ്ങി, ആകാശിനെ ബിജെപിക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ഓട്ടത്തിൽ സിപിഎം

കണ്ണൂർ, വിയ്യൂർ ജയിലുകളിലെ ജീവനക്കാർ സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെടാൻ നീക്കം തുടങ്ങി. സി പി എം ഗുണ്ടകളിൽ നിന്നും തല്ല് കിട്ടിയ സാഹചര്യത്തിലാണ് ജീവനും കൊണ്ട്. രക്ഷപ്പെടാൻ ജീവനക്കാർ ശ്രമിക്കുന്നത്. വിയ്യൂരിലെയും കണ്ണൂരിലെയും ജയിലുകളിൽ നടക്കുന്നതെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണ്. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി ഇവർ ക്വട്ടേഷൻ ഏറ്റെടുത്തതു നിർവഹിക്കുന്നവരായതു കൊണ്ട് ഇവരെ തൊട്ടാൻ എല്ലാവർക്കും ഭയമാണ്.
ജയിലുകളിൽ വല്ലാത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ആകാശിനെ ബി ജെ പി ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ഓട്ടത്തിലാണ് സി പി എം. ആകാശ് തില്ലങ്കേരിക്ക് ജയിലിൽ വി ഐ പി പരിഗണന നൽകണമെന്ന ഉത്തരവ് ലംഘിച്ച ജയിൽ ഉദ്യോസ്ഥർക്ക് സി പി എം പണി കൊടുക്കാൻ തയ്യാറെടുക്കുന്നു എന്നാണ് സൂചന. ജയിൽ ഉദ്യോഗസ്ഥന് ആകാശ് കണക്കിന് നൽകിയിട്ടും ആകാശിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
സി പി എം പ്രവർത്തകർ പ്രതികളായി കഴിയുന്ന ജയിലുകളുടെ സുരക്ഷ സി പി എം വിശ്വാസികളെ തന്നെ ഏൽപ്പിക്കണമെന്ന രഹസ്യ നിർദ്ദേശം സി പി എം സംസ്ഥാന കമ്മിറ്റി സർക്കാരിന് നൽകി കഴിഞ്ഞു. ആകാശ് തില്ലങ്കേരി ജയിലറെ മർദ്ദിച്ച വിവരം മാധ്യമ ങ്ങൾക്ക് ആദ്യം ചോർത്തി നൽകിയത് ആരാണെന്ന് അറിയാൻ ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അടി കിട്ടിയ ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് തെറ്റുണ്ടെന്ന് വരുത്തി തീർക്കാനും ശ്രമമുണ്ടെന്നറിയുന്നു..
ഇതിൻ്റെ ഭാഗമായാണ് ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം. ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശിനെ ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം.
സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് നിർദ്ദേശം.വിയ്യൂർ സെൻട്രൽ ജയിലിലെ അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചിരുന്നു. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി.
2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ആകാശിൻ്റെ സംരക്ഷണം പാർട്ടി ഏറ്റെടുത്തിരുന്നു.
ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്കിലായിരുന്നു.. ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചത്. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്. ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. കണ്ണൂരായിരുന്നു ഇവർക്ക് സേഫ് സോൺ.
ജയിലിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരി കാർ വിൽപ്പനക്ക് വെച്ചു. രാവിലെ 8 മണിയോടെയാണ് ഫേസ്ബുക്കിൽ കാർ വിലക്ക് വെച്ചതിന്റെ പരസ്യം എത്തി. 2011 മോഡൽ ഇന്നോവ കാറാണ് വിൽപ്പനക്ക് വച്ചത്. ഏഴ് ലക്ഷം രൂപക്കാണ് കാർ വിറ്റത്.. ഫേസ്ബുക്കിലെ കാർ വിൽപന ഗ്രൂപ്പിലാണ് വാഹനം വിൽപനയ്ക്കെന്ന് അറിയിപ്പ് വന്നത്. ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സാമ്പത്തീക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചത് എന്നാണ് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ പേരിലല്ല വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചു.. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് അടക്കം 14 ക്രിമിനൽ കേസുകളുണ്ട്. ജിജോ തില്ലങ്കേരിക്ക് എതിരെ 23 കേസുകളാണ് ഉള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ സി പി എം ആകാശിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ രഹസ്യധാരണ തുടർന്നു.
