വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു....വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം, സംസ്ഥാന കലോത്സവത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു അദ്ദേഹം

വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. തൃശൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവജനോത്സവമായ സംസ്ഥാന കലോത്സവത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു അദ്ദേഹം. നാല്‍പതോളം വര്‍ഷം തുടര്‍ച്ചയായി ഹിമാലയം സന്ദര്‍ശിച്ച അദ്ദേഹം പുണ്യഹിമാലയം എന്ന യാത്ര വിവരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30 തവണ ഹിമാലയാത്ര നടത്തിയതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.
പ്രധാനാധ്യാപകന്‍, ഡിഇഒ, ഡിഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടറായി 1979ല്‍ ആണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് കലാമണ്ഡലം സെക്രട്ടറി, ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം 1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് അദ്ദേഹത്തിന്റെ ജനനം. 1947ല്‍ തന്റെ നാടായ മൂക്കുതലയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ചിത്രന്‍ നമ്പൂതിരിപ്പാട് ഒരു സ്‌കൂള്‍ സ്ഥാപിക്കുകയും ഒരു നാടിന്റെ തന്നെ വിദ്യാഭ്യസ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈ സ്‌കൂള്‍ വെറും ഒരു രൂപ വില വാങ്ങി കേരള സര്‍ക്കാരിന് കൈമാറിയിരുന്നു.
"
https://www.facebook.com/Malayalivartha


























