വല്ലാത്തൊരു അനുഭവം... അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു; 13 ദിവസം കാത്തിരുന്നുവെങ്കിലും അമ്മ വന്നില്ല; ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡില്‍ ചികിത്സയിലായിരുന്ന കുട്ടിക്കൊമ്പന്‍ അസുഖം മൂര്‍ച്ഛിച്ച് ചരിഞ്ഞു

അരിക്കൊമ്പന്റെ ത്രില്ലടിപ്പിക്കുന്ന കഥകള്‍ കേട്ടിരുന്ന നാട്ടില്‍ നോവായി ഒരു കുട്ടിക്കൊമ്പന്‍ മാറി. അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാല്‍, അസുഖം മൂര്‍ച്ഛിച്ച് ചൊവ്വാഴ്ച ചരിഞ്ഞു.
13 ദിവസം അമ്മയ്ക്കായി കാത്തിരിപ്പിലായിരുന്നു കുട്ടിക്കൊമ്പന്‍. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് 16നാണ് വനപാലകര്‍ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഒരുവയസ് പ്രായമുള്ള ആനക്കുട്ടിയെ കൃഷ്ണയെന്ന് പേരിടുകയും ചെയ്തു. നന്നേ ക്ഷീണിതനായ ആനക്കുട്ടിയെ അമ്മ വന്ന് കൊണ്ടുപോകുമെന്നായിരുന്നു നിഗമനം. എന്നാല്‍, നാല് ദിവസം കാത്തിരുന്നിട്ടും അമ്മയാന വന്നില്ല. തുടര്‍ന്നാണ് ചികിത്സക്കായി ബൊമ്മിയാംപടിയിലേക്ക് മാറ്റിയത്.
ചികിത്സയുടെ ആദ്യഘട്ടത്തില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ഉഷാറാകുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതനായി. വെറ്ററിനറി ഡോക്ടര്‍ പ്രത്യേക പരിചരണം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അട്ടപ്പാടി പാലൂരില്‍ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെത്തിയത് അടുത്തിടേയാണ്. തള്ളയാനയ്‌ക്കൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം വിട്ട് പോവുകയായിരുന്നു. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയ നാട്ടുകാരാണ് കുട്ടിയാന തനിയെ നില്‍ക്കുന്നത് കണ്ട് വനംവകുപ്പിനെ വിവരം അറിയിച്ചത്.
അതേസമയം മറ്റൊരു ആനയുടെ വാര്‍ത്തയും വന്നു. കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റു. വൈദ്യുതാഘാതമേറ്റ കാട്ടാന മണിക്കൂറുകള്‍ കിടന്നു. നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റിയതിനാല്‍ രക്ഷപ്പെട്ടു. പിന്നീട് കാട്ടിലേക്ക് തിരിച്ച് പോയി. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്തിലൂടെ സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് കാട്ടാനക്ക് വൈദ്യുതി ആഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയത്.
രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡില്‍ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാര്‍ പിന്നോട്ട് എടുത്ത് കാര്‍ യാത്രക്കാര്‍ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കുറുന്തോട്ടിമണ്ണയിലെ വനമേഖലയിലേക്ക് കടന്നു പോയി. നാട്ടുകാര്‍ വിവരമറിയച്ചതോടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം വനത്തിലേക്ക് കയറ്റി വിട്ടു.
അതേസമയം അരിക്കൊമ്പന്‍ പുതിയ സ്ഥലവുമായി നന്നായി ഇണങ്ങുന്നുവെന്ന് തമിഴ്‌നാട് വനം വകുപ്പ്. ചിന്നക്കനാലില്‍ നിന്ന് പെരിയാറിലും കളക്കാടും കൊണ്ടുവിട്ടശേഷം ഇതാദ്യമായി ഒരാനക്കൂട്ടത്തിന് അടുത്ത് അരിക്കൊമ്പനെ കണ്ടു. നന്നായി തീറ്റയെടുക്കുന്ന കൊമ്പന്‍ ആരോഗ്യവാനുമാണ് എന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം.
കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തില്‍ കോതയാറില്‍ പുല്ലെല്ലാം തിന്ന് ഉഷാറായി നില്‍ക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് തമിഴ്‌നാട് വനം വകുപ്പ് അടുത്തിടെ പുറത്ത് വിട്ടത്. ഇടയ്ക്കിടെ നാട്ടിലിറങ്ങിയും അരി തിന്നും കറങ്ങിയ കൊമ്പന്‍, നാടുകാണാതെ ഇരുപത് ദിവസമായി കാട്ടില്‍ തന്നെ തുടരുകയാണ്. തനി കാട്ടാനയായി അരിക്കൊമ്പനിത് മാറ്റത്തിന്റെ കാലമാണ്.
ഇടുക്കിയിലെ ചിന്നക്കനാലില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും അരിക്കൊമ്പന്‍ ജനവാസമേഖലയിലെത്തുമായിരുന്നു. തീറ്റകുറയുന്ന വേനല്‍ക്കാലം ഒന്നിടവിട്ട ദിവസം വരെ അരി തിന്നാന്‍ കൊമ്പന്‍ നാട്ടിലെത്തുമായിരുന്നു. അവിടുന്ന് മയക്കുവെടി വെച്ച് പിടികൂടി, പെരിയാറില്‍ കൊണ്ടുവിട്ടപ്പോഴും അരിക്കൊമ്പന്‍, ഒരാഴ്ചയ്ക്കുള്ളില്‍ നടന്നുനടന്ന് മേഘമലയിലെ എസ്റ്റേറ്റില്‍ ഇറങ്ങി. അവിടുന്നും നടന്ന് കമ്പത്തിറങ്ങി.
ഏറ്റവും ഒടുവില്‍ തമിഴ്‌നാട് വനംവകുപ്പ് നല്‍കുന്ന വിവരമനുസരിച്ച് അരിക്കൊമ്പനടുത്ത് മറ്റൊരു ആനക്കൂട്ടം കൂടിയുണ്ട്. അത് നല്ല ലക്ഷണമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇണ ചേരാന്‍ അല്ലാതെ ഒറ്റയാന്‍മാര്‍ മറ്റാനകള്‍ക്കൊപ്പം കൂട്ടം കൂടി ജീവിക്കാന്‍ സാധ്യത കുറവാണ്. വേറെ കൊമ്പന്‍മാരുളള കൂട്ടമാണെങ്കില്‍ ഏറ്റുമുട്ടലുണ്ടാകാം. ജയിക്കുന്നവര്‍ കൂട്ടത്തിനൊപ്പം. എതിരാളികളില്ലെങ്കില്‍ അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പം ചേരാം. കളക്കാട് സങ്കേതത്തില്‍ ഇരുപത് ദിവസത്തെ പോക്കനുസരിച്ച്, അരിക്കൊമ്പന്‍ സാഹചര്യങ്ങളോട് ഇണങ്ങിക്കഴിഞ്ഞെന്നാണ് വനം വകുപ്പ് ഉറപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