ഇടയ്ക്ക് ആകാശ് തില്ലങ്കേരി ബിജെപിയുമായി അടുപ്പം പുലർത്തുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. പി.ജയരാജൻ്റെ പിന്തുണ ആകാശിനുണ്ടെന്നും സി പി എം ഔദ്യോഗിക വിഭാഗം സംശയിച്ചു. ആകാശ് ബി ജെ പിയിലെത്തിയാൽ ടി. പി ചന്ദ്രശേഖരൻ കേസിൽ ഉൾപ്പെടെ പുനരന്വേഷണം വരുമെന്നും സി പി എമ്മിനറിയാം. ആകാശിനെ കളത്തിലിറക്കി കേരള സി പി എമ്മിനെ ഇല്ലാതാക്കാനുള്ള കളികൾ ഡൽഹിയിൽ നടന്നിരുന്നു. ഇപ്പോഴും നടക്കുന്നുണ്ട്.
ഡൽഹിയിൽ ആകാശിൻ്റെ എഫ്.ബി. പോസ്റ്റ് എത്തിച്ചാൽ സി പി എം നേതൃത്വം നൽകിയ എല്ലാ കൊലപാതകങ്ങളും അന്വേഷിക്കാൻ സാധ്യതയുണ്ടെന്ന് പിണറായിക്കറിയാം. എങ്കിൽ പല നേതാക്കളുടെയും കാലഘട്ടം അവസാനിക്കും.ആകാശിനെ ഭയന്ന് സി പി എം തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരുന്നു. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിനു പിന്നാലെയാണ് പൊതുയോഗം വിളിച്ചത്. ആകാശിന്റെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിനെ പാർട്ടിയിലെ തന്നെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുവെന്നത് വിഭാഗീയ നീക്കമാണെന്ന തോന്നലും നേതൃത്വത്തിനുണ്ട്. പാർട്ടിയിലെ ഒരു വിഭാഗം എന്നുദ്ദേശിക്കുന്നത് പി.ജയരാജനെയാണ്.
കണ്ണൂർ സിപിഎമ്മിൻ്റെ ഉടയാട അഴിഞ്ഞു വീഴുകയാണ്. സിപിഎമ്മിൻ്റെ പഴയ കാല ഗുണ്ടകളും പി.ജയരാജൻ്റെ വിശ്വസ്തരുമായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമാണ് പാർട്ടിക്കെതിരെ കേട്ടാൽ അറയ്ക്കുന്ന കഥകളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മുറിവേറ്റ സിംഹമായ പി.ജയരാജൻ്റെ സകലമാന പിന്തുണയും ഇവർക്കുണ്ടെന്ന് വേണം മനസിലാക്കാൻ.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും എതിരായ സി പി എം നീക്കം പി ജയരാജനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ്റെ പണിയായി സി പി എമ്മിലെ ടീം കണ്ണൂർ വ്യാഖ്യാനിക്കുന്നു. പി.ശശിയുടെ രംഗപ്രവേശത്തോടെയാണ് കണ്ണൂരിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തർ പരാതിയുമായി രംഗത്തെത്തിയത്. ആകാശും അർജുനും പി.ജയരാജൻ്റെ വിശ്വസ്ത അണികളാണ്. ആകാശും അർജുനും സി പി എമ്മിനോട് കലിപ്പ് തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി.
അർജുനും ആകാശിനും എതിരെ ഡിവൈഎഫ്ഐയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പരാതി. സ്വർണ്ണ കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ചില നേതാക്കളുടെ ബന്ധം പാർട്ടിക്ക് കളങ്കമാണെന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിലെ വിമർശനം പി.ജയരാജനെ കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നിരുന്നു. മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു.
ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തെ പാർട്ടി നടപടി എടുത്തകാര്യം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ ജില്ലയിൽ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു.
രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നായിരുന്നു പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിലെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് മുഴുവൻ പരസ്പരം പോരടിക്കുന്ന സി പി എമ്മും സിപിഐയും പി ജയരാജൻ്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നാണ് സന്തോഷ് പറഞ്ഞത്.
ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്ന് സി പി ഐ നേതാവ് വിമർശിക്കുന്നു. ഇ.കെ. നായനാർക്ക് ശേഷം കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ ഏറ്റവുമധികം സ്വാധീനമുള്ള നേതാവായിരുന്നു ജയരാജൻ. ഈ സ്വാധീനം വ്യക്തിപൂജയിലേക്കെത്തുകയും പാർട്ടി ചട്ടക്കൂടിന് അപ്പുറത്തേക്ക് വളരാൻ ശ്രമിച്ചതുമാണ് ഇദ്ദേഹത്തിന് വിനയായത്. ആർ.എസ്.എസ് ആക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് അദ്ദേഹം.
ലളിത ജീവിതം നയിച്ചതും, താഴെക്കിടയിലുള്ള പ്രവർത്തകരുമായി ആത്മബന്ധം സ്ഥാപിച്ചതുമൊക്കെയാണ് ജയരാജനെ അണികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. എന്നാൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. തുടർച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഭരണത്തിന്റെ പ്രതിഛായക്കു പോലും മങ്ങലേൽപ്പിക്കുന്ന വിധത്തിൽ വളർന്നതോടെയാണ് ജയരാജനെതിരെ നീക്കമാരംഭിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന വേളയിൽ പോലും രാഷ്ട്രീയ കൊലപാതകം നടന്നതും ബി.ജെ.പി ഇത് രാഷ്ട്രീയ ആയുധമാക്കിയതും അന്ന് വലിയ തിരിച്ചടിയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ടിക്കറ്റ് നൽകി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാർട്ടി നൽകിയില്ല. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും അവസരം ലഭിച്ചില്ല. ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വി.എൻ.വാസവൻ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാവുകയും ചെയ്തു.സ്ഥാനമാനങ്ങളില്ലെങ്കിലും പി.ജെ ആർമിയിലൂടെ പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നിരുന്നുവെങ്കിലും രാഷ്ട്രീയ വിവാദങ്ങളുണ്ടായതോടെ പി.ജെ ആർമിക്ക് പാർട്ടി വിലക്കേർപ്പെടുത്തി.
റെഡ് ആർമി എന്ന പേരിൽ ഇത് പുനർജീവിപ്പിച്ചുവെങ്കിലും സജീവമല്ലാതായി. പി.ജെ ആർമിയുടെ അമരക്കാരായിരുന്നു അർജുൻ ആയാങ്കിയും, ആകാശ് തില്ലങ്കേരിയും. ഇവർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് പി. ജയരാജൻ വീണ്ടും വിവാദപുരുഷനായത്. ഇവർക്ക് ജയരാജനുമായുള്ള അടുപ്പമായിരുന്നു വിവാദത്തിന് കാരണം. ജയരാജൻ ഇവരെ തള്ളി പറഞ്ഞുവെങ്കിലും മാധ്യമങ്ങൾ ഇതിന് പിന്നാലെ പോയി വിവാദങ്ങൾ സജീവമാക്കി. ഏറ്റവുമൊടുവിൽ സംസ്ഥാന കമ്മിറ്റിയുടെ താക്കീതിന് വഴിവെച്ചതും ഈ വിവാദമായിരുന്നു. ജയരാജന് പാർട്ടിയിൽ പിടിവിട്ടതോടെയാണ് ആകാശും അർജുനും സി പി എമ്മിനെതിരെ തിരിഞ്ഞത്. സി പി എമ്മിൻ്റെ വഴിവിട്ട പോക്കിനെതിരെ കണ്ണൂരിലെ ഒരു വലിയ വിഭാഗം നേതാക്കൾ രംഗത്തുണ്ട്.
പിണറായി വിഴുന്നത് കാത്തിരിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. ശിവശങ്കറിനൊപ്പം പിണറായിക്കും പണി കിട്ടുമെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിനറിയാം. അതിന് വേണ്ടിയാണ് പാർട്ടി കാത്തിരിക്കുന്നത്.ബി ജെ പി കണ്ണൂരിൽ സി പി എമ്മിന് വലവിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.കണ്ണൂരിലെ പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ടാണ് ബി ജെ പി നീങ്ങുന്നത്. ഒപ്പം സ്വർണ്ണക്കടത്ത് കേസിലും ബി ജെ പി പിടിമുറുക്കുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തുക എന്നതിനെക്കാൾ പ്രമുഖ സി പി എം നേതാക്കളെ ജയിലിൽ അടയ്ക്കുകയാണ് ലക്ഷ്യം. അതിൽ തില്ലങ്കേരി ഡി ജി പി യെ തല്ലിയാലും സി പി എം ഒന്നും ചെയ്യില്ല.
https://www.facebook.com/Malayalivartha


























